
കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടാനകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത് ആവിഷ്കരിച്ച ആനമതിൽ പദ്ധതി നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ. ബ്ലോക്ക് പഞ്ചായത്തിന്റെ മാതൃകാ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ധനസഹായം ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതാണ് കർഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നത്.
ഈ മാതൃകയില്‍ കോന്നി ,റാന്നി വനം ഡിവിഷനുകളിലും ആന മതില്‍ വേണം എന്നാണ് ആവശ്യം . കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന സ്ഥലങ്ങളില്‍ മുന്നില്‍ ആണ് കോന്നിയുടെ മലയോര മേഖലകള്‍ . കാട്ടാനയുടെ ആക്രമണവും രൂക്ഷമാണ് . വന മേഖലയുമായി ഏറെ ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് കോന്നി . അരുവാപ്പുലം ,കോന്നി ,തണ്ണിത്തോട് ,ചിറ്റാര്‍ സീതത്തോട് മേഖലകളില്‍ ആണ് കാട്ടാന ശല്യം ഏറെ ഉള്ളത് . വന മേഖലയും ഗ്രാമവും തമ്മില്‍ വേര്‍തിരിച്ചുള്ള വനം വകുപ്പ് സ്ഥാപിച്ച സര്‍വെ ജെണ്ടകളുടെ ഭാഗങ്ങളില്‍ പൂര്‍ണ്ണമായും ബലവത്തായ നിലയില്‍ 4 അടി പൊക്കത്തില്‍ ആന മതില്‍ നിര്‍മ്മിക്കണം . കാട്ടാന ശല്യം ഏറെ രൂക്ഷമായ സ്ഥലങ്ങളെ സംബന്ധിച്ച് വനം വകുപ്പില്‍ ഉള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ആന മതില്‍ നിര്‍മ്മിക്കണം . ഇതിനായി കോന്നി, റാന്നി എം എല്‍ എമാര്‍ കൂട്ടായ ശ്രമം തുടങ്ങണം .
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ദേലംപാടി, കാറഡുക്ക, മുളിയാർ, ബേഡകം, കുറ്റിക്കോൽ പഞ്ചായത്തുകളിൽ കാട്ടാനകളുടെ ആക്രമണങ്ങൾ രൂക്ഷമായതോടെയാണ് സ്ഥിരം പ്രതിരോധ സംവിധാനമെന്ന നിലയിൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചത്.
സമഗ്ര പദ്ധതിയെന്ന നിലയിൽ ഇതിനായി കഴിഞ്ഞ ബജറ്റിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപയും നീക്കീ വെച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ ആസൂത്രണ സമിതി സംസ്ഥാന സർക്കാരിൽ നിന്നുള്ള സഹായത്തിന് സമീപിക്കുവാൻ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്തിനൊപ്പം ജില്ലാപഞ്ചായത്തിന്റെ ഒരു വിഹിതവും ആന ശല്യം നേരിടുന്ന ദേലംപാടി, കാറഡുക്ക, മുളിയാർ, ബേഡകം, കുറ്റിക്കോൽ പഞ്ചായത്തുകളുടെ ഒരു വിഹിതവും പദ്ധതിക്ക് വിനിയോഗിക്കും.
ആനശല്യം തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാർ സംവിധാനങ്ങളെയും യോജിപ്പിച്ച് കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.
ചിത്രം : ചിറ്റാര്‍ മേഖലയില്‍ കാട്ടാന കൃഷി നശിപ്പിച്ച നിലയില്‍