
konnivartha.com : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട താഴെ വെട്ടിപ്രം പ്ലാവിനാക്കുഴിയിൽ കൈപ്ലാവിൽ വീട്ടിൽ തിലകന്റെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന സന്ദീപ് (18) ആണ് പിടിയിലായത്. ഇയാൾ കലഞ്ഞൂരിൽ നിന്നും
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, കോന്നി അതുമ്പുംകുളം ചെങ്ങറ സമരഭൂമിയിലെ ഷെഡ്‌ഡിൽ വച്ച് രണ്ട് തവണ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞമാസം അഞ്ചിനും 30
നും കലഞ്ഞൂരിൽ നിന്നാണ് തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.
ഇന്നലെ മാതാവിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴി പകർത്തി കൂടൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കിയ പോലീസ്, എസ് ഐ ദിജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകിട്ട് പ്രതിയെ അന്വേഷിച്ചുവരവേ, കലഞ്ഞൂരിൽ കണ്ട് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചശേഷം വിശദമായി ചോദ്യം ചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പോലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ ദിജേഷ്, എ എസ് ഐ
വാസുദേവക്കുറുപ്പ്, എസ് സി പി ഓ ഡിക്ക്രൂസ്, ജയശ്രീ, സി പി ഓ മാരായ ആദിത്യദീപം, സുമേഷ്, അനൂപ് എന്നിവരും ഉണ്ടായിരുന്നു.