Trending Now

വിപണിയില്‍ മധുരം നിറയ്ക്കാന്‍ കോട്ടാങ്ങല്‍ ശര്‍ക്കര

Spread the love

 

konnivartha.com: പത്തനംതിട്ട ജില്ലയുടെ കാര്‍ഷികചരിത്രത്തില്‍ കരിമ്പ് കൃഷിയ്ക്കും ശര്‍ക്കര ഉത്പാദനത്തിനും ഏറെ പ്രാധാന്യമുണ്ടായിരുന്നു. റബര്‍, കപ്പ ഉള്‍പ്പെടെയുള്ള വിളകളുടെ വരവോടെ കരിമ്പുകൃഷി കുറഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷം കരിമ്പു കൃഷിയും ശുദ്ധമായ ശര്‍ക്കര ഉത്പാദനവും ജനപ്രിയമാകുകയാണ്. കൃഷിഭവന്റെ സഹകരണത്തോടെ കോട്ടാങ്ങല്‍ കരിമ്പ് കര്‍ഷക ഉല്‍പാദക സംഘം രൂപീകരിച്ച് കരിമ്പു കൃഷി പുനരുജ്ജീവനവും ശര്‍ക്കര ഉത്പാദനവും ആരംഭിച്ചു.

 

സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. സംരംഭം വിജയമാകുന്നതോടു കൂടി തരിശുപാടങ്ങളിലേക്ക് കൃഷി കൂടുതല്‍ വ്യാപിപ്പിക്കും. മേഖലയിലെ തരിശുകിടക്കുന്ന 100 ഏക്കറിലേക്ക് കരിമ്പ് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. തിരുവന്‍വണ്ടൂരില്‍ നിന്ന് എത്തിച്ച മാധുരിക്കും ജാവയ്ക്കും പുറമെ കണ്ണൂര്‍, തമിഴ്‌നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളില്‍ നിന്നുള്ള കരിമ്പാണ് ഇവിടെ കൃഷിക്കും ശര്‍ക്കര ഉത്പാദനത്തിനും ഉപയോഗിക്കുന്നത്.

ശര്‍ക്കര നിര്‍മാണത്തിനുള്ള ചക്കും എന്‍ജിനും തോണിയുമടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ശര്‍ക്കര നിര്‍മിക്കുന്നതിന് തമിഴ്‌നാട്ടില്‍ നിന്ന് വിദഗ്ധ തൊഴിലാളികളെയും എത്തിച്ചു. കരിമ്പ് കൃഷിക്ക് ജില്ലാപഞ്ചായത്ത് ഒരു ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് രണ്ടു ലക്ഷം രൂപയും, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുഖേന തൊഴിലുറപ്പ് പദ്ധതിയില്‍ വര്‍ക്ക് ഷെഡ് നിര്‍മിക്കുന്നതിന് 3.83 ലക്ഷം രൂപയും, തരിശുനിലം കൃഷിക്ക് അനുയോജ്യമാക്കുന്നതിന് 1,25,000 രൂപയും വകയിരുത്തിയിട്ടുണ്ട്.

പതിയന്‍, ഉണ്ടശര്‍ക്കര, ചുക്കുശര്‍ക്കര എന്നിവയാണ് പ്രാരംഭത്തില്‍ ഇവിടെ നിര്‍മിക്കുന്നത്. വിപണിയില്‍ സാന്നിദ്ധ്യമുറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ശര്‍ക്കര നിര്‍മിച്ച് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിറ്റഴിക്കുന്നതിനുള്ള വിപണന കേന്ദ്രം തുറക്കും.

കോട്ടാങ്ങല്‍ ശര്‍ക്കരവിതരണം ആരംഭിച്ചതോടു കൂടി ജില്ലയിലെ കരിമ്പു കൃഷിയില്‍ പുത്തന്‍ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ. കുളത്തൂര്‍ ചൂരക്കുറ്റി പാടത്തെ കരിമ്പ് കൃഷി വിളവെടുപ്പും ശര്‍ക്കര നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനവും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു

error: Content is protected !!