സുമിയിലെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കും:സുമിയിലെ ഇന്ത്യൻ സ്ഥാനപതി

Spread the love

 

റഷ്യക്കും യുക്രൈനും മേൽ സമ്മർദ്ദം ശക്തമാക്കി ഇന്ത്യ. സുമിയിലെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കുമെന്ന് സുമിയിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. വിദ്യാർത്ഥികൾ സമാനതകളില്ലാത്ത ഇച്ഛാശക്തിയും ദൃഢതയും കാണിച്ചു. വിദ്യാർത്ഥികൾ കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

 

ഖാർകീവിലെ ഭൂരിഭാഗം ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. അടിയന്തര വെടിനിർത്തലിന് സമ്മർദ്ദം ശക്തമാക്കി. സുമിയിൽ ആക്രമണവും ഗതാഗതവുമാണ് വെല്ലുവിളി. 24 മണിക്കൂറിനിണ്ടെ 15 വിമാനങ്ങൾ സർവീസ് നടത്തി. 13 വിമാനങ്ങൾ കൂടി സർവീസ് നടത്തും. യുക്രൈനിൽ നിന്ന് 13,000 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതേസമയം, തങ്ങൾക്കെതിരെ ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങൾക്കെതിരെ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ രംഗത്തെത്തി. തങ്ങൾക്കെതിരെ ഉപരോധമെന്നാൽ യുദ്ധപ്രഖ്യാപനമാണെന്ന് പുടിൻ പറഞ്ഞു. യുക്രൈനിൽ വ്യോമപാത നിരോധനം ഏർപ്പെടുത്തുന്നത് യുദ്ധപ്രഖ്യാപനമാണ്. റഷ്യയിൽ പട്ടാള നിയമം പ്രഖ്യാപിക്കില്ല. യുക്രൈൻ പൂർണമായി പിടിച്ചടക്കുമെന്നും പുടിൻ പറഞ്ഞു.

 

റഷ്യൻ അധിനിവേശത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 351 സാധാരണക്കാരെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. 707 പേർക്ക് പരുക്കേറ്റു. ഉറപ്പായ കണക്കുകൾ ഇതാണെങ്കിലും സംഖ്യയിൽ വർധനയുണ്ടാവാമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ മോണിട്ടറിംഗ് സെഷൻ അറിയിച്ചു.

 

യുക്രെയിനിൽനിന്ന് 331 മലയാളികൾകൂടി കേരളത്തിലെത്തി

യുക്രെയിനിൽനിന്നു രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 331 മലയാളികളെക്കൂടി സംസ്ഥാന സർക്കാർ ഇന്നു(05 മാർച്ച്) കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽനിന്നുള്ള ചാർട്ടേഡ് ഫ്ളൈറ്റുകളിലാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ യുക്രെയിനിൽനിന്ന് എത്തിയവരിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് എത്തിച്ച ആകെ മലയാളികളുടെ എണ്ണം 1,401 ആയി.

 

ഡൽഹിയിൽനിന്ന് ഇന്നലെ(04 മാർച്ച്) രാത്രി പുറപ്പെട്ട ചാർട്ടേഡ് ഫ്ളൈറ്റ് ഇന്നു(05 മാർച്ച്) പുലർച്ചെ ഒന്നിന് കൊച്ചിയിൽ എത്തി. ഇതിൽ 153 യാത്രക്കാർ ഉണ്ടായിരുന്നു. ഇന്ന്(05 മാർച്ച്) ഡൽഹിയിൽനിന്ന് ഏർപ്പെടുത്തിയ ചാർട്ടേഡ് ഫ്ളൈറ്റുകളിൽ ആദ്യത്തേത് 178 യാത്രക്കാരുമായി ഉച്ചകഴിഞ്ഞു 3.10ന് കൊച്ചിയിൽ എത്തി. രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഇന്നു രാത്രി കൊച്ചിയിലെത്തും.

യുക്രെയിനിൽനിന്നുള്ള 40 വിദ്യാർഥികൾ ഇന്നു മുംബൈയിൽ എത്തി. ഇവരെ മുംബൈ നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. അഞ്ചു വിദ്യാർഥികൾ ഇന്നു രാത്രി എട്ടു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന വിമാനത്തിൽ നാട്ടിലെത്തും. 22 പേർ രാത്രി 11.40നു കൊച്ചിയിൽ എത്തും. അഞ്ചു പേർ രാത്രി 12.30നു കണ്ണൂരിലും ഏഴു പേർ നാളെ രാവിലെ 7.25ന് കോഴിക്കോടും എത്തും. ഒരാൾ ഷാർജയിലുള്ള മാതാപിതാക്കളുടെയടുത്തേക്കു പോയി.
(വൈകിട്ട് 7:00 വരെ ലഭ്യമായ കണക്കുകൾ ഉൾപ്പെടുത്തി തയാറാക്കിയത്)

Related posts