
konnivartha.com : തെലുങ്കാന നിസാമാബാദിൽ സ്വർണ്ണ കടയിലെ ജീവനക്കാരനായ കോന്നി തേക്കുതോട് സ്വദേശിയെ കാണാതായിട്ട് ഒന്നരമാസം . പ്രായമായ മാതാപിതാക്കൾ തണ്ണിത്തോട് പോലീസിൽ പരാതി നൽകിയിട്ടും സംഭവം നടന്നത് കേരളത്തിന് പുറത്തായതിനാൽ അന്വേഷിക്കാൻ ആകില്ല എന്നാണ് തണ്ണിത്തോട് പൊലീസിന്റെ നിലപാട്.മകന് എന്ത് സംഭവിച്ചു എന്നറിയാതെ പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് ഈ വൃദ്ധ മാതാപിതാക്കൾ
കോന്നി തേക്കുതോട് മൂർത്തി മണ്ണ് പുതുവേലി മുരുപ്പേല്‍ സുജിത്ത് വർഷങ്ങളായി തെലുങ്കാനയിലെ സ്വർണ്ണക്കടയിലാണ് ജോലി ചെയ്യുന്നത്.മൂന്നുമാസം കൂടുമ്പോഴാണ് സുജിത്ത് നാട്ടിലേക്ക് വരുന്നത്. കഴിഞ്ഞ മാർച്ച് 23നാണ് സുജിത്ത് ലീവിന് വരുന്നുണ്ട് എന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞത്.26 ന് വീണ്ടും വീട്ടിലേക്ക് വിളിച്ച് സുജിത്ത് താൻ ഹൈദരാബാദിൽ ഉണ്ടെന്നും അവിടെ നടക്കുന്ന ഒരു പ്രദർശനം കണ്ട ശേഷമേ വീട്ടിലേക്ക് വരികയുള്ളൂ എന്നും വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് സുജിത്തിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായി.
മുപ്പതാം തീയതി തന്നെ വിവരങ്ങൾ കാണിച്ച് തണ്ണിത്തോട് പോലീസിൽ പരാതി നൽകി.കേരളത്തിന് പുറത്തായതിനാൽ അന്വേഷിക്കുന്നതിൽ പരിമിതി ഉണ്ടെന്നാണ് തണ്ണിത്തോട് പോലീസിന്റെ നിലപാട്.പരാതിയെക്കുറിച്ച് ഒരു വാക്കുപോലും ചോദിക്കാൻ പോലീസ് ഇതുവരെ തങ്ങളുടെ വീട്ടിലേക്ക് പോലും എത്തിയിട്ടില്ല എന്നും സുജിത്തിന്റെ മാതാപിതാക്കൾ പറയുന്നു.അതിനിടെ കഴിഞ്ഞദിവസം മുതുകുളം സ്വദേശി ഹരി എന്ന ആൾ വിളിച്ച് സുജിത്ത് ഹൈദരാബാദിൽ തടവിലാണെന്നും മനുഷ്യ കടത്ത് നടത്തുന്ന സംഘമാണ് സുജിത്തിനെ തടവിലാക്കിയിരിക്കുന്നത് എന്നും വീട്ടുകാരോട് ഫോണിൽ പറഞ്ഞു.തന്നെയും ഇതേ സംഘം തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു എന്നും അസുഖബാധിതനായതിനാൽ തന്നെ കൊണ്ട് പ്രത്യേകിച്ച് ഉപകാരം ഒന്നും ഇല്ല എന്ന് കൊണ്ടാണ് നാട്ടിലേക്ക് പറഞ്ഞുവിട്ടതെന്നും ഹരി വീട്ടുകാരോട് പറഞ്ഞു.
ഈ വിവരം അറിയിച്ചിട്ടും പോലീസ് ഗൗരവമായി എടുത്തിട്ടില്ല എന്നും വീട്ടുകാർ പറയുന്നു.തെലുങ്കാന പോലീസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയാൽ സുജിത്ത് ഉൾപ്പെടെ നിരവധിപേരെ അവിടെ നിന്ന് രക്ഷപ്പെടുത്താൻ ആകുമെന്നും ഹരി വീട്ടുകാരോട് പറഞ്ഞിരുന്നു. ഗൗരവമായ വിഷയമായിട്ടും പോലീസ് തങ്ങളുടെ പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നും സുജിത്തിന്റെ മാതാപിതാക്കൾ പറയുന്നു. മലയുടെ മുകളിൽ താമസിക്കുന്നതിനാൽ കുന്നും മലയും ഇറങ്ങിവേണം പോലീസ് സ്റ്റേഷനിലേക്ക് പോകാൻ എന്നും പ്രായമായ തങ്ങൾക്ക് ഇതിന് പോലും സാധിക്കാത്ത ആരോഗ്യ അവസ്ഥയാണെന്നും ഇവർ പറയുന്നു.സംഭവത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സുജിത്തിന്‍റെ കുടുംബം .