
പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നലെ രാത്രി ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് ചെങ്ങന്നൂരിലെ സ്ഥാപനം പരിശോധന നടത്തുകയും, ഇവിടെ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ പേരില്‍ അനുവദിച്ച എഫ്.എസ്.എസ്.എ.ഐ. ലൈസന്‍സ് പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം സസ്പെന്‍ഡ് ചെയ്തു. കൂടാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചിട്ടുമുണ്ട്.
പത്തനംതിട്ട മല്ലപ്പള്ളിയില്‍ മാമോദീസ ചടങ്ങിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിൽ കേറ്ററിങ് മാനേജരെ പ്രതി ചേര്‍ത്തു. പൊതുശല്യം,മായംചേര്‍ക്കല്‍, രോഗം പടരാന്‍ ഇടയാക്കിയ അശ്രദ്ധ എന്നീ വകുപ്പുകളാണ് കേറ്ററിങ് മാനേജർക്ക് എതിരെ ചുമത്തിയിരിക്കുന്നത്. മാമോദീസ ചടങ്ങിൽ പങ്കെടുത്ത നൂറോളം പേർക്കാണ് ഭക്ഷ്യ വിഷബാധ ബാധിച്ചത്. ഡിസംബർ 29 ന് നടന്ന ചടങ്ങിൽ പങ്കെടുത്ത ആളുകൾക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ആളുകൾ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരുന്നു.
ആശുപതിയിൽ ചികിത്സ തേടിയ ഒരാളുടെ നില ഗുരുതരമായിരുന്നു. വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകൾ നടന്നത്. അതിന് ശേഷം ഉച്ചയ്ക്ക് നടന്ന വിരുന്നിൽ മത്സ്യ മാംസാദികളുടെ വിഭവങ്ങളും ചോറുമാണ് നൽകിയത്, ചെങ്ങന്നൂരിലെ ഒരു കാറ്ററിങ് സ്ഥാപനം ആയിരുന്നു സദ്യ നൽകിയത്. മാമോദീസ ചടങ്ങുകൾ നടന്നതിന്റെ പിറ്റേ ദിവസം മുതൽ ആളുകൾക്ക് ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചിരുന്നു.ചെങ്ങന്നൂരിലെ കാറ്ററിംഗ് സെന്ററിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഓവന്‍ ഫ്രഷ് എന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സാണ് ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തത്. സ്ഥാപനത്തില്‍ നിന്നും ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നത് വരെ സസ്‌പെന്‍ഷന്‍ നടപടി നിലനില്‍ക്കും.