
konnivartha.com: കേരളത്തിന്റെ അഭിമാനമായി ഇരവികുളം ദേശീയോദ്യാനം. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ 2020–2025 ലെ മാനേജ്മെന്റ് എഫക്ടീവ്‌നസ് ഇവാല്യുവേഷൻ (MEE) റിപ്പോർട്ടിൽ ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുത്തു.92.97% മാർക്ക് നേടി ജമ്മു കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനമാണ് ഇരവികുളം കരസ്ഥമാക്കിയത്.
ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലകളിൽ ആസ്പദമാക്കി ആഗോള നിലവാരത്തിലുള്ള IUCN – WCPA മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള ഈ വിലയിരുത്തലിലാണ് കേരളം 76.22% സ്കോർ നേടി ദേശീയ തലത്തിൽ തന്നെ മുന്നിൽ നിൽക്കുന്നത്.
പുൽമേടുകളും ഷോലവനങ്ങളുമുള്ള നീലഗിരി ഇരവികുളം താർ (വരയാട്) വാസവ്യവസ്ഥയാൽ ശ്രദ്ധേയമാണ്.നീലക്കുറിഞ്ഞി ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങൾ അപൂർവതയാണ് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമഘട്ട വനമേഖലയിലെ വൃത്തിയുള്ള പശ്ചാത്തലവും ഇക്കോ-ടൂറിസത്തിലെ മികച്ച മാതൃകയും ജനങ്ങളുടെ പങ്കാളിത്തം വും നിയന്ത്രിത ടൂറിസവും ഇരവികുളത്തെ വേറിട്ടതാക്കുന്നു.
വിആർ ഉൾപ്പെടെ ഇന്ത്യയിലെ തന്നെ അധുനിക സാങ്കേതിക സൗകര്യങ്ങൾ, മതികെട്ടാൻ ഷോല (90.63%), ചിന്നാർ സങ്കേതം (89.84%) എന്നിവയും പരിഗണിച്ചു.മികച്ച സംരക്ഷണവും പരിപാലനവും സാധ്യമാക്കിയ കേരള വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മന്ത്രി എ കെ ശശീന്ദ്രൻ അഭിനന്ദനങ്ങൾ അറിയിച്ചു. ഈ അംഗീകാരം ഇരവികുളം നാഷണൽ പാർക്കിന്റെ സ്വർണജൂബിലിക്ക് സമർപ്പിക്കാവുന്നതായി ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഇരവികുളം ദേശീയോദ്യാനം
കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രസിദ്ധമായ സ്ഥലമാണ് മൂന്നാർ. ഇവിടത്തെ സുഖകരമായ കാലാവസ്ഥയിൽ ആകൃഷ്ടരായി നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ വിദേശികൾ ഇവിടം താവളമാക്കിയിരുന്നു. മൂന്നാറിന്റെ ഭാഗമാണ് പരിസ്ഥിതി പ്രാധാന്യമേറെയുളള ജൈവമണ്ഡലമായ ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനും സഞ്ചാരികൾ എവിടെ എത്താറുണ്ട്. 2030-ലാണ് ഇനി നീലക്കുറിഞ്ഞി പൂക്കുക.
ദക്ഷിണ ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി (2695 meter) ഇരവികുളം ഉദ്യാനത്തിലാണ്. 97ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഇരവികുളം ഉല്ലാസ യാത്രക്കും പ്രകൃതി സൗന്ദര്യം നുകരാനും അനുയോജ്യമായ പ്രദേശമാണ്. ഇരവികുളത്തെ എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിലാണ് സഞ്ചാരികൾ കൂട്ടമായി എത്താറുളളത്. രാജമല വരെ മാത്രമേ സന്ദർശനത്തിന് അനുവാദമുള്ളൂ. വരയാടുകളെ കൂടുതലായി കാണാനാകുന്ന സ്ഥലമാണ് രാജമല. വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ല.
അപൂർവഗണത്തിലുളള സസ്യജാലങ്ങളാണ് ഇരവികുളത്തിന്റെ സവിശേഷത. ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ ഉയരം കൂടിയ പ്രദേശങ്ങളിലേക്ക് ഔദ്യോഗിക വാഹനങ്ങളിലാണ് സന്ദർശകരെ കൊണ്ടു പോവുക. അപൂർവ്വമായ ഓർക്കിഡുകളും, കാട്ടുപൂക്കളും, കുറിഞ്ഞികളും നിറഞ്ഞ വഴിയിൽ കാട്ടുപോത്ത്, കരിങ്കുരങ്ങ് തുടങ്ങിയ മൃഗങ്ങളെയും കാണാം.