
വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരിൽ കെ.എസ്.ആർ.ടി.സി. യാത്രക്കാരായ രണ്ട് പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കൊണ്ടുപോയി. കൊല്ലം, തൃശ്ശൂർ സ്വദേശികളാണ് ഇരുവരും. പാലക്കാട് ജില്ലാ ആശുപത്രിയിൽ ബാക്കിയുള്ള കൊല്ലം സ്വദേശിയായ കെ.എസ്.ആർ.ടി.സി. യാത്രക്കാരന്റെ പോസ്റ്റ്മോർട്ടം നടന്ന് വരികയാണെന്ന് അധികൃതർ അറിയിച്ചു.
വടക്കഞ്ചേരി വാഹനാപകടം ഗൗരവമായി അന്വേഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അപകടം നടന്ന സ്ഥലവും അപകടത്തിൽ മരിച്ചു അഞ്ചു പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള ആലത്തൂർ താലൂക്ക് ആശുപത്രിയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വടക്കഞ്ചേരിയിൽ സ്കൂൾ ടൂർ സംഘത്തിന്റെ ബസ് KSRTC ബസ്സിൽ ഇടിച്ചു; 9 മരണം
തൃശ്ശൂർ ദേശീയ പാതയിൽ വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ 9 മരണം. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിന്റെ പിന്നിൽ ഇടിച്ചായിരുന്നു അപകടം
. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ പുറകിൽ ഇടിയ്ക്കുകയായിരുന്നു.വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്താണ് അപകടമുണ്ടായത്.അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒമ്പതു പേരാണ് മരിച്ചത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 3 പേരും ടൂറിസ്റ്റ് ബസിലെ 5 യാത്രക്കാരുമാണിത്. 37 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സ്കൂളിൽ നിന്നും വിനോദയാത്രാ സംഘം പുറപ്പെട്ടത്. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസിൽ 49 യാത്രക്കാർ ഉണ്ടായിരുന്നു.