
konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പുനലൂര്‍ മുതല്‍ കുമ്പഴ വരെയുള്ള റോഡില്‍ നിത്യവും വാഹന അപകടം . കൂടല്‍ മുതല്‍ കുമ്പഴ വരെയുള്ള ഭാഗങ്ങളില്‍ അടിക്കടി അപകടം ഉണ്ടാകുമ്പോള്‍ അമിത വേഗത തന്നെയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം എന്ന് റോഡു നിരത്ത് വിഭാഗം പറയുന്നു .
കൂടല്‍ ,മുറിഞ്ഞകല്‍ , എലിയറക്കല്‍ ,മാമ്മൂട് ,ഇളകൊള്ളൂര്‍ ഭാഗങ്ങളില്‍ ആണ് മിക്ക ദിനവും അപകടം ഉണ്ടാകുന്നത് . ഈ അപകടങ്ങളില്‍ ഏതാനും ആളുകള്‍ മരണപ്പെടുകയും ചെയ്തു .
ഇന്നലെ രാത്രിയിലും കോന്നി മാമ്മൂട്ടില്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചു .തമിഴ്നാട് കടയനല്ലൂർ നിവാസികൾ സഞ്ചാരിച്ച കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു 14 വയസ്സുകാരി മരണപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആയിരക്കണക്കിന് വാഹനങ്ങള്‍ ആണ് ഈ വഴി പോകുന്നത് . കൊട്ടാരക്കര ,അടൂര്‍ , തിരുവല്ല എം സി റോഡ് ഉപേക്ഷിച്ചു പത്തനാപുരം കോന്നി റാന്നി മൂവാറ്റുപുഴ റോഡിലൂടെ ആണ് എറണാകുളം തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് ആളുകള്‍ കൂടുതലായി പോകുന്നത് . റോഡ് പണികള്‍ കഴിഞ്ഞതോടെ സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് ഈ റോഡ് പലരും തിരഞ്ഞെടുക്കുന്നത് .
വാഹനങ്ങളില്‍ നിന്നും തുള്ളി തുള്ളിയായി വീഴുന്ന ഓയില്‍ മഴയത്ത് മഴവെള്ളവുമായി കൂടികലര്‍ന്നു കിടക്കുന്നതിനാല്‍ വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ വളരെ പെട്ടെന്ന് ബ്രേക്ക് അമര്‍ത്തിയാല്‍ നിയന്ത്രണം വിടുന്ന അപകടം ആണ് ഇവിടെ കൂടുതലായി സംഭവിച്ചിരിക്കുന്നത് . അത്തരം അപകടം ആണ് കഴിഞ്ഞിടെ എല്ലാം നടന്നത് .റോഡില്‍ കുണ്ടും കുഴിയും ഇല്ലാത്തതിനാല്‍ ഡ്രൈവര്‍ക്ക് ആയാസകരമായി ഡ്രൈവിംഗ് നടത്തേണ്ട സാഹചര്യം ഇല്ല . ഇത് ഡ്രൈവറെ ഉറക്കത്തിലേക്ക് വഴുതി വീഴ്ത്തുന്നു . വാഹനം നിയന്ത്രണം വിടുമ്പോള്‍ ഞെട്ടി ഉണര്‍ന്നു ബ്രേക്കില്‍ പെട്ടെന്ന് കാല്‍ അമര്‍ത്തുമ്പോള്‍ വാഹനം നിയന്ത്രണം വിട്ടു മറിയും . വേഗത കുറച്ചു പോയാല്‍ ഈ റോഡിലെ അപകടം വളരെയേറെ കുറയ്ക്കാന്‍ സാധിക്കും .തേഞ്ഞ് ഒരു പരുവമായ ടയറുകള്‍ മാറ്റിയാലും അപകടങ്ങളുടെ തോത് കുറയ്ക്കാന്‍ സാധിക്കും