
konnivartha.com: കർക്കടക വാവിന് ഉള്ള ഒരുക്കങ്ങൾ ക്ഷേത്രങ്ങളില്‍ പൂർത്തിയായി. നാളെ വെളുപ്പിനെ മുതല്‍ സ്നാന ഘട്ടങ്ങള്‍ ഉണരും . പിതൃ മോഷ പ്രാപ്തിയ്ക്ക് വേണ്ടി വ്രതം നോറ്റ അനേക ലക്ഷങ്ങള്‍ വിവിധയിടങ്ങളില്‍ ബലി തര്‍പ്പണ കര്‍മ്മം നടത്തും .
കര്‍ക്കടകത്തിലെ കോരിച്ചൊരിയുന്ന മഴയെ സാക്ഷി നിര്‍ത്തി നാളെ കര്‍ക്കടക ബലി കര്‍മ്മങ്ങള്‍ നടക്കും . പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും ബലി തര്‍പ്പണം നടക്കും . കർക്കടക വാവു ബലി അല്ലെങ്കിൽ ‘ വാവു ബലി ‘ എന്നും അറിയപ്പെടുന്ന കർക്കടക വാവ് മരിച്ചുപോയ തങ്ങളുടെ പൂർവ്വികരെ ആദരിക്കുന്നതിനായി കേരളത്തിലെ ഹിന്ദുക്കൾ നടത്തുന്ന പ്രധാന ആചാരമാണ്.കേരളത്തിലെ നിരവധി പുണ്യനദികളിലും, കടൽത്തീരങ്ങളിലും, ക്ഷേത്രങ്ങളിലും ഇത് നടത്തപ്പെടുന്നു. ഈ അനുഷ്ഠാനത്തിന്റെ ഭാഗമായി, അത് അനുഷ്ഠിക്കുന്ന വ്യക്തി ഉപവാസം അനുഷ്ഠിക്കുന്നു. കുടുംബത്തിലെ മറ്റുള്ളവർക്ക് ആ ദിവസം മൂന്ന് നേരം അരി കഴിക്കാമെങ്കിലും, ‘ബലി തർപ്പണം’ അനുഷ്ഠിക്കുന്നയാൾക്ക് ‘ഒരിക്കല്‍’ എന്ന ആചാരത്തിന്റെ ഭാഗമായി അരി അടങ്ങിയ ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാൻ അനുവാദമുള്ളൂ.കേരളത്തിലെ മിക്ക ഹൈന്ദവ വീടുകളിലും ‘വാവ് അട’ എന്നറിയപ്പെടുന്ന ആവിയിൽ വേവിച്ച അരി വിഭവം തയ്യാറാക്കാറുണ്ട്.
ഗോത്ര സംസ്‌കൃതിയെ ഉണർത്തിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി തർപ്പണം
പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം ,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, 1001 കരിക്കിന്റെ പടേനി, 1001 മുറുക്കാൻ സമർപ്പണം വാവൂട്ട് എന്നിവ 24 ന് രാവിലെ 4 മണി മുതൽ നടക്കും.
കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കേന്ദ്ര കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അനുമതിയോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും നടക്കും . പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും.
24 ന് രാവിലെ നാല് മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് വലിയ കരിക്ക് പടേനി സമര്‍പ്പണം .4.30 മുതല്‍ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ, സമുദ്ര പൂജ,5 മണി മുതല്‍ കര്‍ക്കടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച് കളരി ആശാന്‍മാര്‍ക്കും ഗുരുക്കന്‍മാര്‍ക്കും പിതൃക്കള്‍ക്കും പർണ്ണ ശാലയില്‍ വിശേഷാല്‍ പൂജകള്‍ നടക്കും . 1001 കരിക്കിന്റെ പടേനി, 1001മുറുക്കാൻ സമർപ്പണവും തുടര്‍ന്ന് കര്‍ക്കടക വാവ് ബലി കര്‍മ്മവും അച്ചൻ കോവിൽ പുണ്യ നദിയിൽ സ്നാനവും നടക്കും .രാത്രി യാമത്തില്‍ പ്രകൃതി വിഭവങ്ങള്‍ ചേര്‍ത്തുള്ള വാവൂട്ട് പൂജയും നടക്കും .
രാവിലെ 8.30 ന് ഉപ സ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട് തുടർന്ന്
കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും പ്രഭാത വന്ദനം.9 മണിയ്ക്ക് നിത്യ അന്നദാനം 10 മണിയ്ക്ക് ആദ്യ ഉരു മണിയന്‍ പൂജ , ഹരി നാരായണ പൂജ ,പർണ്ണ ശാല പൂജ,11.30 ന് നിവേദ്യ പൂജ , വൈകിട്ട് 6.30 ന് സന്ധ്യാ വന്ദനം ദീപ നമസ്ക്കാരം തുടര്‍ന്ന് ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന വാവൂട്ട് ചടങ്ങുകള്‍ നടക്കും എന്ന് കാവ് അധ്യക്ഷന്‍ അഡ്വ സി വി ശാന്തകുമാര്‍ ,സെക്രട്ടറി സലിം കുമാര്‍ കല്ലേലി എന്നിവര്‍ അറിയിച്ചു.
അനുഷ്‍ടാന കർമ്മത്തിലെ അരചൻ:വാവൂട്ട്:കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ജൂലൈ 24 ന്
പത്തനംതിട്ട (കോന്നി): ചിരപുരാതനമായി ദ്രാവിഡ സംസ്കൃതിയില്‍ ഒഴിച്ച് കൂടാനാവാത്ത ഗോത്ര ആചാരങ്ങളെ വെറ്റില താലത്തില്‍ നിലനിര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന കര്‍ക്കടക വാവിനോട് അനുബന്ധിച്ചുള്ള 1001 മുറുക്കാന്‍ സമര്‍പ്പണവും 1001 കരിക്കിന്‍റെ മലയ്ക്ക് പടേനിയും വാവൂട്ടും ജൂലൈ 24 ന് നടക്കും.
വാവൂട്ട്
ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ട് പഴക്കമുള്ള പാരമ്പര്യത്തിൽ അധിഷ്ഠിതമായ അനുഷ്‍ടാന കർമ്മമാണ് വാവൂട്ട്.
വർഷത്തിലെ കർക്കടക വാവ് ദിവസം രാത്രി യാമങ്ങളിലാണ് വാവൂട്ട് കർമ്മം നടക്കുന്നത്. ദേശങ്ങളിലോ വനത്തിലോ മലയിലോ കാവിലോ ഉള്ള ഈ ചടങ്ങ് ഇപ്പോൾ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ മാത്രമാണ് മുറ തെറ്റാതെ നടന്നു വരുന്നത്.
പിതൃ മോഷപ്രാപ്തിയ്ക്ക് വേണ്ടി കർക്കടക ബലി തർപ്പണം കഴിഞ്ഞാൽ ചടങ്ങുകൾ അവസാനിക്കുന്നത് വാവൂട്ട് കർമ്മത്തോടെ ആണ്.
ഒരു വർഷം ഉള്ള ഭൂമിയിലെ 365 ദിവസം പിതൃക്കൾക്ക് ഒരു ദിവസമാണ്.ഒരു വർഷം കൂടുമ്പോൾ ആണ് മാനവർ പിതൃ പൂജ ചെയ്യുന്നത്.
ബലിയിട്ട് ഒഴുക്ക് വെള്ളത്തിൽ പിണ്ഡം നിമജ്ഞനം ചെയ്തു കഴിഞ്ഞാൽ ബലി തർപ്പണം പൂർത്തിയാകാൻ വാവൂട്ടി പിതൃ പരമ്പരകളെ തൃപ്തിപ്പെടുത്തണം.
ത്രിസന്ധ്യ കഴിഞ്ഞുള്ള രാത്രി യാമത്തിൽ നാല് ദിക്കിനെ ഉണർത്തിച്ച് ദീപം തെളിയിച്ച് പൂർവ്വിക സ്മരണയോടെ വന്ദനം ചെയ്യുന്നു.
എഴുന്നള്ളി വരുന്ന പൂർവികർക്ക് ശുചിയാകാൻ പുറം കളരിയിൽ കാട്ടിലയോ തേക്കിലയിലോ വെച്ച് അതിൽ ഉമിക്കരിയും പച്ച ഈർക്കിലും പാത്രത്തിൽ പച്ച വെള്ളവും ഓര് വെള്ളവും, തോർത്തും, വെളിച്ചെണ്ണയും, ഇഞ്ചയോ പെരുമര ഇലയോ വെക്കും.
പ്രധാന ചടങ്ങുകൾ നടക്കുന്ന അകം കളരിയിൽ തേക്കിലയും പുന്നയിലയും നാക്ക് നീട്ടിയിട്ട് എള്ളും പൂവും ഉണക്ക നെല്ല് ഉമിയോട് കൂടി കുത്തി എടുക്കുന്ന വറ പൊടിയും തെണ്ടും തെരളിയും തവിടും ഇല അട, അവൽ, ശർക്കര, തേങ്ങാപ്പൂൾ, തവിട് അട,പച്ച വെള്ളം, കള്ള്, കലശം, മാവില, കരിക്ക്, കരീലാഞ്ചി വിത്തും കൊട്ടൻ പാക്കും പച്ച പുകയിലയും വെറ്റില കെട്ടും ചുണ്ണാമ്പും കൊച്ചു പിച്ചാത്തിയും വെക്കും.
നാട്ടു കാർഷിക വിളകൾ എല്ലാം കനലിൽ ചുട്ടും പൊടിച്ചും പുഴുങ്ങിയും വേവിച്ചും ഇലകളിൽ നിരത്തും. വന വിഭവങ്ങളായ തേനും കുന്തിരിക്കവും നൂറകൻ, മാന്തൽ, മടിക്കിഴങ്ങ്, ചെരാത് എന്നിവ ചുട്ടു വെക്കും.
വിഭവങ്ങൾ നിരന്ന് കഴിഞ്ഞാൽ 999 മലകളെയും കരകളെയും വിളിച്ച് ചൊല്ലി വന്നണഞ്ഞു നിൽക്കുന്ന കുല ജാതരായ പിതൃക്കളെ ഊട്ടിന് ക്ഷണിക്കും. ശേഷം കർമ്മം ചെയ്യുന്നവരും കൂടി നിൽക്കുന്നവരും എല്ലാം പന്തീമുഖത്ത് നിന്നും മാറി നിൽക്കും. ഊട്ട് കഴിച്ച പിതൃക്കൾ സംപ്രീതരായി അനുഗ്രഹ വർഷം ചൊരിയും എന്നാണ് നൂറ്റാണ്ടുകളായുള്ള വിശ്വാസം നിലനിർത്തി വാവൂട്ട് നടക്കുന്നത്. കൗളാചാരം അനുസരിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര വിധി പ്രകാരം പൂജയുള്ള ഏക കാനന വിശ്വാസ കേന്ദ്രമായ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇരുപത്തി നാല് മണിക്കൂറും ദർശനം ഉണ്ടെന്നത് ആണ് പ്രത്യേകത