
konnivartha.com: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വ്യത്യസ്തഭാവത്തിലുള്ള രേഖാചിത്രങ്ങൾഇടതുകൈ കൊണ്ടും വലതുകൈ കൊണ്ടും വരച്ച് ഇ. എം. എസിന്റെ മകൾ ഡോ. ഇ. എം. രാധയ്ക്കും മരുമകൻ സി. കെ. ഗുപ്തനും സമ്മാനിച്ച് സ്മരണാഞ്ജലിയൊരുക്കി വേഗവരയിലെ ലോക റെക്കോഡ് ജേതാവ് ഡോ. ജിതേഷ്ജി.
തന്റെ നാലാം വയസ്സിൽ ഇ. എം. എസിന്റെ കാർട്ടൂൺ ചിത്രം വരച്ചാണ് വേഗവരയുടെ ലോകത്തേക്ക് ജിതേഷ്ജി കടന്നു വരുന്നത്. മലയാളിക്ക് രാഷ്ട്രീയത്തിന്റയും ധൈഷണികതയുടെയും മനനത്തിന്റെയും മൂന്നുവാക്കായിരുന്നു മഹാനായ
ഇ. എം. എസ് എന്നും അദ്ദേഹത്തെ വരയ്ക്കാത്ത ‘വരയരങ്ങ്’ വേദികൾ തനിക്കില്ലെന്നും ‘വരയരങ്ങ്’ തനതു ചിത്രകലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കൂടിയായ ജിതേഷ്ജി പറഞ്ഞു.
കോന്നി ഇ. എം. എസ് ചാരിറ്റബിൾ സൊസൈറ്റിയാണ് വേഗവരയിലൂടെയുള്ള ഇ. എം.എസ് സ്മരണാഞ്ജലിക്ക് വേദിയായത്. ഇ. എം. എസിന്റെ ജീവിതത്തിലെ സുപ്രധാന വർഷങ്ങളും തീയതികളുമെല്ലാം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു ‘വേഗവരവന്ദനം’ .
സി. പി. എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, മുൻ കോന്നി എം. എൽ. എ. എ. പദ്മകുമാർ, സി. പി. എം ഏരിയ കമ്മറ്റിയംഗം ടി. രാജേഷ് കുമാർ, ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ, ഗാന്ധിഭവൻ അസി. സെക്രട്ടറി ജി. ഭുവനചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു