
konnivartha.com/പത്തനംതിട്ട: കുപ്രസിദ്ധ ഗുണ്ടയെ കേരള സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമ (കാപ്പാ) പ്രകാരം ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതി അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ പത്മനാഭന്റെ മകൻ നെല്ലിമുകൾ ജയൻ എന്നറിയപ്പെടുന്ന ജയകുമാറി(47)നെയാണ് കാപ്പാ പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് കരുതൽ തടങ്കൽ ഉത്തരവ്
പുറപ്പെടുവിച്ചത്.
അടൂർ, ഏനാത്ത് പത്തനംതിട്ട, ഹരിപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, വീടുകയറി
ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, നിരോധിത പുകയില മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ ഇരുപതിയഞ്ചോളം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ളയാളാണ്. നിലവിൽ അടൂർ എക്സൈസ് സർക്കിൾ ഓഫീസിൽ രജിസ്റ്റർ ചെയ്ത
അബ്കാരിനിയമമനുസരിച്ചുള്ള കേസിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു.
കഴിഞ്ഞ മേയിൽ എക്സൈസ് രജിസ്റ്റർ ചെയ്ത അബ്കാരികേസിൽ പ്രതിയായതിനെത്തുടർന്ന് ഇയാൾ ഒളിവിൽ പോയി. അടൂർ പോലീസ് ഇൻസ്പെക്ടർ ഇയാൾക്കെതിരെ കാപ്പാ
നടപടികൾ സ്വീകരിക്കുവാനുള്ള ശുപാർശ ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ചു. തുടർന്ന്, ജൂൺ ഇരുപതിന് എക്സൈസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ്
ചെയ്തിരുന്നു. ജാമ്യത്തിനായി ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ച സാഹചര്യത്തിലാണ് കളക്ടറുടെ കാപ്പാ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ ഉത്തരവ്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം, അടൂർ ഡിവൈഎസ്പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാർ, സി പി ഓമാരായ സൂരജ് ആർ കുറുപ്പ്, എസ് ശ്രീജിത്ത്, അനസ് അലി, ശ്യാംകുമാർ എന്നിവരടങ്ങുന്ന അന്വേഷണസംഘം കോടതിയിൽ നിന്നും അനുമതി വാങ്ങി കൊട്ടാരക്കര സബ്ജയിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്തു, നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു.
കഴിഞ്ഞ ഏപ്രിലിൽ ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഈ ഉത്തരവ് മറികടന്ന് ജില്ലയിൽ പ്രവേശിച്ച്, പത്രപ്രവർത്തകനെയും മാതാവിനെയും ഭീഷണിപ്പെടുത്തിയ കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് ഇയാൾക്കെതിരെ കാപ്പാ പ്രകാരം നടപടികൾ
സ്വീകരിക്കുന്നത്. വിവിധ കേസുകളിലുൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും, അടൂർ പോലീസ് സ്റ്റേഷൻ
പരിധിയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പതിനാറു പേർക്കെതിരെ നടപടികൾ സ്വീകരിച്ചതായും, ഇത്തരം നടപടികൾജില്ലയിൽ തുടരുന്നുണ്ടെന്നും പത്തനംതിട്ട ജില്ലാ
പോലീസ് മേധാവി അറിയിച്ചു.