Trending Now

കോന്നി മണ്ഡലത്തിലെ രണ്ട് പിഎച്ച്സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നു.

Spread the love

 

konnivartha.com : കോന്നി മണ്ഡലത്തിലെ രണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നു.സീതത്തോട്, പ്രമാടം ഗ്രാമ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നത്.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഏപ്രിൽ 17 ന് രാവിലെ 11.30 ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ പിഎച്ച്സികൾ കുടുംബരോഗ്യ കേന്ദ്രമാക്കി പ്രഖ്യാപിക്കും. ഉദ്ഘാടന ചടങ്ങിൽ ആരോഗ്യവും വനിത ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്രം മിഷനിൽ ഉൾപ്പെടുത്തി എല്ലാവർക്കും പ്രാപ്യവും സമഗ്രവും, ഗുണനിലവാരം ഉള്ളതുമായ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്.
സീതത്തോട് കുടുംബരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ കേരളം പദ്ധതിയിൽനിന്ന്‌ 16.02 ലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതമായി 23.96 ലക്ഷം രൂപയും ചിലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. പ്രമാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരണങ്ങൾക്കായി ആരോഗ്യ കേരളം ഫണ്ടിൽ നിന്ന് 15.5 ലക്ഷം രൂപ വിനിയോഗിച്ചു.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതുമാണ് ആർദ്രം പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പി എച്ച് സി കളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നു.
ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടുന്ന പ്രീചെക്ക്, പ്രൈമറി, സെക്കൻഡറി വെയിറ്റിംഗ് ഏരിയകൾ, രോഗികളുടെ സ്വകാര്യത ഉറപ്പാക്കും വിധമുള്ള പരിശോധനാ മുറികൾ, നവീകരിച്ച ഫാർമസി, നവീകരിച്ച ലാബ്, ഇഞ്ചക്ഷൻ റൂം,ഇമ്മ്യൂണൈസേഷൻ റൂം, പാലിയേറ്റീവ് കെയർ, ശൗചാലയങ്ങൾ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രമാടം, സീതത്തോട് കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ശിലാഫലക അനാച്ഛാദനം അഡ്വ.കെ.യു. ജനീഷ് കുമാർ എം എൽ എ നിർവഹിക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ മുഖ്യാതിഥിയായിരിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

error: Content is protected !!