Trending Now

എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേള വിശേഷങ്ങള്‍ ( 16/05/2025 )

Spread the love

 

ഇന്ന് (മേയ് 16) കൊടിയേറ്റം:എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേള മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

ശീതികരിച്ച 186 സ്റ്റാളുകള്‍, 71000 ചതുരശ്രയടി വിസ്തീര്‍ണം,കലാ-സാംസ്‌കാരിക പരിപാടി, മെഗാ ഭക്ഷ്യമേള, കാര്‍ഷിക മേള

konnivartha.com: പത്തനംതിട്ടയുടെ ദിനരാത്രങ്ങള്‍ക്ക് ഇനി ഉല്‍സവ ലഹരി. കാത്തിരിപ്പിന് ഇന്ന് വിരാമം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ 9 വര്‍ഷത്തെ വികസന നേര്‍ക്കാഴ്ചയുമായി എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേളയ്ക്ക് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ ഇന്ന് (മേയ് 16 വെള്ളി) തുടക്കം. വൈകിട്ട് 5ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.

വികസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച പിണറായി വിജയന്‍ സര്‍ക്കാരിന്റെ അസൂയാവഹമായ നേട്ടം മേയ് 22 വരെ നീളുന്ന മേളയിലുണ്ടാകും. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യം. അസാധ്യമെന്ന് എഴുതിത്തള്ളിയ പല പദ്ധതിയും പുനര്‍ജീവിപ്പിച്ചതിന്റെ സാക്ഷ്യപ്പെടുത്തലാകും പ്രദര്‍ശന മേള. നാട്ടിലെ വികസന മുന്നേറ്റം അനാവരണം ചെയ്യുന്ന 186 ശീതികരിച്ച സ്റ്റാളുകളുണ്ട്. 5 ജര്‍മന്‍ ഹാംഗറില്‍ 71000 ചതുരശ്രയടിയിലാണ് പവലിയന്‍. 65 ചതുരശ്രയടിയിലാണ് ഓരോ സ്റ്റാളുകളും. 660 ടണ്‍ എസിയിലാണ് പ്രവര്‍ത്തനം. കലാ- സാംസ്‌കാരിക പരിപാടി, മെഗാ ഭക്ഷ്യമേള എന്നിവയ്ക്കായി പ്രത്യേക പവലിയന്‍, ഒരേ സമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിച്ച് കലാപരിപാടി വീക്ഷിക്കാം. കുടംബശ്രീക്കാണ് ഭക്ഷ്യമേളയുടെ ചുമതല. 1500 ചതുരശ്രയടിയിലുള്ള ശീതികരിച്ച മിനി സിനിമാ തിയേറ്ററാണ് മറ്റൊന്ന്. വിവിധ കാലഘട്ടത്തിലെ സിനിമ പ്രദര്‍ശിപ്പിക്കും.

രാവിലെ 10 മുതല്‍ രാത്രി 9 വരെ നീളുന്ന പ്രദര്‍ശനത്തില്‍ കാര്‍ഷിക- വിപണന പ്രദര്‍ശന മേള, കാരവന്‍ ടൂറിസം ഏരിയ, കരിയര്‍ ഗൈഡന്‍സ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍, ശാസ്ത്ര- സാങ്കേതിക പ്രദര്‍ശനം, സ്‌പോര്‍ട്‌സ് പ്രദര്‍ശനം, സ്‌കൂള്‍ മാര്‍ക്കറ്റ്, സൗജന്യ സര്‍ക്കാര്‍ സേവനം, കായിക- വിനോദ പരിപാടി, പൊലിസ് ഡോഗ് ഷോ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം.

ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ് കുമാര്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, പത്തനംതിട്ട നഗരസഭാംഗം എസ് ഷൈലജ, എഡിഎം ബി ജ്യോതി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി പി അശ്വതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മേളയുടെ ആദ്യ ദിനമായ ഇന്ന് (മേയ് 16 വെള്ളി) വൈകിട്ട് 6.30 മുതല്‍ ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന ‘നവോത്ഥാനം- നവകേരളം’ മള്‍ട്ടിമീഡിയ ദൃശ്യാവിഷ്‌ക്കാരം. രണ്ടു മണിക്കൂറില്‍ 60 ഓളം കലാകാരന്‍മാരുടെ പ്രതിഭാസംഗമം. ചലച്ചിത്രം, സംഗീതം, നൃത്തം, നാടകം, മൈം, ചിത്രകല തുടങ്ങിയവയുടെ ഒത്തുച്ചേരലില്‍ വര്‍ത്തമാന കേരളത്തിന്റെ ഭരണ മികവ്, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍, ആരോഗ്യ പരിചരണം, വിവിധ സേവനം, ദേശീയ- അന്തര്‍ ദേശീയ നേട്ടം തുടങ്ങിയവ പരിചയപ്പെടുത്തും.

മേയ് 17 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മാതൃ ശിശുസംരക്ഷണം നൂതന പ്രവണതകള്‍ വിഷയത്തിന്റെ സെമിനാര്‍. ഉച്ചയ്ക്ക് 1.30 മുതല്‍ 3 വരെ ശേഷം ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍. വൈകിട്ട് 6.30 മുതല്‍ ജില്ലയില്‍ ആദ്യമായി മര്‍സി ബാന്‍ഡ് മ്യൂസിക് നൈറ്റ് ഷോ.

മൂന്നാം ദിനമായ മേയ് 18 ന് രാവിലെ 10 മുതല്‍ 1 വരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ പ്രതിഭാ സംഗമം. വൈകിട്ട് 6.30 മുതല്‍ മജീഷ്യന്‍ സാമ്രാജ് അവതരിപ്പിക്കുന്ന സൈക്കോ മിറാക്കുള മാജിക് ഷോ.

മേയ് 19 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ പിന്നോക്ക വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം. ഉച്ചയ്ക്ക് 1.30 മുതല്‍ മൂന്നു വരെ എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ നാടകം. വൈകിട്ട് 6.30 മുതല്‍ ജില്ലയില്‍ ആദ്യമായി ഗ്രൂവ് ബാന്‍ഡ് ലൈവ് മ്യൂസിക് ഷോ.

അഞ്ചാം ദിനമായ മേയ് 20 ന് വൈകിട്ട് 6.30 മുതല്‍ അന്‍വര്‍ സാദത്ത് മ്യൂസിക് നൈറ്റ്.
മേയ് 21 ന് രാവിലെ 10 മുതല്‍ 1 വരെ വനിതാ ശിശു വികസന വകുപ്പിന്റെ സാംസ്‌കാരിക പരിപാടി. ഉച്ചയ്ക്ക് 1.30 മുതല്‍ 3 വരെ പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പരിപാടി. വൈകിട്ട് 6.30 മുതല്‍ കനല്‍ നാടന്‍ പാട്ട്.

അവസാന ദിനമായ മേയ് 22 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍- ലഹരിക്കെതിരായ ബോധവല്‍ക്കരണം, വയോജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത, ഗ്ലൂക്കോമീറ്റര്‍ വിതരണം. വൈകിട്ട് 4ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ് കുമാര്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, പത്തനംതിട്ട നഗരസഭാംഗം എസ് ഷൈലജ, എഡിഎം ബി ജ്യോതി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി പി അശ്വതി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ജില്ലയില്‍ ആദ്യമായി സൂരജ് സന്തോഷിന്റെ ബാന്‍ഡ് ലൈവ് ഷോ.

നവോത്ഥാനം- നവകേരളം’ ദൃശ്യാവിഷ്‌ക്കാരം ഇന്ന് (മേയ് 16 വെള്ളി)

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേളയില്‍ വേറിട്ട മള്‍ട്ടിമീഡിയ ദൃശ്യാവിഷ്‌ക്കാരവുമായി ഭാരത് ഭവന്‍. ശബരിമല ഇടത്താവളത്തില്‍ ഇന്ന് (മേയ് 16 വെള്ളി) വൈകിട്ട് 6.30 മുതല്‍ ഭാരത് ഭവന്റെ നേതൃത്വത്തില്‍ ‘നവോത്ഥാനം- നവകേരളം’ ദൃശ്യാവിഷ്‌ക്കാരം സംഘടിപ്പിക്കും.

ചരിത്രപരവും നവീനവുമായ ദൃശ്യസാധ്യത പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ ലക്ഷ്യം. 60 ഓളം കലാപ്രതിഭകള്‍ പങ്കെടുക്കും.

വേദിയിലും സ്‌ക്രീനിലുമായി രണ്ടു മണിക്കൂറോളം ദൃശ്യാവിഷ്‌ക്കാരം ഉണ്ടാകും. നവോത്ഥാന കാലത്തെ മാനവിക മൂല്യങ്ങള്‍ സര്‍ക്കാര്‍ കരുതലോടെ സംരക്ഷിക്കുന്നതിന്റെ പ്രാധ്യാന്യം വിളിച്ചോതും. സംസ്ഥാനത്തെ സാമൂഹ്യമാറ്റങ്ങളുടെ ഹൃദ്യമായ അവതരണത്തിനൊപ്പം നവകേരള നിര്‍മിതിയുമായി മുന്നേറുന്ന സര്‍ക്കാരിന്റെ നേട്ടവും അവതരിപ്പിക്കും. ചലച്ചിത്രം, സംഗീതം, നൃത്തം, നാടകം, മൈം, ചിത്രകല തുടങ്ങിയവയുടെ ഒത്തുച്ചേരലാണ്. വര്‍ത്തമാന കേരളത്തിന്റെ ഭരണ മികവ്, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍, ആരോഗ്യ പരിചരണം, വിവിധ സേവനം, ദേശീയ- അന്തര്‍ ദേശീയ നേട്ടം തുടങ്ങിയ വിവിധ മേഖല പരിചയപ്പെടുത്തും. എല്ലാ തലമുറയിലെയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരിക്കും വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന ദൃശ്യാവിഷ്‌ക്കാരം.

എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് ( മേയ് 16)

വൈകിട്ട് 05.00 : ഉദ്ഘാടന സമ്മേളനം, അധ്യക്ഷന്‍ – നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ഉദ്ഘാടനം – ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
വൈകിട്ട് 6.30 : നവോത്ഥാനം- നവകേരളം, കേരളീയരുടെ ആത്മാഭിമാനത്തെ പ്രോജ്വലിപ്പിക്കുന്ന മള്‍ട്ടിമീഡിയ ദൃശ്യാവിഷ്‌കാരം.

 

എന്റെ കേരളം മേളയില്‍ സൗജന്യമായി അക്ഷയ സേവനം

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സൗജന്യ ഓണ്‍ലൈന്‍ സേവനം അക്ഷയ ഒരുക്കും. കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിലാണ് അക്ഷയ ഹെല്‍പ് ഡെസ്‌ക്. ആധാര്‍ എന്റോളിംഗ്, ആധാര്‍ കാര്‍ഡ് പുതുക്കല്‍, തെറ്റുതിരുത്തല്‍, ആധാറുമായി റേഷന്‍, പാന്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കല്‍ തുടങ്ങിയ ഓണ്‍ലൈന്‍ സേവനം അക്ഷയ ഹെല്‍പ് ഡെസ്‌ക് മുഖേന സന്ദര്‍ശകര്‍ക്ക് ലഭ്യമാകും. വ്യക്തിഗത രേഖ ഡിജിറ്റലായി സൂക്ഷിക്കുന്ന ഡിജിലോക്കര്‍ സംവിധാനവും സ്റ്റാളില്‍ ഏര്‍പ്പെടുത്തും. ആധാറുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഡിജിലോക്കര്‍ സേവനം സന്ദര്‍ശകര്‍ക്ക് ഉപയോഗപ്പെടുത്താം.

 

ചലച്ചിത്ര ആസ്വാദകര്‍ക്കായി മിനി തിയേറ്റര്‍

ചലച്ചിത്ര ആസ്വാദകരെ ക്ഷണിച്ച് എന്റെ കേരളം പ്രദര്‍ശന മേള. പഴയകാല ഹിറ്റ് ചിത്രങ്ങള്‍ തിയേറ്റര്‍ അനുഭവത്തില്‍ വീണ്ടും ആസ്വദിക്കാന്‍ സൗജന്യമായി അവസരമൊരുക്കുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ചേര്‍ന്നാണ് അനുഭവം ഒരുക്കുന്നത്.

പൂര്‍ണമായും ശീതികരിച്ച 1500 ചതുരശ്ര അടി വലിപ്പമുള്ള മിനി തിയേറ്ററില്‍ 11.5 അടി നീളവും 21.5 അടി വീതിയുമുള്ള എച്ച്ഡി എല്‍ഇഡി വാളിലാണ് പ്രദര്‍ശനം. അത്യാധുനീക സ്റ്റീരിയോ സൗണ്ട് സിസ്റ്റത്തിലുള്ള തിയേറ്ററില്‍ ഒരേ സമയം 75 പേര്‍ക്ക് സിനിമ കാണാം. ദിവസം അഞ്ച് ഷോ വീതം ആറ് ദിവസത്തേക്ക് രാവിലെ 9.30 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. ആരാധകരുടെ ആരവങ്ങളാല്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ജനപ്രിയ സിനിമകള്‍ മുതല്‍ ക്ലാസിക് ചിത്രങ്ങളുള്‍പ്പെടെ വിവിധ കാലഘട്ടത്തിലുള്ളവ വീക്ഷിക്കാം.

 

മലയോര മേഖലയുടെ ദൃശ്യാവിഷ്‌കാരവുമായി ടൂറിസം വകുപ്പ്

മലയോരമേഖലയിലെ ഗ്രാമീണഭംഗി ആസ്വദിക്കാന്‍ അവസരമൊരുക്കി ടൂറിസം- പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ടൂറിസം മേഖലയിലെ സാധ്യതകളുടെ ദൃശ്യാവിഷ്‌കാരമാണ് സ്റ്റാളില്‍.

ഗ്രാമീണ വഴിയും വയലും കുളവും തേവ് കൊട്ടയും ഓലക്കുടിലും പഴയതലമുറയ്ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുമ്പോള്‍ യുവതലമുറയ്ക്ക് പുതുഅനുഭവം നല്‍കും. സാഹസിക ടൂറിസം അടയാളപ്പെടുത്തുന്ന കാഴ്ചയും സന്ദര്‍ശകര്‍ക്ക് കൗതുകം പകരും. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെകുറിച്ചുള്ള വിവരങ്ങളും സ്റ്റാളിലൂടെ ലഭിക്കും.

 

മേളയില്‍ ട്രാക്കൊരുക്കി കായിക വകുപ്പ്

എന്റെ കേരളം പ്രദര്‍ശന മേളയില്‍ പ്രായഭേദമില്ലാതെ പങ്കെടുക്കാവുന്ന വ്യത്യസ്ത മല്‍സര ഇനങ്ങളുമായി കായിക വകുപ്പിന്റെ സ്റ്റാള്‍. കായിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളും വിവരങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കും.

സിന്തറ്റിക് ട്രാക്കുള്‍പ്പെടെ ഗ്രൗണ്ടിന്റെ മാതൃകയിലാണ് സ്റ്റാളിന്റെ രൂപകല്‍പ്പന. സ്റ്റാളിന്റെ മധ്യത്തില്‍ മിനി ഫുട്‌ബോള്‍ ടര്‍ഫുമുണ്ട്. വിവിധ കായിക മത്സരങ്ങള്‍ പരിശീലിക്കാനും അവസരമുണ്ട്. ഹെല്‍ത്തി കിഡ്സും സന്ദര്‍ശകര്‍ക്ക് ആരോഗ്യ, ഫിറ്റ്നസ് വിഷയങ്ങളെക്കുറിച്ചുള്ള വിവരം നല്‍കുന്നതിന് പ്രത്യേക വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്.

 

ഗെയിമുകളിലൂടെ അറിവ് പകരാന്‍ എക്സൈസ് സ്റ്റാള്‍

യുവജനതയെ കീഴ്പ്പെടുത്തുന്ന മയക്കുമരുന്ന് ലഹരിക്കെതിരെ ഗെയിമുകളിലൂടെ സന്ദേശം പകരാന്‍ എന്റെ കേരളം പ്രദര്‍ശന മേളയില്‍ സ്റ്റാളുമായി എക്സൈസ് വകുപ്പ്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ബോധവല്‍ക്കരണവും പരാതി സ്വീകരിക്കുന്നതിന് സീക്രട്ട് ബോക്സും ഒരുക്കും.

ലഹരിക്കെതിരെ ഒരു ത്രോ എന്ന ആശയവുമായി ബാസ്‌ക്കറ്റ് ബോള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒപ്പം ഡാറ്റ് ബോര്‍ഡ്, പസില്‍, ലഹരിക്കെതിരെ ക്യാപ്ഷന്‍ തുടങ്ങിയവ ഒരുക്കും. ദിനംപ്രതിയുള്ള ചോദ്യോത്തര നറുക്കെടുപ്പില്‍ ജേതാവാകുന്നവര്‍ക്ക് സമ്മാനവുമുണ്ട്. പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. മേളയില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ നാടകം, കളരിപയറ്റ് എന്നിവയും അരങ്ങേറും.

error: Content is protected !!