
കുമാരനാശാൻ തൂലിക പടവാളാക്കിയത് ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടാനെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു .
കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചനാ ശതാബ്ദിയോടും അനുബന്ധിച്ച് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ നിലനിന്ന അനാചാരങ്ങൾക്കെതിരെ മാത്രമല്ല സാമൂഹൃജീവിതത്തിൽ ശ്രദ്ധിക്കാതെ പോകുന്ന വിഷയങ്ങളെ ശ്രദ്ധയിൽപ്പെടുത്തുന്ന വിഷയങ്ങളാക്കാൻ തന്റെ രചനയിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു കാലഘട്ടത്തിൽ നിലനിന്ന ജാതി വ്യവസ്ഥയ്ക്കെതിരെ ആശാൻ പോരാട്ടം നടത്തിയത് ഇതേ രചനകളിലൂടെയെന്നതിന് ഇക്കാലത്തും പ്രസക്‌തിയേറുന്നു. കുമാരനാശാന് സ്വതന്ത്രമായി ചിന്തിക്കുവാനും എഴുതുവാനും ജാതി വ്യവസ്ഥിതി നിലനിന്ന കാലഘട്ടത്തിലും സാധിച്ചു. എന്നാൽ, ഈ കാലഘട്ടത്തിൽ ഇതിനുള്ള സ്വാതന്ത്ര്യമില്ലെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു . സത്യത്തിൽ അതല്ലേ നമ്മുടെ ദുരവസ്ഥ എന്നു നാം ഓർക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നീ ഖണ്ഡകാവ്യങ്ങളെ കുറിച്ച് സംസ്ഥാന വിവരവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
മുന്‍ എംഎല്‍എയും മൂലൂര്‍ സ്മാരക കമ്മറ്റി പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ , വൈസ് പ്രസിഡന്റ് അനില ചെറിയാൻ, മൂലൂർ സ്മാരക കമ്മിറ്റി സെക്രട്ടറി പ്രഫ.ഡി. പ്രസാദ്, മാനേജിംഗ് കമ്മിറ്റിയംഗം ജി.കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വിജയദശമി ദിനത്തിൽ നടന്ന വിദ്യാരംഭ ചടങ്ങില്‍ കെ.വി. സുധാകരന്‍, അശോകന്‍ ചരുവില്‍, റവ. ഡോ. മാത്യു ഡാനിയേല്‍, ഡോ. കെ.ജി. സുരേഷ് പരുമല എന്നിവർ ഒട്ടനവധി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു.