എംഡിഎംഎയുമായി പത്തനംതിട്ട നിവാസിനി വിമാനത്താവളത്തില്‍ പിടിയില്‍

Spread the love

 

ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട നിവാസിനിയായ യുവതി കരിപ്പൂർ പോലീസിന്‍റെ പിടിയിലായി.മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെത്തിയത് . യാത്രക്കാരിയെയും സ്വീകരിക്കാനെത്തിയ 3 പേരെയും ആണ് അറസ്റ്റ് ചെയ്തത് . എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്കത്ത് വിമാനത്താവളത്തിൽനിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട നെല്ലിവലയിൽ എൻ.എസ്.സൂര്യ (31)യുടെ ലഗേജിൽനിന്നാണ് എംഡിഎംഎ കണ്ടെടുത്തത് എന്ന് പോലീസ് പറയുന്നു .

സൂര്യയെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ (32), സി.പി.ഷഫീർ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരെയും അറസ്റ്റ് ചെയ്തു . രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സംഘം യൂണിഫോം ഇല്ലാതെ വിമാനത്താവളത്തില്‍ നിരീക്ഷണം ഉണ്ടായിരുന്നു . വിമാനത്താവളത്തിലെ പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങിയ സൂര്യ സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങുമ്പോൾ ആണ് എല്ലാവരും പോലീസ് പിടിയിലായത് . സൂര്യയെയും സ്വീകരിക്കാനെത്തിയവരെയും പിടികൂടിയ ശേഷം ലഗേജ് കസ്റ്റഡിയിലെടുത്തു.

ലഗേജിനുള്ളിൽ മിഠായിയുടെ പായ്ക്കറ്റുകൾക്കുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചത്.ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമാണ് സൂര്യ മസ്കത്തിലേക്കു പോയത്. കഴിഞ്ഞ 16നു മസ്കത്തിലെത്തിയതായാണു പോലീസിന് ലഭിച്ച പ്രാഥമിക വിവരം . ദിവസങ്ങൾക്കുള്ളിൽത്തന്നെ സൂര്യ നാട്ടിലേക്കു മടങ്ങുകയും ചെയ്തു.

ലഹരിക്കടത്തിനു വനിതാ യാത്രക്കാരെ ഉൾപ്പെടുത്തിയ സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ, വലിയ അളവിൽ എംഡിഎംഎ പിടികൂടുന്നത് കോഴിക്കോട് വിമാനത്താവളത്തിൽ ഇതാദ്യമാണ്.എംഡിഎംഎ നാട്ടിലെത്തിക്കാൻ കാരിയർ ആയി പോയതാകാമെന്നാണ് പോലീസ് നിഗമനം.ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു .

error: Content is protected !!