
പെൻഷൻ തുക കൊടുക്കാത്തതിന്റെ പേരിൽ പിതാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുനാട് മാടമൺ കോട്ടൂപ്പാറ പടിഞ്ഞാറേ ചരുവിൽ വീട്ടിൽ സത്യന്റെ മകൻ അരുൺ സത്യനെ(31) യാണ് പെരുനാട് പോലീസ് പിടികൂടിയത്.
ഇന്നലെ വൈകിട്ട് 5 മണിക്ക് വീട്ടിൽ വച്ചായിരുന്നു ആക്രമണം, സ്റ്റീൽ കോപ്പയെടുത്തു പിതാവ് സത്യ(68)ന്റെ തലയ്ക്കടിക്കുകയായിരുന്നു. മനപ്പൂർവമല്ലാത്ത നാരഹത്യാശ്രമത്തിനാണ് സത്യന്റെ മൊഴിപ്രകാരം കേസ് എടുത്തത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ
മാടമണ്ണിൽ നിന്ന്ഇന്ന് രാവിലെ പ്രതിയെ കസ്റ്റടിയിലെടുത്തു.
പെരുനാട് പോലീസ് സ്റ്റേഷനിൽ 13 കേസുകളിലും റാന്നി, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസിലും പ്രതിയാണ് ഇയാൾ. ദേഹോപദ്രവം ഏൽപ്പിക്കൽ, മുതിർന്ന പൗരനെ ഉപദ്രവിക്കൽ, സ്ത്രീകൾക്കും കുട്ടികൾക്കും നേരേ കയ്യേറ്റം, മദ്യപിച്ചും അല്ലാതെയും കലഹസ്വഭാവിയായി ആളുകൾക്കും നാട്ടിലും ബുദ്ധിമുട്ട് സൃഷ്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.
വീട്ടിലും നാട്ടിലും സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്ന ഇയാൾ പോലീസിനും തലവേദനയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെരുനാട് പോലീസ് ഇൻസ്‌പെക്ടർ രാജിവ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ വിജയൻ തമ്പി, സി പി ഓമാരായ വിനീഷ്, സുജിത്, ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.