ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പരമ്പരാഗത കാനനപാതയായ സത്രം-പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പഭക്തർക്ക് യാത്രാ സൗകര്യമൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ്. കോട്ടയം-കുമളി ദേശീയപാതയിൽ (NH 183) സ്ഥിതി ചെയ്യുന്ന വണ്ടിപ്പെരിയാറിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻൻ്റിൽ നിന്നാണ് പ്രധാനമായും സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രതിദിനം 16 ട്രിപ്പുകളാണ് സത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റ് ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. രാവിലെ 5.30-ന് കുമളി ഡിപ്പോയിൽ നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. സത്രത്തിൽ നിന്ന് തിരികെ വണ്ടിപ്പെരിയാറിലേക്കുള്ള അവസാന ബസ് വൈകുന്നേരം 6 മണിക്കാണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള 16 കിലോമീറ്റർ പാത ഇടുങ്ങിയതും ഹെയർപിൻ വളവുകൾ നിറഞ്ഞതുമാണ്. ഏകദേശം 40 മിനിറ്റാണ് യാത്രാസമയം.
സത്രത്തിൽ നിന്ന് പുൽമേട് വഴിയുള്ള കാനനപാതയിലേക്ക് പ്രവേശിക്കുന്നതിന് വനംവകുപ്പ് ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ അനുമതി നൽകുന്നുള്ളൂ. ഈ സമയക്രമം പാലിക്കുന്ന രീതിയിലാണ് കെ.എസ്.ആർ.ടി.സി സർവീസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ റൂട്ടിൽ സ്വകാര്യ ജീപ്പുകൾ ഒരാൾക്ക് 100 രൂപയോ, ഒരു ട്രിപ്പിന് 1000 രൂപയോ ഈടാക്കുമ്പോൾ, 33 രൂപ നിരക്കിലാണ് കെ.എസ്.ആർ.ടി.സി യാത്ര സാധ്യമാക്കുന്നത്. ഇത് സാധാരണക്കാരായ അയ്യപ്പഭക്തർക്ക് വലിയ ആശ്വാസമാണ്.
