
ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് സിനിമാ ഗാനരചയിതാവായത്. കവിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ബീയാർ പ്രസാദ് 1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. നാടകകൃത്ത്, പ്രഭാഷകൻ, എന്നീ നിലകളിലും ശ്രദ്ധേയനായി. ആദ്യകാല ടെലിവിഷൻ അവതാരകരിലൊരാളായിരുന്നു ബീയാർ പ്രസാദ്.
ബീയാർ പ്രസാദിന്റെ നിര്യാണത്തിൽ
മുഖ്യമന്ത്രി അനുശോചിച്ചു
ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളീയത നിറഞ്ഞുനിന്ന കവിതകളും ഗാനങ്ങളും കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബീയാർ പ്രസാദ്. മലയാളികൾ നെഞ്ചേറ്റിയ ധാരാളം സിനിമാ ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഗാനരചയിതാവ്, നാടക രചയിതാവ്, സംവിധായകൻ, പ്രഭാഷകൻ, അവതാരകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ബീയാർ പ്രസാദിന്റെ വിയോഗം നമ്മുടെ സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമാണ്.
സന്തപ്ത കുടുംബാംഗങ്ങളുടെയും ചലച്ചിത്ര പ്രേമികളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.