
konnivartha.com: വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.
കമ്പമല തേയില എസ്റ്റേറ്റ് തൊഴിലാളികളായ സ്ത്രീകളാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേരാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പറയുന്നു. മൂന്നുപേരുടെ നില ഗുരുതരമാണ്. കമ്പമല തേയില തോട്ടത്തിൽ നിന്നും വീടുകളിലേക്ക് മടങ്ങുമ്പോൾ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. റാണി, ശാന്തി, ചിന്നമ്മ, ലീല, ഷാജ ബാബു, റാബിയ, മേരി, വസന്ത, വിജയകുമാരി എന്നിവരാണ് മരണപ്പെട്ടത്. ലത, ഉമാദേവി, ഡ്രൈവർ മണി എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടസ്ഥലത്തേക്ക് വനം മന്ത്രി എകെ ശശീന്ദ്രൻ തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ കാര്യങ്ങൾ ഏകോപിപ്പിക്കാനും മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകി.
വയനാട് വാഹനാപകടം: പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി
വയനാട് മാനന്തവാടിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. എല്ലാ ആരോഗ്യ പ്രവർത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായി മന്ത്രി പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാൻ ആവശ്യമെങ്കിൽ കൂടുതൽ ഫോറൻസിക് സർജൻമാരുടെ സേവനം ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.
വയനാട് വാഹനാപകടം : മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക്‌സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.