
മലദ്വാരത്തിലൂടെ വൻ കുടൽ പുറത്തു വന്നുവെന്ന് കാട്ടി ചികിത്സ തേടിയ അറുപത് കാരനിൽ നിന്നും കണ്ടെത്തിയത് 10 സെന്റിമീറ്ററോളം നീളം വരുന്ന രണ്ട് ഭീമൻ കുളയട്ടകളെ . മല്ലപ്പളളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മല്ലപ്പള്ളി സ്വദേശിയുടെ മലദ്വാരത്തിന് സമീപത്ത് നിന്നുമാണ് കുളയട്ടകളെ നീക്കം ചെയ്തത്.
ആശുപത്രി ആർ.എം. ഒ കൂടിയായ ഡോ. മാത്യുസ് മാരേട്ടിന്റെ അടുത്താണ് 60 കാരൻ ചികിത്സ തേടിയെത്തിയത്. മലദ്വാരത്തിലൂടെ കുടൽ പുറത്തേക്ക് വന്നതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കുടൽ അകത്തേക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് കുളയട്ടയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവയെ ശരീരത്തിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. ക്ഷീര കർഷകനായ 60 കാരൻ കന്നുകാലികൾക്ക് പുല്ല് ചെത്താനായി പുലർച്ചെ ഏഴു മണി മുതൽ രണ്ട് മണിക്കൂറോളം നേരം വീടിന് സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ ഇറങ്ങിയിരുന്നു. ഈ സമയം ശരീരത്തിൽ പറ്റിപ്പിടിച്ച അട്ടകൾ രക്തം കുടിച്ച് വലുതാവുകയായിരുന്നു എന്നാണ് നിഗമനം.സ്വന്തം ശരീര ഭാരത്തിന്‍റെ പത്ത് ഇരട്ടിയോളം ചോര അകത്താക്കി ബലൂൺ പോലെ വീർക്കുന്ന ജീവിയാണ് പാടത്തും വരമ്പത്തും കാട്ടിലും വെള്ളത്തിലും കാണുന്ന കുളയട്ട