Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/06/2025 )

Spread the love

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 19

ജില്ലയില്‍ 19 ദുരിതാശ്വാസ ക്യാമ്പുകള്‍. 195 കുടുംബങ്ങളിലായി 237 പുരുഷന്‍മാരും 250 സ്ത്രീകളും 120 കുട്ടികളും ഉള്‍പ്പെടെ 607 പേരാണ് ക്യാമ്പിലുള്ളത്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുകളുണ്ട്. കോഴഞ്ചേരി താലൂക്കില്‍ വല്ലന എസ്എന്‍ഡിപി യുപിഎസില്‍ 10 കുടുംബങ്ങളിലെ 29 പേരും അടൂര്‍ താലൂക്കില്‍ പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പി സ്‌കൂളില്‍ മൂന്ന് കുടുംബത്തിലെ ഒമ്പത് പേരുമാണുള്ളത്. തിരുവല്ല താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകള്‍. 17 ക്യാമ്പുകളിലായി 182 കുടുംബങ്ങളിലെ 569 പേര്‍ ക്യാമ്പില്‍ കഴിയുന്നു.

തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്‌കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, തോട്ടപ്പുഴശേരി ചെറുപുഷ്പം എല്‍പി സ്‌കൂള്‍, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, നിരണം മുകളടി സര്‍ക്കാര്‍ യുപിഎസ്, കാവുംഭാഗം ഇടിഞ്ഞില്ലം എല്‍പിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, തിരുവല്ല സിഎംഎസ് എച്ച്എസ്എസ്, കുറ്റപ്പുഴ തിരുമൂലവിലാസം യുപി സ്‌കൂള്‍, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, കാവുംഭാഗം ആലംതുരുത്തി സര്‍ക്കാര്‍ എല്‍പിഎസ്, മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, പെരിങ്ങര പിഎംവി എല്‍പിഎസ് ഓഡിറ്റോറിയം, നിരണം സെന്റ് മേരീസ് എച്ച് എസ്, കൊമ്പങ്കേരി എംടിഎല്‍പിഎസ്, പെരിങ്ങര സര്‍ക്കാര്‍ എല്‍പിഎസ്, വേങ്ങല്‍ എംടിഎല്‍പിഎസ്, എന്നിവിടങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു

ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍

കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ് 16ന് തുടങ്ങുന്ന ബാച്ചില്‍ 30 സീറ്റുണ്ട്.  www.asapkerala.gov.in  വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ ഏഴ്. ഫോണ്‍ : 9495999688 / 9497289688.


സൗജന്യപരിശീലനം

പത്തനംതിട്ട  എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി പരിശീലന കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.   പരിശീലന കാലാവധി 30 ദിവസം.   18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :  04682270243.

ഐ.ടി.ഐ പ്രവേശനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിതാ ഐടിഐയിലെ എന്‍സിവിടി അംഗീക്യത കോഴ്സുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വേയര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ്  നെറ്റ് വര്‍ക്ക് മെയ്ന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് ( ഇംഗ്ലീഷ് ) , ഡ്രെസ് മേക്കിംഗ് ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 20. വെബ് : https://itiadmissions.kerala.gov.in & https:// det.kerala.gov.in ,
ഫോണ്‍ : 04792457496, 9747454553.


അബ്കാരി തൊഴിലാളികള്‍ വിവരം പുതുക്കണം

തൊഴില്‍ വകുപ്പിന്റെ സോഫറ്റ്‌വെയറില്‍ വിവരം പുതുക്കുന്നതിന് കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ ജൂലൈ 18ന് മുമ്പ് ആധാര്‍, റേഷന്‍ കാര്‍ഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, ബാങ്ക് പാസ് ബുക്ക്, ജനനതീയതി തെളിയിക്കുന്ന രേഖ എന്നിവയുമായി തിരുവനന്തപുരം ആര്യശാലയിലെ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ഹാജരാകണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ഫോണ്‍ : 0471 2460667.

ചെറുകിട തോട്ടം തൊഴിലാളി അംഗങ്ങള്‍ വിവരശേഖരണം നടത്തണം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ പദ്ധതിയിലെ അംഗങ്ങളും  അംഗത്വം മുടങ്ങിക്കിടക്കുന്നവരും ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ഹാജരായോ സ്വന്തമായോ ജൂലൈ 31 നകം വിവരശേഖരണം നടത്തണമെന്ന്  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 8547655319.

കണ്‍സള്‍ട്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ മുഖേനെ കോയിപ്രം ബ്ലോക്കില്‍ സ്റ്റാര്‍ട്ട്പ്പ്  വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്ക് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് (എംഇസി) മാരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുളള പ്ലസ് ടു യോഗ്യതയുളള കുടുംബശ്രീ അംഗങ്ങള്‍ക്കും  കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കിലുളള കഴിവ് എന്നിവ അഭികാമ്യം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, അയല്‍കൂട്ട അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ കലക്ടറേറ്റിലെ കുടുംബശ്രീ ജില്ലാ ഓഫീസില്‍ ജൂണ്‍ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ഫോണ്‍ : 0468 2221807, 9847764315, 9746488492.


ഗ്രാമസഭ

മൈലപ്ര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ ജൂണ്‍ ആറുമുതല്‍ 15 വരെ വിവിധ വാര്‍ഡുകളില്‍ ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കും.

വാര്‍ഡ്, തീയതി, നടക്കുന്ന സ്ഥലം എന്ന ക്രമത്തില്‍

പേഴുംകാട്, ജൂണ്‍ 15, എസ്.എന്‍.ഡി.പി.യു.പി. സ്‌കൂള്‍ പേഴുംകാട.്
മേക്കൊഴൂര്‍, ജനുവരി 14 , എം.ടി.എച്ച്.എസ് മേക്കൊഴൂര്‍.
കോട്ടമല, ജൂണ്‍ 15 , കോട്ടമല അങ്കണവാടി.
മണ്ണാറക്കുളഞ്ഞി, ജൂണ്‍ 15 , ഹോളിമാതാ ഓഡിറ്റോറിയം.
പഞ്ചായത്ത് വാര്‍ഡ്, ജൂണ്‍ 15 , ക്യഷിഭവന്‍ ഓഡിറ്റോറിയം.
കാറ്റാടി വലിയതറ, ജൂണ്‍ എട്ട്, മുട്ടത്തുപടി.
മൈലപ്ര സെന്‍ട്രല്‍, ജൂണ്‍ എട്ട്,  എന്‍.എസ്.എസ് കരയോഗമന്ദിരം മൈലപ്ര.
ഐ ടി സി വാര്‍ഡ്, ജൂണ്‍ 15 , ആനിക്കനാട്ട് ഓഡിറ്റോറിയം കുമ്പഴ വടക്ക്.
ശാന്തി നഗര്‍, ജൂണ്‍ എട്ട്, എസ്.എന്‍.വി.യു.പി.എസ്.കുമ്പഴ വടക്ക്.
കാക്കമുണ്ട്, ജൂണ്‍ എട്ട,്  എന്‍.എം.എല്‍.പി.എസ് കാക്കമുണ്ട്.
ഇടക്കര, ജൂണ്‍ 14, ക്യഷിഭവന്‍ ഓഡിറ്റോറിയം.
പിഎച്ച് സബ് സെന്റര്‍ വാര്‍ഡ്, ജൂണ്‍ 14, എം.ഡി.എല്‍.പി.എസ് മേക്കൊഴൂര്‍.
മുള്ളന്‍കല്ല്, ജൂണ്‍ ആറ്, എസ്.എന്‍.ഡി.പി.യു.പി.എസ് പേഴുംകാട്.
ഫോണ്‍: 0468 2222340, 9496042677.


കുടിവെളള വിതരണം തടസപ്പെടും

വാട്ടര്‍ അതോറിറ്റിയുടെ തൈക്കാവ് പൂവംപാറ ലൈനിന് തകരാറ് സംഭവിച്ചതിനാല്‍ തൈക്കാവ് പൂവംപാറ പ്രദേശങ്ങളില്‍ പൂര്‍ണമായും ജലവിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


റാങ്ക് പട്ടിക റദ്ദായി

മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്/പൗള്‍ട്രി അസിസ്റ്റന്റ് /മില്‍ക്ക് റിക്കോര്‍ഡര്‍/ സ്‌റ്റോര്‍/ കീപ്പര്‍ എന്യുമറേറ്റര്‍ (ഫസ്റ്റ് എന്‍സിഎ ധീവര) ( കാറ്റഗറി നമ്പര്‍ 375/2019)  തസ്തികയിലേക്ക് 2022 മാര്‍ച്ച് 30ന് നിലവില്‍ വന്ന  154/2022/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.


കുഴല്‍ കിണര്‍ നിര്‍മാണം

ഭൂജല വകുപ്പ് ജില്ലാ ഓഫീസ് മുഖേനെ കാര്‍ഷിക/ ഗാര്‍ഹിക/ വ്യവസായ ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി കുഴല്‍ കിണര്‍ (ബോര്‍വല്‍) നിര്‍മിച്ചു നല്‍കുന്നു. സാങ്കേതികമായി നിര്‍മാണം പരാജയപ്പെട്ടാല്‍ 75 ശതമാനം തുക തിരികെ നല്‍കും. ചെറുകിട /നാമമാത്ര  കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിനുളള കുഴല്‍ കിണര്‍ നിര്‍മാണത്തിന് ബന്ധപ്പെട്ട കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രില്ലിംഗ് ചാര്‍ജിന്റെ 50 ശതമാനം സബ്‌സിഡി നല്‍കുമെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു.ഫോണ്‍ : 0468 2224887.

 

അങ്കണവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കും : മന്ത്രി വീണാ ജോര്‍ജ്

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍മാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കാന്‍ പ്രത്യേകം കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മെഴുവേലി മുള്ളന്‍വാതുക്കല്‍ 72 – ാം നമ്പര്‍ അങ്കണവാടിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  കമ്മിറ്റി റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. അങ്കണവാടി ജീവനക്കാര്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാധാന്യം നല്‍കുന്നതിനാണ് വനിതാ ശിശു വികസന വകുപ്പ് സര്‍ക്കാര്‍ പ്രത്യേകമായി രൂപീകരിച്ചത്.

സംസ്ഥാനത്തെ 33,120 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. കുട്ടിയുടെ ശാരീരിക, മാനസിക, ബൗധിക വളര്‍ച്ചയില്‍ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ സ്വാധീനം ചെലുത്തന്ന ഇടങ്ങളാണിവ.  215 സ്മാര്‍ട്ട് അങ്കണവാടികളുടെ നിര്‍മാണം പുരോഗമിക്കുന്നു. 2400 അങ്കണവാടികള്‍ വൈദ്യുതീകരിച്ചു. ഈ വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം മുട്ടയും പാലും നല്‍കും. പ്രത്യേകം ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ‘കാവല്‍ പ്ലസ്’ പോലുള്ള പദ്ധതി രാജ്യത്തിന് മാതൃകയെന്ന് സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്.

പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരം ക്രമീകരിച്ച് നല്‍കുന്നതിനുള്ള പരിഷ്‌കരിച്ച മാതൃക ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്തു.

കുട്ടികളുടെ വളര്‍ച്ച നിരിക്ഷീച്ച് അവലോകനം ചെയ്യുന്നതിന് വകുപ്പ് തയ്യാറാക്കിയ കുഞ്ഞൂസ് കാര്‍ഡ് വിതരണം,  വെല്‍ക്കം കിറ്റ്, സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ വഴി നല്‍കിയ ബാഗുകളുടെ വിതരണം എന്നിവ മന്ത്രി നിര്‍വഹിച്ചു. അങ്കണവാടിയില്‍ നിന്ന് ഈ അധ്യയന വര്‍ഷം സ്‌കൂളിലേക്ക് പോകുന്ന കരുന്നുകള്‍ക്കായി പ്രത്യേക പരിപാടിയും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്,  ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പോള്‍ രാജന്‍, ലാലി ജോണ്‍, വി. എം മധു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കാട്ടാനശല്യം പരിഹരിക്കും:  കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ:അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9188407515

കോന്നി വനം ഡിവിഷനിലെ കാട്ടാനശല്യം നേരിടുന്ന കുളത്തുമണ്ണില്‍ ആവശ്യമായ സുരക്ഷ നടപടി ഉറപ്പാക്കുമെന്ന് കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ. വനം, പൊലിസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള നീക്കം ആരംഭിക്കും.

 

വന്യമൃഗസംഘര്‍ഷം ലഘൂകരിക്കുന്നതിന് എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ട്റേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.കല്ലേലിയില്‍ ഭീഷണിയായ ഒറ്റയാനയെയും മലയാലപ്പുഴ, വടശേരിക്കരയിലെ കാട്ടാനക്കൂട്ടത്തേയും മാറ്റുന്നതിന് നടപടി സ്വീകരിക്കും. കാട്ടാന ഇറങ്ങുന്ന പ്രദേശങ്ങളിലെ പൈനാപ്പിള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കും.വന്യമൃഗസംഘര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തില്‍ 9188407515 നമ്പറില്‍  ബന്ധപ്പെടണം.
ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, റാന്നി ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറി, പഞ്ചായത്ത് അധ്യക്ഷര്‍, റവന്യു, വനം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!