Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/05/2025 )

Spread the love

എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (മേയ് 20,  ചൊവ്വ)

രാവിലെ 10.30 – സഹകരണ വകുപ്പിന്റെ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ വിജയികളായ സംഘങ്ങള്‍ക്കുളള  പുരസ്‌കാര വിതരണം.
വൈകിട്ട് 06.30 മുതല്‍: അന്‍വര്‍ സാദത്ത് മ്യൂസിക് നൈറ്റ്


ഇന്നത്തെ സിനിമ (മേയ് 20, ചൊവ്വ)

രാവിലെ 10.00- അനുഭവങ്ങള്‍ പാളിച്ചകള്‍
ഉച്ചയ്ക്ക് 01.00- ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം
വൈകിട്ട് 04.00 – പ്രാഞ്ചിയേട്ടന്‍
രാത്രി 07.00-  കബനി നദി ചുവന്നപ്പോള്‍


‘അമ്മ അറിയാതെ’ശ്രദ്ധേയമായി എക്‌സൈസ് വകുപ്പ് നാടകം

മദ്യവും മയക്കുമരുന്നുമുള്‍പ്പെടെയുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ പ്രതിരോധ ശബ്ദമായി കലയെ മാറ്റി എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകം. ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ മേളയിലാണ് ലഹരിക്കെതിരെ ‘അമ്മ അറിയാതെ’, ‘കൗമാരം’ എന്നീ  നാടകം അരങ്ങേറിയത്. മഹാകവി ഇടശേരിയുടെ പൂതപാട്ടിനെ ആസ്പദമാക്കി ഹരിഹരന്‍ ഉണ്ണിയുടെ സംവിധാനത്തിലാണ് ‘അമ്മ അറിയാതെ’ അണിയിച്ചൊരുക്കിയത്.

നാളെയുടെ പ്രതീക്ഷയാകേണ്ട പുതുതലമുറ ലഹരിക്കടിമപ്പെട്ട് വഴിതെറ്റുന്ന കഥയാണ് നാടകം പങ്കുവച്ചത്. വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ തകര്‍ക്കുന്ന ലഹരിയുടെ വഴിയെ സഞ്ചരിക്കരുതെന്ന സന്ദേശം നാടകത്തിലൂടെ പകര്‍ന്നു. ജീവിതത്തില്‍ ലഹരി വസ്തുവിന്റെ സാന്നിദ്ധ്യം ദുരന്തമാകുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു വേദിയില്‍ അവതരിപ്പിച്ചത്. ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെ സമകാലീന സാമൂഹ്യ യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ തുറന്നു കാണിച്ച ബോധവല്‍ക്കരണ നാടകം കാണികളെയും ത്രസിപ്പിച്ചു.  കിടങ്ങന്നൂര്‍ എസ് വി ബി എച്ച് എസിലെ വിദ്യാര്‍ഥികളാണ് നാടകത്തില്‍ അഭിനയിച്ചത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ ആര്‍ അജയകുമാര്‍ നാടകം ഫ്ളാഗ് ഓഫ് ചെയ്തു. കൂടുതല്‍ വേദികളില്‍ കുട്ടികള്‍ക്ക് അഭിനയിക്കാനുള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണല്‍ എസ് സനില്‍ പങ്കെടുത്തു.

ലഹരി വര്‍ജന ബോധവല്‍ക്കരണ നാടകമായി ‘കൗമാര’വും മേളയില്‍ അരങ്ങേറി. എസ് മധു രചനയും സംവിധാനവും ചെയ്ത കാക്കാരിശ്ശി നാടകം ‘കൗമാരം’ ലഹരിയുടെ പിടിയില്‍ നിന്നും യുവത്വത്തെയും ഭാവി തലമുറയെയും പൂര്‍ണമായും മോചിപ്പിക്കുന്നതിനുള്ള ബോധവല്‍കരണം നല്‍കി. ചടുലമായ ഗാനവും ഊര്‍ജസ്വലമായ നൃത്തങ്ങളുമായി കാക്കാരിശ്ശി നാടകം കാണികളിലേക്ക് അറിവ് പകര്‍ന്നു. സംഗീതവും നൃത്തവും അഭിനയവുമെല്ലാം കോര്‍ത്തിണക്കിയ  ‘കൗമാരം’ പ്രായഭേദമന്യേ ഏവരെയും ആകര്‍ഷിച്ചു. ചമഞ്ഞൊരുങ്ങിയ കലാകാരന്മാര്‍ കഥാപാത്രങ്ങളായി ജീവിക്കാന്‍ തുടങ്ങിയതോടെ കാണികള്‍ സ്വയം മറന്നു. സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി നര്‍മഭാവത്തിലുള്ള അവതരണ ശൈലിയും നിത്യജീവിതത്തിലെ സന്ദര്‍ഭം വിഷയമാക്കിയതും ‘കൗമാരം’  ജനപ്രീതി നേടി. ഫ്ളാഷ് മോബും വേദിയില്‍ അരങ്ങേറി.

വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച് കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം

ഉന്നത വിദ്യാഭ്യാസവും  ജോലി സാധ്യതയും സംബന്ധിച്ച സംശയങ്ങള്‍ക്ക് ഉത്തരമേകി  പിന്നോക്ക വിഭാഗ വികസന വകുപ്പും ഹയര്‍ സെക്കന്‍ഡറി ബോര്‍ഡും എച്ച്സിഎല്ലും സംയുക്തമായി കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം മേളയുടെ ഭാഗമായാണ് പരിപാടി നടന്നത്. പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ഷിബു ഉദ്ഘാടനം നിര്‍വഹിച്ചു .

പ്ലസ്ടു പഠിക്കുന്നവര്‍ക്കും കോഴ്സ് കഴിഞ്ഞവര്‍ക്കുമായി നടത്തിയ സെമിനാറില്‍ കരിയര്‍ ഗൈഡന്‍സ് പരിശീലക വി ടി വിനീത,  എച്ച്സിഎല്‍ ക്ലസ്റ്റര്‍ ഹെഡ് നാസിറാ നിജാസ് എന്നിവര്‍ ക്ലാസ്സ് നയിച്ചു.

പഠനത്തിനുശേഷം തിരഞ്ഞെടുക്കേണ്ട ജോലി സാധ്യതയുള്ള കോഴ്‌സുകളെക്കുറിച്ചും ഇ-ഗ്രാന്‍ഡ്, വിദ്യാഭ്യാസ ലോണ്‍ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും ഉത്തരം നല്‍കി.  അഭിരുചിക്കും താല്‍പര്യത്തിനും ഇണങ്ങുന്ന തുടര്‍പഠന മേഖല തിരഞ്ഞെടുക്കുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരക്കുക എന്ന ലക്ഷ്യത്തോടെയാണ്  പരിപാടി സംഘടിപ്പിച്ചതെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ഷിബു പറഞ്ഞു.

സൗജന്യ കുടിവെള്ള പരിശോധന ഒരുക്കി ജല അതോറിറ്റി

കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് സൗജന്യമായി പരിശോധിക്കാന്‍ അവസരം. എന്റെ കേരളം മേളയിലെ ജല അതോറിറ്റി സ്റ്റാളിലാണ് സൗകര്യം. പരിശോധനയ്ക്കായി മിനറല്‍ വാട്ടര്‍ ബോട്ടിലിലോ അണുവിമുക്തമായ കുപ്പിയിലോ രണ്ടു ലിറ്റര്‍ വെള്ളമാണ് എത്തിക്കേണ്ടത്. സൗജന്യമായി 11 ടെസ്റ്റുകള്‍ പരിശോധിക്കും. ഫലം ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് രണ്ടു ദിവസത്തിനുള്ളില്‍ സന്ദേശം ആയി ലഭിക്കും.
നിറം, മണം, രുചി, ചെളി, ജലത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ അറിയുന്നതിന് ടിഡിഎസ്, കാഠിന്യം, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, നൈട്രേറ്റ്, ബാക്ടീരീയ പരിശോധനയാണ് നടത്തുന്നത്. ജില്ലയിലെ തിരുവല്ല ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലബോറട്ടറിയിലും പറക്കോട്, ഇലന്തൂര്‍, പുളിക്കീഴ്, റാന്നി, പമ്പ എന്നിവിടങ്ങളിലെ ക്വാളിറ്റി കണ്‍ട്രോള്‍ സബ് ജില്ലാ ലബോറട്ടറികളിലും മെയ് 22 വരെ സൗജന്യമായി പരിശോധന നടത്താന്‍ അവസരമുണ്ട്. ജലശുദ്ധീകരണ പ്ലാന്റിന്റെ മാതൃകയും ശുദ്ധീകരണ പ്രവര്‍ത്തനവും മനസിലാക്കുന്നതിനുള്ള അവസരവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.


സ്വയം പ്രതിരോധത്തിന് അവസരം ഒരുക്കി വനിതാ പൊലിസ്

അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പാഠങ്ങള്‍ പകര്‍ന്നു നല്‍കി കേരള പൊലീസ്. എന്റെ കേരളം പ്രദര്‍ശനവിപണന മേളയിലാണ് സ്വയം പ്രതിരോധത്തിന് അവബോധം നല്‍കുന്ന പരിശീലന സ്റ്റാള്‍ വകുപ്പ് ഒരുക്കിയിരിക്കുന്നത്. അഞ്ച് മിനിറ്റ് ചെലവഴിച്ചാല്‍ അക്രമകാരിയായ എതിരാളിയെ നേരിടുന്നതിനുള്ള പൊടിക്കൈ സ്വന്തമാക്കാം. പെട്ടെന്നുള്ള ആക്രമണത്തില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാം, അക്രമിയുടെ ദൗര്‍ബല്യം മനസിലാക്കിയുള്ള രക്ഷപ്പെടല്‍ എന്നീ മാര്‍ഗങ്ങള്‍ അവതരണത്തിലൂടെയും നിര്‍ദേശത്തിലൂടെയും കൈമാറുന്നു. കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു മുറ അഭ്യസിക്കുന്നു.

രണ്ടുഘട്ടമാണ് സ്വയംപ്രതിരോധ പരിശീലനത്തിനുള്ളത്. എതിരെ വരുന്ന അക്രമിയെ ശാരീരികമായി കീഴടക്കാനുള്ള പരിശീലനം, മറ്റൊന്ന് സ്ത്രീസുരക്ഷാ നിയമങ്ങളെകുറിച്ചുള്ള അവബോധം. സ്ത്രീകളുമായി ബന്ധപ്പെട്ട നിയമം, പൊലീസ് സേവനം എന്നിവയിലാണ് ബോധവല്‍ക്കരണം. സ്ത്രീകളുടെ മാനസികവും വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശീലന പരിപാടിയിലുണ്ട്.



ഒരു വട്ടം കൂടി…തിരുമുറ്റത്തെത്തുവാന്‍ മോഹം

ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം… പഴയകാല പള്ളിക്കൂടത്തിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കാന്‍ അവസരം ഒരുക്കി പത്തനംതിട്ട ഇടത്താവളം. എന്റെ കേരളം പ്രദര്‍ശന മേളയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍ നിങ്ങളെ ഉറപ്പായും പഴയ ഓര്‍മകളിലേക്ക് കൊണ്ട് പോകും.

1956 സ്ഥാപിതം,  മഞ്ഞ നിറത്തിലുള്ള ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങളാല്‍ എഴുതിയ കമാനത്തില്‍ ഇരുവശങ്ങളിലും പഴയകാല യൂണിഫോം അണിഞ്ഞു നില്‍ക്കുന്ന വിദ്യാര്‍ത്ഥി- വിദ്യാര്‍ഥിനികളുടെ സെല്‍ഫി പോയിന്റ്.  കവാടം കഴിഞ്ഞ് അകത്തേയ്ക്ക് പ്രവേശിച്ചാല്‍ കാത്തിരിക്കുന്നത് അറിവും കളികളും നിറഞ്ഞ ഇടം. കണക്കിനെ വരുത്തിയിലാക്കാനും ശാസ്ത്രത്തിനൊപ്പം സഞ്ചരിക്കാനും ചിന്തയെ ഉണര്‍ത്തുവാനും ഒട്ടനവധി ഗെയിമുകളാണ് ക്രമീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങളുടെയും മാറ്റങ്ങളുടെയും ചരിത്രം ചുമരുകളില്‍ കാണാം. ഒന്നു മുതല്‍ അഞ്ചു കോടി വരെ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ വിദ്യാലയങ്ങളുടെ ചിത്രവും  വിദ്യഭ്യാസ മേഖലയുടെ വളര്‍ച്ചയും കാണാം . ഹൈടെക്ക് വിദ്യാലയം, ഡിജിറ്റല്‍ വിദ്യാഭ്യാസം, പാഠപുസ്തകം,  കുരുന്നെഴുത്തുകള്‍, ഏകജാലകം, കരിയര്‍ ഗൈഡന്‍സ്, റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, വര്‍ണക്കൂടാരം, നോ ടു ഡ്രഗ്സ്, സ്‌കില്‍ ഡവലപ്മെന്റ് സെന്റര്‍, ഗിഫ്റ്റഡ് ചില്‍ഡ്രന്‍ എന്നീ തീമുകളിലാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.


ആയുരാരോഗ്യം ആയുര്‍വേദത്തിലൂടെ


ആയുരാരോഗ്യം ആയുര്‍വേദത്തിലൂടെ നേടാന്‍ ശബരിമല ഇടത്താവളത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും. എന്റെ കേരളം മേളയിലെ  സ്റ്റാളിലാണ് ആയുര്‍വേദത്തിന്റെ വിവിധ സേവനം സന്ദര്‍ശകര്‍ക്ക് ലഭിക്കുക. ആയുര്‍വേദവും ചികിത്സ സമ്പ്രദായവും ഗുണങ്ങളും തത്വങ്ങളും ലക്ഷ്യങ്ങളും ഇവിടെ നിന്നും അറിയാം.

അങ്ങാടി മരുന്നു പെട്ടിയാണ് സന്ദര്‍ശകരെ കാത്തിരിക്കുന്ന മറ്റൊരു അത്ഭുത കാഴ്ച.  വരിയായും നിരയായും അടുക്കിവച്ചിരിക്കുന്ന അങ്ങാടി പെട്ടിയില്‍ ഔഷധ നിര്‍മാണത്തിനാവശ്യമായ ആയുര്‍വേദ അസംസ്‌കൃത വസ്തുക്കളായ കുന്നിക്കുരു, ഞവര, ആവണക്ക്, അശോകം തുടങ്ങിയവ പരിചയപ്പെടാം.

ചെറുകോല്‍പ്പുഴ ജില്ലാ ആയുര്‍വേദ ആശുപത്രി യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണിന്റെ നേതൃത്വത്തില്‍ ചെയര്‍ യോഗ പരിശീലനവും ഒരുക്കിയിട്ടുണ്ട്.  പ്രായമായവര്‍ക്കും തുടക്കക്കാര്‍ക്കും പ്രയോജനമാകുന്ന പരിശീലനം നിരവധിപേര്‍ സ്വായത്തമാക്കി. രോഗത്തിനുള്ള ചികിത്സ മാത്രമല്ല ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും അതിലൂടെ ശരീരത്തെ ആരോഗ്യമുള്ളതാക്കാനുമുള്ള വിധിക്രമങ്ങളും പഠിക്കാം. ബി എം ഐ പരിശോധന , വാത-പിത്ത- കഫ നിര്‍ണയം, ചോദ്യോത്തര മത്സരവും സ്റ്റാളിലുണ്ട്.


നിങ്ങളറിഞ്ഞില്ലേ!..  ഗസറ്റ് വിജ്ഞാപനം 15 ദിവസത്തിനകം

ഗസറ്റ് പരസ്യങ്ങള്‍ക്കായി ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട… ഇടനിലക്കാരില്ലാതെ അപേക്ഷ നേരിട്ട്  സമര്‍പ്പിക്കാം. ഗസറ്റ് വിജ്ഞാപനം 15 ദിവസത്തിനകം ലഭിക്കും. ഈ സേവനം എവിടെ നിന്നാണ് ലഭിക്കുന്നതെന്നറിയേണ്ടേ?  എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ അച്ചടി വകുപ്പിന് കീഴിലുള്ള ജില്ലാ ഫാറം സ്റ്റോറിന്റെ സ്റ്റാളിലെത്തിയാല്‍ സംശയം സാധൂകരിക്കാം. പേരു മാറ്റുന്നതിനു പുറമെ ജാതി, മതം, ഒപ്പ് എന്നിവയിലെ തിരുത്തലുകള്‍ക്കായുള്ള സേവനം ലഭ്യമാണ്. അപേക്ഷാഫാറം ജില്ലാ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. വ്യക്തി മൈനറാണെങ്കില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ മാതാപിതാക്കള്‍ നേരിട്ടെത്തണം. ഫീസ് മാത്രം അടച്ചാല്‍ മതി. രേഖകളുടെ അപ്ലോഡിംഗ്, സമര്‍പ്പിച്ച നോട്ടിഫിക്കേഷന്റെ ടൈപ്പിംഗ് തുടങ്ങിയ സേവനങ്ങള്‍ സൗജന്യം.  രേഖകളുടെ അറ്റസ്റ്റേഷന്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തണം. ഗസറ്റ് വിജ്ഞാനവുമായി ബന്ധപ്പെട്ട ഫീസുള്‍പ്പെടെയുള്ള  വിവരങ്ങളും സ്റ്റാളില്‍ ലഭ്യം.

മാലിന്യ സംസ്‌കരണപാഠം പകര്‍ന്ന് ശുചിത്വ മിഷന്‍


എന്റെ കേരളം പ്രദര്‍ശന വിപണന കലാമേളയില്‍ ശ്രദ്ധ ആകര്‍ഷിച്ച്  ജില്ലാ ശുചിത്വ മിഷന്‍ സ്റ്റാള്‍.
സന്ദര്‍ശകര്‍ക്ക് മാലിന്യ നിര്‍മാര്‍ജന- സംസ്‌കരണ സംവിധാനം  വിശദീകരിച്ചും കുട്ടികള്‍ക്ക് ഗെയിം ആന്‍ഡ് എഡ്യൂക്കേഷന്‍ സോണിലൂടെ ഉല്ലാസം പകര്‍ന്നുമാണ് സ്റ്റാള്‍ സജ്ജമാക്കിയിട്ടുളളത്. ജനറല്‍ സ്റ്റാള്‍, ഗെയിം ആന്‍ഡ് എഡ്യൂക്കേഷന്‍ സോണ്‍,  കുന്നന്താനം ഗ്രീന്‍ പാര്‍ക്ക് മാതൃക എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. ജില്ലാ ശുചിത്വ മിഷനും ക്ലീന്‍ കേരള കമ്പനിയുമാണ് സ്റ്റാള്‍ ഒരുക്കിയത്. ചകിരിനാര്, രാമച്ചം എന്നിവയടക്കമുളള പ്രകൃതിദത്ത നാരുകള്‍ ഉപയോഗിച്ചാണ്   സ്റ്റാളിന്റെ കമാനം.

സാനിറ്ററി നാപ്കിന്‍ സംസ്‌കരണത്തിന്  ഡബിള്‍ ചേംബേര്‍ഡ് ഇന്‍സിനറേറ്റര്‍, റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് വിഭാഗത്തിന്റെ സാനിറ്റേഷന്‍ സീറോ പ്രോജക്ട് പ്രോട്ടോടൈപ്പ്, ചിക്കന്‍ റെന്‍ഡറിങ,് ബയോഗ്യാസ് പ്ലാന്റ്, തുമ്പൂര്‍മുഴി മാതൃക, ബയോഡൈജസ്റ്റര്‍ ബിന്‍, വേസ്റ്റ് ടു ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ വിഭാഗത്തില്‍ പാഴ്‌വസ്തുകൊണ്ട് നിര്‍മിച്ച ആറന്മുള കണ്ണാടി തുടങ്ങിയവ സ്റ്റാളിലുണ്ട്.

ഗ്രീന്‍ പ്രോട്ടോകോള്‍ പോക്കറ്റ് കാര്‍ഡ്, സ്വച്ഛ് ഭാരത് മിഷന്‍ അക്കാദമി  ഓണ്‍ലൈന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സ്റ്റാളില്‍ ലഭിക്കും. ഒരു വര്‍ഷത്തിനിടെ ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളോടുകൂടിയ വിവരണം,  പത്ര താളുകളിലൂടെ ജില്ലാ ശുചിത്വ മിഷന്‍ എന്നിങ്ങനെ രണ്ടു തീമുകളാണുളളത്.


മഴ അലര്‍ട്ട് : ജാഗ്രത പുലര്‍ത്തണം

ജില്ലയില്‍ ഇന്ന് (മേയ് 20) മഞ്ഞ അലര്‍ട്ടും മേയ് 23ന് ഓറഞ്ച് അലര്‍ട്ടും  പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍  പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍. മേയ് 20ന് ഒറ്റപെട്ട ശക്തമായ മഴയ്ക്കും 23ന് ഒറ്റപെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.  ഇടിമിന്നലും ഉണ്ടാകാം.

പൊതുജനങ്ങള്‍ക്കുളള നിര്‍ദേശങ്ങള്‍

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകള്‍, അണക്കെട്ടുകള്‍, കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അപകടസാധ്യത കണക്കിലെടുത്ത്  അധികാരികളുടെ നിര്‍ദ്ദേശാനുസരണം മാറണം.

ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നുവെന്ന് ഉറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ മാറി താമസിക്കേണ്ടതുമാണ്.  തദ്ദേശ സ്ഥാപനം, റവന്യൂ അധികാരികളുമായി ബന്ധപ്പെടാം.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ https://sdma.kerala.gov.in/windwarning/  ലിങ്കില്‍ ലഭ്യമാണ.്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ നല്‍കുന്ന വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കണം.

ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.

സ്വകാര്യ – പൊതുയിടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍,പോസ്റ്റുകള്‍,ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കേണ്ടതും ആവശ്യമാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണം.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു താല്‍ക്കാലിക കിറ്റ് അടിയന്തരമായി തയാറാക്കണം. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf ലിങ്കില്‍ ലഭിക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും  താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും  പ്രവര്‍ത്തിക്കുന്നു. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കായി 1077, 1070 എന്നീ  ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലര്‍ട്ടുകളെ കുറിച്ച് മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2024 ല്‍ വിശദീകരിക്കുന്നുണ്ട്. https://sdma.kerala.gov.in/wp-content/uploads/2024/08/Orange-Book-of-Disaster-Management-2024-1.pdf ഈ ലിങ്കില്‍ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ പരിശോധിക്കുക.

ഫോണ്‍  – 0471 2331345, 0471-2331645(പകല്‍) , 0471 2364424(രാത്രി) , ടോള്‍ ഫ്രീ 1079


തൊഴില്‍ അവസരം

വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനികളില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് അസ്സോസിയേറ്റ്, അസോസിയേറ്റ് ട്രെയിനി എന്നീ  തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു.
മെയ് 21ന് രാവിലെ 9.30ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നടക്കുന്ന അഭിമുഖത്തില്‍ ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം പങ്കെടുക്കണം.
അഭിമുഖം നടക്കുന്ന കേന്ദ്രങ്ങള്‍ :-
റാന്നി ജോബ് സ്റ്റേഷന്‍ – റാന്നി ബ്ലോക്ക് പഞ്ചായത്ത് (8714699499)
കോന്നി ജോബ് സ്റ്റേഷന്‍ – മിനി സിവില്‍ സ്റ്റേഷന്‍ (8714699496)
തിരുവല്ല ജോബ് സ്റ്റേഷന്‍ – പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്  (8714699500)
അടൂര്‍ ജോബ് സ്റ്റേഷന്‍ – പറക്കോട് ബ്ലോക്ക് പഞ്ചായത്ത് (8714699498)
ആറന്മുള ജോബ് സ്റ്റേഷന്‍ – കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് (8714699495)
പി.എം.യു ഓഫീസ്, ഷോപ്പ് നമ്പര്‍ 72, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, പത്തനംതിട്ട (6282747518)

ക്വട്ടേഷന്‍

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പടെ ഡ്രൈവര്‍ ഇല്ലാതെ ടാക്‌സി വാഹനം മെയ് 29 മുതല്‍ സെപ്റ്റംബര്‍ 30 വരെ വാടകയ്ക്ക് നല്‍കുന്നതിന് സ്ഥാപനങ്ങള്‍/ സ്വകാര്യ വ്യക്തികള്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി മേയ് 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 0468-2214639. ഇ-മെയില്‍ :[email protected]


ലോജിസ്റ്റിക്സ് ആന്റ്  സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

കേന്ദ്ര  സര്‍ക്കാര്‍   സംരംഭമായ   ബിസില്‍  ട്രെയിനിംഗ്  ഡിവിഷന്‍  നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സുകള്‍ ചെയ്യുന്നതിലൂടെ ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍ : 7994449314.


അതിഥി അധ്യാപക ഒഴിവ്

അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി സബ് സെന്ററില്‍ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 21ന് രാവിലെ 11 ന് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റ്  പകര്‍പ്പും സഹിതം അടൂര്‍ സെന്ററില്‍ എത്തണം.  കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് /എംസിഎ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. ഫോണ്‍ : 9947123177.


വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ, ചിത്രരചന  മത്സരങ്ങള്‍

അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്  മേയ് 24 ന് മത്സരങ്ങള്‍ നടത്തുന്നു. രാവിലെ 10 മുതല്‍ ഒന്നുവരെ  ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചന (മലയാളം), യുപി,  ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന (ജലച്ചായം), ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഡയറി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മേയ് 23ന് വൈകിട്ട് അഞ്ചിന് മുമ്പായി 9447479807, 9496332048, 9747781291 ഫോണ്‍ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം.  ഇ-മെയില്‍ –[email protected].


റാങ്ക് പട്ടിക വിപുലീകരിക്കില്ല

മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 571/2014) തസ്തികയുടെ റാങ്ക് പട്ടികയുടെ സ്വഭാവിക കാലാവധിക്കുളളില്‍  റിപ്പോര്‍ട്ട് ചെയ്തതും  ഉദ്യോഗാര്‍ഥികളുടെ അഭാവം മൂലം നികത്താന്‍ കഴിയാതെ അവശേഷിക്കുന്നതുമായ ഒഴിവുകള്‍ ഇല്ലാത്തതിനാല്‍ റാങ്ക് പട്ടിക വിപുലീകരിക്കേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

അംഗത്വം പുന:സ്ഥാപിക്കാം

ചുമട്ടുതൊഴിലാളി  ക്ഷേമബോര്‍ഡിന് കീഴില്‍ സ്‌കാറ്റേര്‍ഡ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരില്‍ കുടിശിക വരുത്തിയവര്‍ക്ക് അംഗത്വം പുന: സ്ഥാപിക്കാം. അഞ്ചു വര്‍ഷത്തില്‍ താഴെ വിഹിതമടവില്‍ കുടിശിക വരുത്തിയവര്‍ക്ക് ജില്ലാ കമ്മിറ്റി ഓഫീസില്‍ മേയ് 31 വരെ സംഘടിപ്പിക്കുന്ന മേളയില്‍ പിഴപലിശ സഹിതം പിഴ അടയ്ക്കാം. ഫോണ്‍ : 04734 2325346.

error: Content is protected !!