
അർഹതനിർണയ പരീക്ഷ മേയ് 30 ന്
കേരളത്തിനകത്ത് വിവിധ നഴ്‌സിംഗ് കോഴ്‌സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിംഗ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ് മുഖേന പരിക്ഷ എഴുതുന്നതിന് അനുമതി നൽകുന്നതിനായി നടത്തുന്ന മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലുള്ള 2025 ലെ അർഹതനിർണയ പരീക്ഷ മേയ് 30ന് പകൽ 11 മണി മുതൽ 1 മണി വരെ അതാത് ജില്ലകളിലെ സർക്കാർ നഴ്സിംഗ് സ്‌കുളുകളിൽ നടത്തും. പരീക്ഷാർഥികൾ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളിലെ പരീക്ഷാ ക്രേന്ദങ്ങളിലെ സ്ഥാപനമേധാവി (പിൻസിപ്പാൾ) സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ്, പഠിച്ച നഴ്‌സിംഗ് സ്‌കൂൾ /കോളേജ് മേധാവിയുടെ സാക്ഷ്യപ്രതം, അസ്സൽ ആധാർകാർഡ് എന്നിവയുമായി പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പേ പരിക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണെന്ന് കേരള നഴ്സസ് ആന്റ് മിഡ് വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു.
വാക്-ഇൻ-ഇന്റർവ്യു
എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയോ വാസ്കുലർ ടെക്നോളജിസ്റ്റ് (Echo, TMT, HOLTER) തസ്തികയിൽ താത്കാലിക നിയമനത്തിനായി മേയ് 15ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. ബി.സി.വി.ടി/ ഡി.സി.വി.ടിയും പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
ബി.ടെക് ലാറ്ററൽ എൻട്രി 22 വരെ അപേക്ഷിക്കാം
സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ്സൈറ്റ് വഴി ഓൺലൈനായി മേയ് 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. മേയ് 22 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകർ 3 വർഷം/2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക്, അല്ലെങ്കിൽ 10+2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബി.എസ്.സി ബിരുദം നേടിയവരായിരിക്കണം. വർക്കിംഗ് പ്രൊഫെഷനലുകൾക്കു ബി.ടെക് കോഴ്‌സിലെ പ്രവേശനത്തിന് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടേണ്ടത് നിർബന്ധമാണ്. വിശദവിവരങ്ങൾക്ക് www.lbscentre.kerala.gov.in, 0471-2324396, 2560327.
നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, 2025 ഏപ്രിൽ 01 യോഗ്യതാ തീയതിയായി കണക്കാക്കി നടത്തിയ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ അടിസ്ഥാനത്തിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, അന്തിമ വോട്ടർപട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് നിലമ്പൂർ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ സിന്ധു എം പി കൈമാറി.
പുതുക്കിയ പട്ടിക അനുസരിച്ച്, മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,32,384 ആണ്. ഇതിൽ 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരും 9 മൂന്നാം ലിംഗ വോട്ടർമാരും ഉൾപ്പെടുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. വോട്ടിംഗ് വേഗത്തിലാക്കാൻ സൗകര്യമൊരുക്കുന്നതിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു. മണ്ഡലത്തിലെ ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 1048 സ്ത്രീകൾ എന്നതാണ്. അന്തിമ പട്ടികയിൽ 374 പ്രവാസി വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണം 100 ശതമാനമാണ്. ഇത് കുറ്റമറ്റതും സുതാര്യവുമായ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ തെളിവാണ്.
പുതുക്കൽ നടപടികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചും പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുമാണ് നടത്തിയത്. ആകെ 6,082 പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയതിൽ നിന്നും ഫീൽഡ് പരിശോധനകൾക്കു ശേഷം 2,210 പേരുകൾ നീക്കം ചെയ്തു. ഇതിൽ ബൂത്ത് ലെവൽ ഓഫീസർമാരും (BLOs) അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരും (BLAs) സജീവമായി പങ്കെടുത്തു. അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും ലിസ്റ്റുകൾ നൽകുക, കരട്, അന്തിമ വോട്ടർപട്ടികകൾ രാഷ്ട്രീയ പാർട്ടികളുമായി പങ്കുവെക്കുക തുടങ്ങിയ പ്രധാന നടപടികൾ കൃത്യമായി പാലിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
കൂടാതെ, ജനപ്രാതിനിധ്യനിയമം 1950-ലെ സെക്ഷൻ 24 പ്രകാരം ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസറുടെ ഉത്തരവിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും ആവശ്യമെങ്കിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും വോട്ടർമാർക്ക് അപ്പീൽ നൽകാൻ കഴിയും. വോട്ടർപട്ടികയിൽ തൃപ്തരല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും അപ്പീൽ നൽകാൻ വ്യവസ്ഥയുള്ളതായും അദ്ദേഹം അറിയിച്ചു.
രോഗികളെ പ്രവേശിപ്പിച്ചതിൽ മന്ത്രി വീണാ ജോർജ് വിശദീകരണം തേടി
കോഴിക്കോട് മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിൽ പുക കണ്ട സംഭവത്തിന് ശേഷം സുരക്ഷാ പരിശോധനകൾ നടക്കുന്നതിനിടയിൽ, സർക്കാർ അനുമതി ഇല്ലാതെ ആ കെട്ടിടത്തിന്റെ 2, 3, 4 നിലകളിൽ രോഗികളെ പ്രവേശിപ്പിച്ചതിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരണം തേടി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് വിശദീകരണം തേടാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ രോഗികളെ പ്രവേശിക്കാൻ പാടുള്ളൂവെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
കെ-മാറ്റ് 2025: അപേക്ഷാ തീയതി നീട്ടി
2025-26 അദ്ധ്യയന വർഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ-II) മെയ് 24ന് കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം 4 വരെയായി ദീർഘിപ്പിച്ചു. www.cee.kerala.gov.in ലൂടെ അപേക്ഷ സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471-2525300, 2332120, 2338487.
കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് : മന്ത്രി കെ ബി ഗണേഷ് കുമാർ
കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതി ജൂൺ 4 മുതൽ പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. പദ്ധതിയുടെ കരാർ കെഎസ്ആർടിസിയും എസ്ബിഐയും ഒപ്പിട്ടു. അക്കൗണ്ട് തല ഇൻഷുറൻസ് പരിരക്ഷയ്ക്ക് പ്രീമിയം ജീവനക്കാർ അടയ്ക്കേണ്ടതില്ല. 22095 സ്ഥിരം ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കെഎസ്ആർടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റിയതിന്റെ ഭാഗമായിട്ടാണ് ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കുന്നതെന്നു മന്ത്രി പറഞ്ഞു.
വ്യക്തിഗത അപകടത്തിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് 1 കോടി രൂപ ലഭിക്കും. എയർ ആക്‌സിഡൻറ്റിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് 1 കോടി അറുപത് ലക്ഷം രൂപ ലഭിക്കും. അപകടത്തിൽ സ്ഥിരമായ പൂർണ്ണ വൈകല്യം സംഭവിച്ചാൽ 1 കോടി രൂപ വരെ ലഭിക്കും. സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയും ലഭിക്കും. ഇരുപത്തിഅയ്യായിരം രൂപയ്ക്ക് മുകളിൽ ശമ്പളം ഉള്ള ജീവനക്കാരുടെ സാധാരണ മരണത്തിനു കുടുംബത്തിന് സഹായമായി 6 ലക്ഷം രൂപ ലഭിക്കും. അപകട മരണം സംഭവിച്ചവരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായമായി 10 ലക്ഷം രൂപ വരെ ലഭിക്കും, പെൺകുട്ടികളുടെ വിവാഹത്തിന് ഒരു കുട്ടിയ്ക്ക് 5 ലക്ഷം രൂപ എന്ന രീതിയിൽ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. അപകട ചികിത്സയ്ക്കുള്ള ചെലവിനും മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനും ഇൻഷുറൻസ് പദ്ധതിയിലൂടെ സഹായം ലഭിക്കും. പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ താല്പര്യപ്രകാരം 2 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ചികിത്സാ ചെലവ് ലഭിക്കുന്ന മെഡിക്കൽ ഇൻഷുറൻസിലേക്ക് വാർഷിക പ്രീമിയം നൽകി ചേരാനും അവസരമുണ്ട്. 75 വയസ്സ് വരെ ഇത് പുതുക്കാം. ജീവനക്കാർക്ക് വളരെ ആശ്വാസകരമായ പദ്ധതിയാണിതെന്നു മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിൽ കഴിഞ്ഞ ഒന്നര വർഷത്തിൽ 56 പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കി. മുഴുവൻ ജീവനക്കാർക്കും ക്യാൻസർ പരിശാധന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. കടുത്ത ജോലികൾ ചെയ്യാൻ കഴിയാത്ത രീതിയിൽ ആരോഗ്യപ്രശ്‌നമുള്ള ജീവനക്കാരെ മെഡിക്കൽ ബോർഡിന്റെ കൂടി നിർദ്ദേശപ്രകാരം കാറ്റഗറി മാറ്റം നൽകി ഓഫീസ് ഡൂട്ടിയിലേക്ക് മാറ്റി വിന്യസിക്കും. ഈ മാസം 22 ന് ശേഷം പൂർണ്ണമായും കംപ്യുട്ടറൈസേഷനിലേക്ക് കെ എസ് ആർ ടി സി മാറും. ഇ ഫയലിംഗ് പൂർണ്ണമായി നടപ്പിലാക്കും. ടിക്കറ്റ് ഉൾപ്പടെയുള്ളവയ്ക്ക് യുപിഐ, കാർഡ് പെയ്‌മെന്റുകൾ സാധ്യമാകും. വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റിനായി സ്മാർട്ട് കർഡുകൾ ലഭ്യമാക്കും. ജൂണിൽ ഇവ നൽകാനാകും. അടുത്ത ഒരു മാസത്തിനുള്ളിൽ എല്ലാ ഡിപ്പോകളിലും സ്‌പെയർ പാർട്‌സുകളുടെ ലഭ്യത ഉറപ്പാക്കും. മെക്കാനിക്കൽ വിഭാഗങ്ങളുടെ കൃത്യമായ പ്രവർത്തനങ്ങളുടെ ഫലമായി 487 വണ്ടി മാത്രമാണ് നിലവിൽ പ്രവർത്തനരഹിതമായി വർക്ക്‌ഷോപ്പുകളിൽ ഉള്ളത്. ഇരുപത് ഡിപ്പോകളിൽ വർക്ക്‌ഷോപ്പിലുള്ള വണ്ടികൾ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ്. എല്ലാ ഡിപ്പോകളിലും ബസ്സുകളിലും നിരീക്ഷണ ക്യാമറ സജ്ജീകരണം ഉറപ്പാക്കും. ക്യാമറകളുടെ നിരീക്ഷണത്തിനു കേന്ദ്രീകൃത സംവിധാനവും സജ്ജമാക്കുമെന്നു മന്ത്രി പറഞ്ഞു.
ബസ് സ്റ്റേഷനുകളിൽ ഡിജിറ്റൽ ബോർഡ് സ്ഥാപിച്ച് ബസിന്റെ ലൊക്കേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾ ലഭ്യമാക്കും. മൊബൈൽ അപ് വഴി ലൈവ് ട്രാക്കിങ്ങും ടിക്കറ്റ് ബുക്കിങ്ങും നടപ്പിലാക്കും. കെ എസ് ആർ ടി സിയുമായി ബന്ധപ്പെട്ട നിലവിലുള്ള ആപ്പുകൾ തയ്യാറാക്കിയ വ്യക്തികളും സ്ഥാപനങ്ങളും കെ എസ് ആർ ടി സിയുമായി ബന്ധപ്പെടണമെന്നും അത്തരം ആപ്പുകളുടെ ഉപയോഗ സഹകരണ സാദ്ധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് : പെൺകുട്ടികളുടെ ബീച്ച് സെപക്താക്രോ ട്രാലോ സെലക്ഷൻ 7ന്
ഗുജറാത്തിൽ മെയ് 19 മുതൽ 25 വരെ നടക്കുന്ന ഒന്നാമത് ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് പെൺകുട്ടികളുടെ കേരള ബീച്ച് സെപക്താക്രോ ട്രാലോ ടീം സെലക്ഷൻ ട്രയിൽസ് 7ന് കോഴിക്കോട് ബീച്ചിൽ രാവിലെ 7 മുതൽ നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ/ കോളജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായികയിനത്തിൽ മികവു തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.
‘പഠന പരിമിതികൾ – തിരിച്ചറിയലും നിർണയവും’ : നിഷ് സെമിനാർ 7ന്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ വെബ്ബിനാറിന്റെ ഭാഗമായി ”പഠന പരിമിതികൾ – തിരിച്ചറിയലും നിർണയവും” എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തുന്നു. മെയ് 7ന് രാവിലെ 10.30 മുതൽ 11.30 വരെ ഗൂഗിൾ മീറ്റിംഗിലൂടെയും യൂട്യൂബിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന മലയാളം വെബ്ബിനാറിന് നിഷ്-ലെ വിദഗ്ധർ നേതൃത്വം നൽകും. സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer കൂടുതൽ വിവരങ്ങൾക്ക് : 0471-2944678/ +91 8848683261. www.nidas.nish.ac.in/ .
ഡിക്റ്റേഷൻ ടെസ്റ്റ്
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നം. 21/2023) തസ്തികയുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെ അടിസ്ഥാനത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ ഉദ്യോഗാർഥികൾക്കായി മെയ് 15 ന് രാവിലെ 10.30 മുതൽ 12.05 വരെ തിരുവനന്തപുരം മണക്കാടുള്ള ഗവ. വി&എച്ച്.എസ്.എസ് ഫോർ ഗേൾസ് പരീക്ഷാകേന്ദ്രത്തിൽ ഡിക്റ്റേഷൻ നടക്കും. അഡ്മിഷൻ ടിക്കറ്റുകൾ ഉദ്യോഗാർഥികളുടെ അപേക്ഷയിലെ മേൽവിലാസത്തിലേക്ക് തപാൽ മുഖേന അയക്കും. മെയ് 8 വരെ അഡ്മിഷൻ ടിക്കറ്റുകൾ ലഭ്യമാകാത്ത ഉദ്യോഗാർഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് : www.kdrb.kerala.gov.in .
വി.പി.ആർ മാധ്യമപുരസ്‌കാരം അനസുദീൻ അസീസിന്
മാതൃഭൂമി മുൻ പത്രാധിപരും കേരള മീഡിയ അക്കാദമി മുൻ ചെയർമാനുമായ പ്രശസ്ത പത്രപ്രവർത്തകൻ വി.പി. രാമചന്ദ്രന്റെ പേരിലുള്ള കേരള മീഡിയ അക്കാദമിയുടെ പ്രഥമ അന്തർദേശീയ മാധ്യമ പുരസ്‌കാരം അനസുദീൻ അസീസിന്. ലണ്ടനിലെ ഫ്ലീറ്റ് സ്ട്രീറ്റിൽ നിന്നിറങ്ങുന്ന ‘ലണ്ടൻ ഡെയ്ലി’ പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണ് അനസുദീൻ. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമുൾപ്പെട്ടതാണ് അവാർഡ്.
ഫ്രീ പ്രസ്സ് ജേണൽ, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ പത്രങ്ങളുൾപ്പെടെ ഇന്ത്യയ്ക്കകത്തും വിദേശത്തും വിവിധ പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അനസുദീൻ മാഞ്ചസ്റ്ററിൽ നിന്നിറങ്ങുന്ന ‘ഏഷ്യൻ ലൈറ്റ് ‘ പത്രശൃംഖലയുടെ ഉടമ കൂടിയാണ്.
മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു ചെയർമാനും ഡോ. സെബാസ്റ്റ്യൻ പോൾ, വി.ലേഖാ ചന്ദ്രശേഖർ, മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ കെ.ജി. ജ്യോതിർഘോഷ്, അക്കാദമി ഫാക്കൽട്ടി അംഗം കെ.ഹേമലത എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് അവാർഡ് ജേതാവിനെ നിശ്ചയിച്ചത്.
പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ആഫീസിൽ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 37,400- 79,000 ശമ്പള സ്കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 35,600-75,400, 31,100-66,800, 27,900-63,700, 26,500-60,700 എന്നീ സ്കെയിലിലുള്ള ജീവനക്കാരെയും പരിഗണിക്കും. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 35 വിലാസത്തിൽ മേയ് 24ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
മാനേജ്‌മെന്റ് ക്വാട്ടയിൽ അഡ്മിഷൻ
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ആന്റ് എം.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് : www.cfrdkerala.com, www.supplycokerala.com. ഫോൺ : 0468 2240047, 9846585609, 8281486120, 9562147793.
തൊഴിൽ അന്വേഷകർക്ക് സുവർണാവസരം : എം ഐ ടി ആർ ക്യാമ്പുകൾ ആരംഭിച്ചു
കേരളത്തിലെ തൊഴിൽ അന്വേഷകരെ ആത്മവിശ്വാസത്തോടെ തൊഴിൽ അഭിമുഖങ്ങൾ നേരിടാൻ ശാക്തീകരിക്കുന്നതിന് വിജ്ഞാനകേരളം ക്യാമ്പയിന്റെ ഭാഗമായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്റ്റ്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന സൗജന്യ എം ഐ ടി ആർ (മെന്റൽ ഇനിഷ്യേറ്റഡ് ട്രെയിനിങ് ഫോർ റിക്രൂട്ട്മെന്റ്) ക്യാമ്പുകൾ ആരംഭിച്ചു. മിത്ര് ക്യാമ്പുകളിലൂടെ തൊഴിൽ അന്വേഷകർക്ക് അഭിമുഖ പരിശീലനം, വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, തൊഴിൽ മേഖല പരിജ്ഞാനം എന്നിവ നൽകും. കെ-ഡിസ്‌കിന്റെ പ്രധാന നൈപുണ്യ പരിശീലനങ്ങൾ കോർത്തിണക്കിയാണ് മിത്ര് ക്യാമ്പുകൾ സജ്ജമാക്കിയിരിക്കുന്നത്.
കേരളത്തിൽ ഉടനീളം വിജ്ഞാന കേരളത്തിന്റെ ഭാഗമായി തൊഴിൽ മേളകൾ നടന്നു വരികയാണ്. നൈപുണ്യ വികസനത്തിലൂടെ 25,000 തൊഴിൽ അന്വേഷകർക്ക് ആത്മ വിശ്വാസം വർദ്ധിപ്പിച്ചു അവരെ തൊഴിലിലേക്ക് നയിക്കുകയെന്നതാണ് മിത്ര് ക്യാമ്പുകൾ ലക്ഷ്യം വെക്കുന്നത്. കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട കോളേജുകളിൽ വെച്ച് നടത്തുന്ന ക്യാമ്പുകളിൽ, കെഡിസ്‌കിന്റെ പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് ട്രെയിനർമാരും മെന്റർമാരുമാണ് പരിശീലനം നൽകുന്നത്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും തുടർ കരിയർ കൺസൽറ്റേഷനും ലഭ്യമാകും. എല്ലാ ജില്ലകളിലുമായി ഇരുനൂറിലധികം ക്യാമ്പുകളാണ് ഈ മാസത്തിൽ നടത്തുന്നത്. ക്യാമ്പുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് [email protected] മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
മിഴിവ് ഷോർട്ട് വീഡിയോ മത്സരം : എൻട്രികൾ ബുധനാഴ്ച വരെ
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2025’ ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ മേയ് 7 വരെ സ്വീകരിക്കും. ‘ഒന്നാമതാണ് കേരളം’ എന്നതാണ് മത്സര വിഷയം. സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, മികവുറ്റ പദ്ധതികൾ, വിജയഗാഥകൾ, ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ആധാരമാക്കിയാണ് വീഡിയോ നിർമിക്കേണ്ടത്. ഒന്നര ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം ഒരു ലക്ഷം, 50,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. വീഡിയോകളുടെ പരമാവധി ദൈർഘ്യം രണ്ടു മിനിട്ടാണ്. വീഡിയോകൾ mizhiv.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.
ക്യാമ്പ് അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ പരീക്ഷാ മൂല്യനിർണയ ക്യാമ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 39 വയസ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതം മെയ് 15 ന് മുൻപ് [email protected] ഇ- മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : http://www.gecbh.ac.in, 0471– 2300484.