konnivartha.com; സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുകുട്ടികൾ മരിച്ചു.
കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥി ആദിലക്ഷ്മി (8), തൈപ്പറമ്പിൽ മൻമദന്റെ മകൻ യദുകൃഷ്ണ (4) എന്നിവരാണ് മരിച്ചത്. ആദിലക്ഷ്മി മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. ഒരു വിദ്യാർഥി ഒഴികെ എല്ലാവർക്കും പരുക്കേറ്റു. ആദിലക്ഷ്മിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്ത് നിന്ന് കാണാതായ യദുകൃഷ്ണനായി ഫയർ ഫോഴ്സ് തിരച്ചിൽ നടത്തിയിരുന്നു.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യദുവിനെ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ തൂമ്പാക്കുളം മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചാഞ്ഞപ്ളാക്കൽ അനിലിന്റെ മകൾ ശബരിനാഥ്, കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൺസ എന്നിവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കോന്നി തേക്കുതോട് തൂമ്പാക്കുളത്ത് ആണ് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ആദിലക്ഷ്മിയുടെ മരണം നേരത്തേ സ്ഥിരീകരിച്ചിരുന്നു .
ഓട്ടോയില്‍ ആകെ അഞ്ചുകുട്ടികളുണ്ടായിരുന്നതായാണ് ആദ്യം കരുതിയിരുന്നത്. പരിക്കേറ്റ മറ്റുകുട്ടികളെയും ഡ്രൈവറെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു വിദ്യാര്‍ഥിയായ യദുകൃഷ്ണനെ കാണാനില്ലെന്ന സംശയമുയര്‍ന്നത്.
ഓട്ടോയില്‍ ആകെ ആറുകുട്ടികളുണ്ടായിരുന്നതായും പറഞ്ഞു. ഇതോടെ രാത്രിയിലും നാലുവയസ്സുകാരനായി തിരച്ചിൽ നടത്തി. തുടർന്ന് രാത്രി എട്ടേകാലോടെയാണ് തോട്ടിൽനിന്ന് യദുകൃഷ്ണൻ്റെ മൃതദേഹം കണ്ടെത്തിയത്.
