
konnivartha.com : പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം അടൂര്‍, തിരുവല്ല എന്നീ നിയോജക മണ്ഡലങ്ങളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിക്ഷണര്‍, 5 നിയോജക മണ്ഡലങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരും, മറ്റു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘം 22 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും അതില്‍ 11 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും, അടുരിലുള്ള പെപ്പിനോ റെസ്റ്റോറന്റ്, കെ.ടി.ഡി.സി അല്‍ഫാം സെന്റര്‍ ഫ്രണ്ട് ഹട്ട് എന്നീ സ്ഥാപനങ്ങള്‍ താത്കാലികമായി അടപ്പിക്കുകയും ചെയ്തു.
2 കിലോ പഴകിയ മീനും, കെ.ടി.ഡി.സി അല്‍ഫാം സെന്റര്‍ ഫ്രണ്ട് ഹട്ടില്‍ നിന്നും 14 കിലോ ഇറച്ചി, അടൂര്‍ വൈറ്റ് പോര്‍ട്ടികോയില്‍ നിന്നും 25 കിലോയുടെ പഴകിയ പച്ചക്കറികളും നശിപ്പിച്ചു.
ഓപ്പറേഷന്‍ മത്സ്യ; ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി
ഓപ്പറേഷന്‍ മത്സ്യയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം 111 മീന്‍ കടകളില്‍ പരിശോധനകള്‍ നടത്തുകയും 22 സര്‍വെയലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം ഗവ. അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചു.
പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട മീന്‍ മാര്‍ക്കറ്റുകളായ കുമ്പഴ, കടയ്ക്കാട്, തിരുവല്ല എന്നിവിടങ്ങളിലും മീന്‍ കടകളിലുമായി 23 മീനുകളില്‍ ഫോര്‍മാലിന്‍, അമോണിയ കിറ്റ് പരിശോധന നടത്തി. കിറ്റ് പരിശോധനയില്‍ ഫോര്‍മാലിന്‍, അമോണിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയില്ല.
മറയൂര്‍ ശര്‍ക്കരയുടെ പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20 ഇടങ്ങളില്‍ പരിശോധന നടത്തി. 8 സര്‍വെയലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം ഗവ. അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചു. ഷവര്‍മ പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 48 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 16 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 10 കിലോ ഇറച്ചി നശിപ്പിച്ചു.
ഇന്ന് 190 സ്ഥാപനങ്ങൾ പരിശോധിച്ചു: മന്ത്രി വീണാ ജോർജ്
ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന ആരംഭിച്ചു
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 190 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 16 കടകൾക്കെതിരെ നടപടി സ്വീകരിച്ചു.
59 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 20 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 8 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2373 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 217 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 776 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
334 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 193 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
ജ്യൂസ് കടകളിലെ പ്രത്യേക പരിശോധന ആരംഭിച്ചു. 199 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 4 ജ്യൂസ് കടയ്ക്കെതിരെ നടപടി സ്വീകരിച്ചു. 6 സർവയലൻസ് സാമ്പിൾ ശേഖരിച്ചു. 27 കടകൾക്ക് നോട്ടീസ് നൽകി. ഉപയോഗ ശൂന്യമായ 88 പാൽ പാക്കറ്റുകൾ, 16 കിലോഗ്രാം പഴങ്ങൾ, 5 കിലോഗ്രാം ഈന്തപ്പഴം, 12 കുപ്പി തേൻ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6361 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4255 പരിശോധനകളിൽ 2296 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 90 പേർക്ക് നോട്ടീസ് നൽകി. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 544 സ്ഥാപനങ്ങൾ പരിശോധിച്ചു. 5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.