
konnivartha.com: ആറന്മുളയിൽ വിമാനത്താവളത്തിനായി കണ്ടെത്തിയതും പിന്നീടു സർക്കാർ മിച്ചഭൂമിയാക്കിയതുമായ സ്ഥലത്ത് മെഗാ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്റർ പദ്ധതിക്ക് അനുമതി തേടിയുള്ള നീക്കം തുടക്കത്തിലേ പാളി . ഭൂപരിഷ്കരണ നിയമത്തിലെ പഴുതുകള്‍ കണ്ടെത്തി ടേക്ക് ഓഫ് ടു ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് (ടിഒഎഫ്എൽ) കമ്പനി സമര്‍പ്പിച്ച അപേക്ഷ സി പി ഐ ,സി പി ഐ (എം ) ശക്തമായി എതിര്‍ത്തതോടെ അപേക്ഷയില്‍ മേല്‍ നടപടി സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു .
ആറന്മുളയില്‍ മുന്‍പ് വിമാനത്താവളം വരുമെന്ന് പറഞ്ഞു മണ്ണിട്ട് നികത്തിയ നിലമടങ്ങിയ ഭൂപ്രദേശത്ത് ആണ് പുതിയ പദ്ധതിയുമായി കമ്പനി ഇറങ്ങിയത് .139 ഹെക്ടർ ഭൂമിയിൽ 122.87 ഹെക്ടറും നിലമാണെന്നു പത്തനംതിട്ട കലക്ടർ റിപ്പോർട്ട് നല്‍കിയിരുന്നു .
നെൽവയലും തണ്ണീർത്തടവും നികത്തിയുള്ള പദ്ധതിയെ കൃഷിവകുപ്പ് ശക്തമായി എതിര്‍ത്തു .വിമാനത്താവള പദ്ധതിക്കായി രൂപീകരിച്ച കെജിഎസ് ആറന്മുള എയർപോർട്ട് ലിമിറ്റഡ് കമ്പനിയുടെ പേരു മാറ്റി ടേക്ക് ഓഫ് ടു ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് (ടിഒഎഫ്എൽ) എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ചാണ് മെഗാ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്റർ പദ്ധതിക്ക് അപേക്ഷ നല്‍കിയത് .
കോഴഞ്ചേരി താലൂക്കിലെ ആറന്മുള, കിടങ്ങന്നൂർ, മെഴുവേലി, മല്ലപ്പുഴശേരി എന്നീ വില്ലേജുകളിലായി പരന്നു കിടക്കുന്ന നിലം ആണ് പണ്ട് വിമാനത്താവളം വരുമെന്ന് പറഞ്ഞു ഏറെക്കുറെ നികത്തിയത് .
പരിസ്ഥിതി വിഷയം ചൂണ്ടി കാട്ടി സുഗതകുമാരി ഉള്‍പ്പെടെയുള്ളവര്‍ സമരവുമായി രംഗത്ത് നിലയുറപ്പിച്ചതോടെ ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ വിമാനത്താവള പദ്ധതിയുടെ അനുമതികൾ റദ്ദാക്കിയിരുന്നു.
18.74 ഹെക്ടർ ഭൂമി മിച്ചഭൂമിയായി ലാൻഡ് ബോർഡ് പ്രഖ്യാപിക്കുകയും 7.08 ഹെക്ടർ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു . ഇവിടെ കുടില്‍ കെട്ടി സമരവും തുടങ്ങിയിരുന്നു . 2017 ഓഗസ്റ്റിലെ ഹൈക്കോടതി നിർദേശപ്രകാരം തുടർനടപടികൾ നിർത്തിവച്ചിരിക്കുകയാണ്.
ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതി നടപ്പാക്കാൻ 2 വർഷം മുൻപാണ് ഐടി വകുപ്പിനെ കമ്പനി സമീപിച്ചത്. 65 ഹെക്ടറിൽ പുഞ്ചക്കൃഷി നടക്കുന്നുണ്ടെന്ന് കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ റിപ്പോർട്ട് നല്‍കി . ഇളവിനായി അപേക്ഷിച്ച ഭൂമിയുടെ 90 ശതമാനവും നിലമാണ്.വിമാനത്താവളം പോലെ പാടം നികത്തേണ്ട സാഹചര്യമില്ലെന്നാണു കമ്പനിയുടെ അവകാശം .
തണ്ണീർത്തട നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥലത്ത് പദ്ധതി അനുവദിക്കില്ലെന്നു സി പി ഐ (എം ) പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞിരുന്നു . ആറന്മുളയിലെ തണ്ണീർത്തടങ്ങളിലും നെൽവയലുകളിലും മറ്റു പദ്ധതികൾ നടപ്പാക്കുന്നതിനോടു യോജിപ്പില്ലെന്നു കൃഷി വകുപ്പ് മന്ത്രി പി.പ്രസാദും പറഞ്ഞു . ഭൂമി തരം മാറ്റാൻ നീക്കം നടന്നിരുന്നു. നികത്താൻ അനുവദിക്കില്ലെന്ന നിലപാട് എടുക്കുകയും ചെയ്തു. ആറന്മുളയിലെ വയലുകൾ നികത്തരുതെന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചത്. അതു മാറ്റേണ്ട കാര്യമില്ല എന്നാണ് മന്ത്രി പി.പ്രസാദിന്‍റെ അഭിപ്രായം . നെൽവയലിലും തണ്ണീർത്തടത്തിലും ഇത്തരം പദ്ധതി വരുന്നതിനോടു യോജിക്കാനാകില്ലെന്നു മന്ത്രി പറഞ്ഞു.
ഇത്തരം പദ്ധതികൾ കേരളത്തിൽ വരണം.എന്നാല്‍ മുന്‍പ് വിവാദമായ ഭൂമിയില്‍ തന്നെ ഇത്തരം ഒരു പദ്ധതി വന്നാല്‍ അത് വളരെ വിവാദമാകും . ഏക്കര്‍ കണക്കിന് ഭൂമി വാങ്ങികൂട്ടിയവര്‍ക്ക് മറിച്ചു കൊടുക്കാനോ വിവിധ പദ്ധതികള്‍ നടപ്പിലാക്കാനോ സാധിക്കുന്നില്ല . വയല്‍ കൃഷിയ്ക്ക് മാത്രമേ ഈ ഭൂമി ഇനിയും ഉപകാരപ്പെടൂ എന്ന് നാട്ടുകാര്‍ പറയുന്നു .ആറന്മുളയിലെ തണ്ണീർതടങ്ങളും, നിർച്ചാലുകളും, പരിസ്ഥിതിയും തകർക്കുന്ന ഒരു പദ്ധതിയും സമ്മതിക്കില്ല എന്ന് ആറന്മുള പൈതൃകഗ്രാമ കർമ്മസമിതിയും പറയുന്നു .