Trending Now

എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേള:വിശേഷങ്ങള്‍

Spread the love

എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (മേയ് 21,  ബുധന്‍)

രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ: വനിതാ ശിശു വികസന വകുപ്പിന്റെ- സാംസ്‌കാരിക പരിപാടി
ഉച്ചയ്ക്ക് 01.30 മുതല്‍ 03.30 വരെ: പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പരിപാടികള്‍

വൈകിട്ട് 06.30 മുതല്‍: കനല്‍ നാടന്‍പാട്ട്

ഇന്നത്തെ സിനിമ (മേയ് 21, ബുധന്‍)

രാവിലെ 10.00- ചായില്യം
ഉച്ചയ്ക്ക് 12.00- ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍
ഉച്ചയ്ക്ക് 02.00 – കിരീടം
വൈകിട്ട് 04.00- 1921
രാത്രി 07.00- ചെമ്മീന്‍

സഹകരണ മേഖല വിശ്വാസ്യത വീണ്ടെടുത്തു: പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.  സക്കീര്‍ ഹുസൈന്‍ :നിക്ഷേപ സമാഹരണ യജ്ഞം  ജില്ലാ പുരസ്‌കാരം വിതരണം ചെയ്തു

നവകേരള സൃഷ്ടിയില്‍ സഹകരണ മേഖല പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.  സക്കീര്‍ ഹുസൈന്‍. എന്റെ കേരളം പ്രദര്‍ശന മേളയില്‍ നടന്ന സഹകരണ വകുപ്പിന്റെ ‘നിക്ഷേപ സമാഹരണ യജ്ഞം 2025’ ജില്ലാതല പുരസ്‌കാര വിതരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു നഗരസഭാ ചെയര്‍മാന്‍.

സഹകരണ മേഖലയിലെ നിക്ഷേപത്തിന്റെ വിശ്വാസ്യത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. നിക്ഷേപസമാഹരണത്തിലൂടെ നവകേരള സൃഷ്ടിയില്‍ സഹകരണ മേഖലയും പങ്കാളിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.   ഏറ്റവും  കൂടുതല്‍ നിക്ഷേപം സമാഹരിച്ച  കോഴഞ്ചേരി താലൂക്കിനുള്ള പുരസ്‌കാരം ചെയര്‍മാന്‍ നല്‍കി.

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്കുള്ള പുരസ്‌കാരത്തില്‍ വള്ളിക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഒന്ന്, കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് രണ്ട്, മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

എപ്ലോയീസ് സഹകരണ സംഘങ്ങളില്‍ പത്തനംതിട്ട സര്‍ക്കാര്‍ എംപ്ലോയീസ് സഹകരണസംഘം , അടൂര്‍ സര്‍ക്കാര്‍ എംപ്ലോയീസ് സഹകരണസംഘം, കുളനട സര്‍ക്കാര്‍ എംപ്ലോയീസ് സഹകരണസംഘം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളില്‍ കോന്നി പിസിഎആര്‍ഡിബി , റാന്നി പിസിഎആര്‍ഡിബി , മല്ലപ്പള്ളി പിസിഎആര്‍ഡിബി  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

 

ഇതര സഹകരണ സംഘങ്ങളില്‍ പുതുമല കാര്‍ഷിക വികസന കര്‍ഷക സാമൂഹ്യ ക്ഷേമ സഹകരണ സംഘം , മല്ലപ്പള്ളി താലൂക്ക് മര്‍ച്ചന്റ്സ് സഹകരണ സംഘം , പത്തനംതിട്ട എക്സ് സര്‍വീസ്‌മെന്‍ സഹകരണ സംഘം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി കെ അജിത കുമാരി അധ്യക്ഷയായി. അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) ഡി ശ്യംകുമാര്‍, വിവിധ സഹകരണ ബാങ്ക്  ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുട തുന്നി തണലൊരുക്കാം

നൂലിഴകള്‍ തുന്നിചേര്‍ത്ത് കുടയുമായി സന്ദര്‍ശകര്‍ക്ക് പുതുഅനുഭവം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന മേളയില്‍ തല്‍സമയം കുട നിര്‍മിക്കാനുള്ള പരിശീലനം സൗജന്യമായൊരുക്കി വകുപ്പിന്റെ സ്റ്റാള്‍.

 

ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് വരുമാനമാര്‍ഗമെന്ന നിലയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ചവരാണ് കുട തുന്നി തണലൊരുക്കുന്നത്.
സ്റ്റാളിലെത്തിയാല്‍ കുടയും അത് നിര്‍മിക്കാനുള്ള കിറ്റും വാങ്ങാം. സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായാണ് കുടനിര്‍മാണം. ഭിന്നശേഷിക്കാര്‍, അന്യ സംസ്ഥാന തൊഴിലാളികളുടെ മക്കള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ തുടങ്ങിയവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍  ധാരാളം പ്രവര്‍ത്തനങ്ങളാണ് സമഗ്ര ശിക്ഷാ കേരള നടത്തുന്നത്.

 

പരിമിതിയെ തോല്‍പ്പിച്ച് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ നിര്‍മിക്കുന്ന വസ്തുക്കള്‍ക്കെല്ലാം മതിക്കാനാവാത്ത വിലയുണ്ട്. ഓരോ കുട്ടിക്കും അനുയോജ്യമായ വ്യക്തിഗത പരിശീലന പരിപാടി തയ്യാറാക്കി പഠന പിന്തുണ ഉറപ്പാക്കുകയും തൊഴില്‍ പരിശീലനം നല്‍കി സ്വയം പര്യാപ്തരാക്കുകയും ചെയ്യുന്നു. റാന്നി ബി.ആര്‍.സി അവധിക്കാലത്ത് ആരംഭിച്ച സീസണല്‍ വൊക്കേഷണല്‍ പരിശീലനമാണ് മുതല്‍മുടക്ക്. ക്രിസ്മസ് വേളയില്‍ നക്ഷത്രമുണ്ടാക്കി വരുമാനമുണ്ടാക്കിയ രക്ഷിതാക്കള്‍ ഇപ്പോള്‍ കുട നിര്‍മാണത്തിലാണ്.

ഭിന്നശേഷി കുട്ടികള്‍ക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തൊഴില്‍ പരിശീലനവും ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന പ്രവര്‍ത്തനമാണ് വകുപ്പ് നടത്തുന്നത്. റാന്നി ബി.ആര്‍.സിയിലെ രക്ഷിതാക്കളും സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സും നിര്‍മിച്ച കുടകളുടെ വിപണനോദ്ഘാടനം വകുപ്പിന്റെ സ്റ്റാളില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ്  ബിജു കുര്യന്‍ റാന്നി അങ്ങാടി മുന്‍ പഞ്ചായത്തംഗം ഷിബു സാമുവലിന് നല്‍കി നിര്‍വഹിച്ചു. റാന്നി ബി .പി.സി ഷാജി എ സലാം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ സജീവ് (പുല്ലാട്) ഉഷ (ആറന്മുള) പി.ആര്‍ ബിന്ദു (വെണ്ണിക്കുളം) റാന്നി സ്‌പെഷ്യല്‍ എഡുക്കേറ്റര്‍മാരായ ആര്‍ രാജശ്രീ, അഞ്ജന എന്നിവര്‍ പങ്കെടുത്തു.

വര്‍ണകാഴ്ചയൊരുക്കി മത്സ്യവകുപ്പ് സ്റ്റാള്‍

മത്സ്യകൃഷിയിലെ നൂതന സാങ്കേതിക വിദ്യയുമായി മത്സ്യ വകുപ്പിന്റെ സ്റ്റാള്‍. സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം മേളയില്‍ ശ്രദ്ധേയമായി ഫിഷറീസ് വകുപ്പിന്റെ സ്റ്റാള്‍. അക്വേറിയത്തിലെ കുഞ്ഞന്‍ വര്‍ണ മത്സ്യം ‘ഗ്ലോ വിഡോ ടെട്രാ’ കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പാലെ ആകര്‍ഷിക്കുന്നു. വരാലും ഗോള്‍ഡ് ഫിഷും  ജുവല്‍ സിക്ലിഡും ഫ്രഷ് വാട്ടര്‍ ക്രേ ഫിഷുമുള്‍പ്പെടെ വര്‍ണ കാഴ്ചകളാണ് സ്റ്റാളില്‍. സംയോജിത മത്സ്യ കൃഷി, കൂടു കൃഷി എന്നീ നൂതന കൃഷി രീതികളുടെ പ്രവര്‍ത്തനമാതൃകകളുമുണ്ട്. അലങ്കാരത്തിനൊപ്പം അറിവും പകരുകയാണ് സ്റ്റാളിന്റെ ലക്ഷ്യം.

മത്സ്യകൃഷിയിലെ നൂതന സാങ്കേതിക വിദ്യ ലളിതമായി അവതരിപ്പിച്ചും ഗുണമേന്മയാര്‍ന്ന മത്സ്യവിഭവങ്ങളെ പരിചയപെടുത്തിയും സ്റ്റാള്‍ ജനപ്രീതി നേടി. വകുപ്പിന്റെ വാണിജ്യ സ്റ്റാളില്‍ സാഫ് (സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) യൂണിറ്റുകളുടെ വൈവിധ്യമാര്‍ന്ന മത്സ്യ ഉല്‍പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മീന്‍ അച്ചാറുകള്‍, ഉണക്കമീന്‍ തുടങ്ങി ഗുണമേന്മയാര്‍ന്ന വിവിധ മത്സ്യവിഭവങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. വകുപ്പിന്റെ വിവിധ പദ്ധതികളെപ്പറ്റി മാര്‍ഗനിര്‍ദേശവും സ്റ്റാളിലുണ്ട്.

മുളയില്‍ തീര്‍ത്ത ദൃശ്യവിസ്മയം

മുളയില്‍ ദൃശ്യവിസ്മയം ഒരുക്കി ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ പ്രദര്‍ശനം.
പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം മേളയിലാണ്  പൈതൃക ഓര്‍മകളുണര്‍ത്തുന്ന വിവിധ ഇനം കരകൗശല വസ്തുക്കളുമായി സ്റ്റാള്‍ സജീകരിച്ചിരിക്കുന്നത്.  വയനാടില്‍ നിന്നും എത്തിക്കുന്ന വിവിധ വലുപ്പത്തിലുള്ള ആന മുളകളാണ് പെയിന്റിംഗിന് ഉപയോഗിച്ചിരിക്കുന്നത്.

 

11 പേര്‍ ഉള്‍പ്പെട്ട വര്‍ണിക സംഘത്തിന്റെ കലാ വിരുതുകളാണ് പ്രകൃതിദത്ത നിറങ്ങളാല്‍ പൈതൃക-കലാ രൂപങ്ങളായി മുളകളില്‍ നിറഞ്ഞത്.  800 മുതല്‍ 3500 രൂപാ നിരക്കില്‍ സ്റ്റാളില്‍ നിന്നും ഇവ സ്വന്തമാക്കാം.  വാസ്തു വിദ്യാ ഗുരുകുലത്തിന്റെ കേരളത്തിലെ മറ്റു ജില്ലകളിലെ സംഘങ്ങളുടെ ഉല്‍പന്നങ്ങളും സ്റ്റാളില്‍ ഉണ്ട്. തിരുവനന്തപുരം മുട്ടത്തറ, ചാല ദാരു ശില്‍പ ഗ്രാമീണ കലാകേന്ദ്രത്തില്‍ നിന്നും ഈട്ടി തടിയില്‍ തീര്‍ത്ത ആനയുടെ രൂപം, അനന്തശയനം ഗ്രാമീണ കലാകേന്ദ്രയുടെ ആമാട പെട്ടി, പാലക്കാട് പെരുവമ്പ് സംഘം നിര്‍മിച്ച ചെണ്ട ഉള്‍പ്പടെയുള്ള വാദ്യോപകരണങ്ങളുടെ മാതൃക, തഴവയില്‍ നിന്നും പുല്ലു കൊണ്ട് നിര്‍മിച്ച ബാഗ് എന്നിവയാണ് പ്രധാനം.

കേരളത്തിലുടനീളം 54 സംഘങ്ങളാണ് ഉള്ളത്. ചെങ്ങന്നൂര്‍ മാണിക്ക മംഗലം പൈതൃകം സ്വയം സഹായ സംഘം ഒരുക്കിയ പല വലുപ്പത്തിലുള്ള നെറ്റിപ്പട്ടങ്ങള്‍, അലങ്കാര വസ്തുക്കള്‍ , കീ ചെയിന്‍ എന്നിവയും പ്രിയങ്കരമാണ്. മ്യുറല്‍ അക്രില്ലിക് ചുമര്‍ ചിത്രങ്ങള്‍ം കാണാനും സ്വന്തമാക്കാനും സാധിക്കും. മറ്റു മുള ഉല്‍പന്നങ്ങള്‍ക്കായി പ്രത്യേകം സ്റ്റാളും ഉണ്ട്.

കളിയില്‍ അല്‍പം കാര്യം

കളിയില്‍ അല്‍പം കാര്യവുമായി വനിതാ ശിശുവികസന വകുപ്പ് സ്റ്റാള്‍. എന്റെ കേരളം വിപണന മേളയിലാണ് കുരുന്നുകള്‍ക്ക് കളിച്ചുല്ലസിക്കാനും വനിതകള്‍ക്ക് അറിവ് പകര്‍ന്നുമുള്ള സ്റ്റാള്‍. സ്മാര്‍ട്ട് അങ്കണവാടി മാതൃകയില്‍ നിര്‍മിച്ച സ്റ്റാളില്‍ കുട്ടികള്‍ക്ക് പഠിക്കാനും കളിക്കാനും കലാവിരുതുകള്‍ കാണിക്കാനുമുള്ള അവസരവുമുണ്ട്.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ഊന്നല്‍ നല്‍കി അങ്കണവാടികളുടെ പോഷകാഹാര പ്രദര്‍ശനവുമുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സൗജന്യ കൗണ്‍സിലിംഗ് സര്‍വീസ് ലഭ്യമാക്കുന്ന പേരന്റിങ് ക്ലിനിക്കാണ് മറ്റൊരു പ്രത്യേകത.

സ്ത്രീകള്‍ നേരിടുന്ന മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കൗണ്‍സിലിങ്ങും നല്‍കുന്നു. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളെ സംരക്ഷിക്കുന്ന സഖി സെല്ലിനെപ്പറ്റിയുള്ള അവബോധനവുമുണ്ട്. അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും വനിതാ ശിശു വികസന വകുപ്പിന്റെ സേവനങ്ങളെ പറ്റി അറിവ് നേടാനും അവസരമുണ്ട്.

വനമാതൃകയില്‍ ഹരിതകേരളം മിഷന്‍ സ്റ്റാള്‍

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഹരിത കേരളം മിഷന്റെ സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. ലഭ്യമായ സ്ഥലത്ത് തനതായ മരങ്ങളും തദ്ദേശീയ സസ്യങ്ങളും നട്ടുപിടിപ്പിച്ച് പ്രകൃതിദത്ത വനമാതൃക സൃഷ്ടിക്കുന്ന പച്ചത്തുരുത്തും ജലത്തിന്റെ ഗുണനിലവാരം  പരിശോധിക്കുന്നതുമായ രണ്ട് സ്റ്റാളുകളാണ്  സജ്ജീകരിച്ചിട്ടുളളത്.

ഹരിത കേരളം മിഷന്റെ വിവിധ കാമ്പയിനില്‍ ഭാഗമാകുന്ന റാന്നി കേരള സ്റ്റേറ്റ് റൂട്രോണിക്‌സിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ഇന്റേണ്‍ഷിപ്പ് ട്രയിനിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റാള്‍ ഒരുക്കിയത്. വനമാതൃകയില്‍  നിര്‍മിച്ച പച്ചത്തുരുത്ത് സന്ദര്‍ശകര്‍ക്ക് കുളിര്‍മയേകുന്നു.

error: Content is protected !!