
konnivartha.com/പത്തനംതിട്ട കലഞ്ഞൂര്‍ പാടത്തുനിന്നു ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയിൽനിന്ന് കണ്ടെത്തി. കണ്ടെത്താൻ സഹായമായത് തൊടുപുഴ ഡി.വൈ .എസ്.പി ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ജയ്മോന്റെ സംയോചിതമായ ഇടപെടൽ. ജയ്‌മോന്‍റെ ബന്ധു നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹം നടത്തിയ അന്വേഷണമാണ് നൗഷാദിനെ കണ്ടെത്തുന്നതിലേക്ക് പോലീസിനെ നയിച്ചത്.നേരത്തേ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്‌സാന മൊഴിനല്‍കിയിരുന്നു. തൊടുപുഴ പോലീസിന്‍റെ കൂടി സഹായത്തോടെ കോന്നി പോലീസ് നൗഷാദിനെ കസ്റ്റഡിയിലെടുത്തു.
അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അഫ്‌സാനയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി മൊഴിനൽകുകയും ചെയ്തെന്നാണ് പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. മൃതദേഹം ആറ്റിലെറിഞ്ഞെന്നും അവർ പിന്നീട് മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്.
ജയ്മോന്റെ ബന്ധുവാണ് ഇടുക്കി തൊമ്മൻക്കുത്തിൽ നൗഷാദിനെ പോലെ ഒരാളുണ്ടെന്ന വിവരം അദ്ദേഹത്തിന് കൈമാറുന്നത് . ലഭിച്ച വിവരം സ്ഥിരീകരിക്കുന്നതിനായി പ്രദേശത്ത് എത്തിയതായിരുന്നു അദ്ദേഹം. ആളെ കണ്ടതോടെ തന്റെ മുന്നിലുള്ളത് നൗഷാദാണെന്ന് തിരിച്ചറിഞ്ഞ ജയ്മോൻ അവിടെ നിന്നും ഇയാളെ ജീപ്പിൽ കൊണ്ടു വരികയായിരുന്നു. കേസെടുത്ത കാര്യങ്ങളൊന്നും നൗഷാദിന് അറിയില്ലായിരുന്നു .
ഭാര്യ അഫ്‌സാനയെ ഭയന്നാണ് നാടുവിട്ടതെന്ന് ഒന്നര വര്‍ഷത്തിനു ശേഷം പോലീസ് കണ്ടെത്തിയ നൗഷാദ് പറയുന്നു . തൊമ്മന്‍കുത്ത് എന്ന സ്ഥലത്താണ് ഒന്നര വര്‍ഷമായി നൗഷാദ് താമസിച്ചിരുന്നത്. അവിടെ കൂലിവേലചെയ്തായിരുന്നു ഉപജീവനം. തന്നേത്തേടിയുള്ള അന്വേഷണങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഒന്നരവര്‍ഷമായി വീട്ടുകാരുമായോ ഭാര്യയുമായോ ബന്ധപ്പെട്ടിരുന്നില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നെന്നും നൗഷാദ് പറഞ്ഞു.