
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിന്റെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
◾ സത്യസന്ധനായ കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ് ചിറയ്ക്കലെന്നും ഡോക്ടര്‍ പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമാണെന്നും ഡോക്ടര്‍ പറഞ്ഞതെല്ലാം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നമ്മുടെ ആശുപത്രികളില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും 1600 കോടി ഒരു വര്‍ഷം സംസ്ഥാനം നല്‍കിയെന്നും മന്ത്രി വിശദീകരിച്ചു.
◾ ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ വേറെ ആരോ ആണ് ഭരിക്കുന്നതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വാര്‍ത്ത വിവാദം ആയപ്പോഴാണ് മന്ത്രി വീണാ ജോര്‍ജ് അറിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . ആരോഗ്യ കേരളം വെന്റിലേറ്ററില്‍ ആണെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചു പറഞ്ഞ കാര്യങ്ങളാണ് ഡോ ഹാരിസ് തുറന്നു പറഞ്ഞതെന്നും വിഡി സതീശന്‍ പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഇല്ലാതായിയെന്നും അങ്ങനെ പല പദ്ധതികളും ഇല്ലാതായെന്നും വിഡി സതീശന്‍ പറഞ്ഞു.
◾ ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളെ തള്ളി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍. യൂറോളജിയിലെ ഒരു പര്‍ച്ചേസ് ഓര്‍ഡര്‍ ഫയലും കെട്ടിക്കിടക്കുന്നില്ലെന്നാണ് ഡോക്ടര്‍ പി കെ ജബ്ബാര്‍ പറഞ്ഞത്. മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങളില്ലെന്ന് ഒരു വര്‍ഷമായി പ്രിന്‍സിപ്പാലിനെയും സൂപ്രണ്ടിനെയും അറിയിച്ചിട്ടും നടപടിയില്ലെന്ന് ഇന്നലേയും ഡോ. ഹാരിസ് ആവര്‍ത്തിച്ചിരുന്നു.
◾ അലംഭാവത്തിന്റെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സ്ഥലം മാറ്റത്തില്‍ സുതാര്യതയില്ലെന്നും ഒഴിവുകള്‍ നികത്തുന്നില്ലെന്നും കേരളത്തിലെ ആരോഗ്യമേഖലയിലെ ദയനീയമായ അവസ്ഥയാണിതെന്നും വേണുഗോപാല്‍ പറഞ്ഞു. പൊതുജന ആരോഗ്യത്തെ സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക് നയിക്കുന്നുവെന്നും ഒരു ഡോക്ടര്‍ ഗത്യന്തരമില്ലാതെയാണ് അത് പറഞ്ഞതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
◾ മെഡിക്കല്‍ കോളേജുകള്‍ക്കുള്ള അടിസ്ഥാനസൗകര്യവും ചികിത്സാസംവിധാനവും മെച്ചപ്പെടുത്താന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ബജറ്റില്‍ നീക്കിവെച്ച 401.24 കോടിയില്‍നിന്ന്, സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ 146.89 കോടി രൂപ വെട്ടിക്കുറച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ ഫണ്ട് കുത്തനെ കുറഞ്ഞതാണ് മെഡിക്കല്‍ കോളേജുകള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
◾ ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറങ്ങി. നാല് പേരാണ് സമിതിയിലുള്ളത്. വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
◾ റാഗിങ് തടയുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ പാലിക്കാത്തതിന് മൂന്ന് ഐഐഎമ്മുകളും നാല് ഐഐടികളുമുള്‍പ്പെടെ രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി കാരണം കാണിക്കല്‍ നോട്ടീസയച്ചതില്‍ കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളും. കേരള കലാമണ്ഡലവും പാലക്കാട് ഐഐടിയും തിരുവനന്തപുരത്തെ എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയും മലപ്പുറത്തെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുമാണ് കേരളത്തില്‍ നോട്ടീസ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍. മുപ്പതുദിവസത്തിനകം ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് ജൂണ്‍ ഒന്‍പതിന് അയച്ച കത്തില്‍ യുജിസി വ്യക്തമാക്കി.
◾ തീവണ്ടി പുറപ്പെടുന്നതിന് എട്ടുമണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച് റെയില്‍വേ. നിലവില്‍ നാലുമണിക്കൂര്‍ മുന്‍പാണ് ചാര്‍ട്ട് തയ്യാറാക്കുന്നത്. അവസാനനിമിഷം ചാര്‍ട്ട് തയ്യാറാക്കുന്നതുകാരണം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകാര്‍ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കുന്നതിനാണ് പുതിയ തീരുമാനം. അതേസമയം തീവണ്ടികളിലെ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ബെര്‍ത്തിന്റെ എണ്ണത്തിന്റെ 25 ശതമാനമായി വെട്ടിക്കുറച്ച നടപടി റെയില്‍വേ ബോര്‍ഡ് പിന്‍വലിച്ചു. യാത്രക്കാരില്‍നിന്നും റെയില്‍വേയുടെ വിവിധ വിഭാഗങ്ങളില്‍നിന്നും പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്.
◾ തൃശ്ശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്റെ അവശിഷ്ഠങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവിന്‍ എന്ന യുവാവ് എത്തിയത് ശനിയാഴ്ച രാത്രിയാണ്. ബാഗുമായി എത്തിയ യുവാവിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഭവിനേയും അനീഷ എന്ന യുവതിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ മകള്‍ അനീഷ ഭവിനുമായി നാല് കൊല്ലമായി അടുപ്പത്തിലായിരുന്നുവെന്നും ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും അനീഷയുടെ അമ്മ സുമതി. തൃശ്ശൂര്‍ പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതികളിലൊരാളാണ് അനീഷ.
◾ തൃശ്ശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊന്നുകുഴിച്ചിട്ട സംഭവത്തില്‍ അയല്‍വാസിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. പൊലീസ് കസ്റ്റഡിയിലുള്ള അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നില്‍ കുഴിയെടുക്കുന്നത് കണ്ടിരുന്നു എന്നാണ് അയല്‍വാസി ഗിരിജയുടെ വെളിപ്പെടുത്തല്‍. അനീഷ ആദ്യത്തെ കുഞ്ഞിന് പ്രസവിച്ചെന്ന് പറയപ്പെടുന്ന സമയത്തായിരുന്നു സംഭവം.
◾ തൃശ്ശൂര്‍ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആര്‍. 2021 നവംബര്‍ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിലുള്ളത്.
◾ പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കള്‍ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലിസ്. കേസുമായി ബന്ധപ്പെട്ട് ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പില്‍ അനീഷ (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്.
◾ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്‍ഡില്‍ 250 ഘനയടി വെള്ളം വീതമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് തമിഴ്നാട് അറിയിച്ചു. ജലനിരപ്പ് 136.25 അടിയിലേക്ക് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്. പെരിയാര്‍ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടില്‍ എത്തേണ്ടത്. പെരിയാറില്‍ ജലനിരപ്പ് ഉയരുമെന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
◾ ഗവര്‍ണറാണ് പ്രോട്ടോകോള്‍ ലംഘിച്ചതെന്നും ഭാരതാംബയെ വച്ചുകൊണ്ടുള്ള ഒരു പരിപാടിക്കുമില്ലെന്നും രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് രാജ്ഭവനിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ തലവനായ തന്നെ അപമാനിച്ചെന്നായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ വിമര്‍ശനം. എന്നാല്‍ ഭരണഘടന തൊട്ട് സത്യം ചെയ്ത മന്ത്രി എങ്ങിനെയാണോ പെരുമാറേണ്ടത് അതാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു.
◾ രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണം ചരിത്രപരമായി ശരിയായിരിക്കാമെന്നും ഭരണഘടന അംഗീകരിക്കുന്ന വേളയില്‍ അതിന്റെ പോരായ്മയായി ഗോള്‍വള്‍ക്കറടക്കം ചൂണ്ടിക്കാട്ടിയത് അതില്‍ മനുസ്മൃതിയുടേതായി ഒന്നുമില്ലെന്നാണെന്നും എന്നാല്‍ അക്കാലത്ത് നിന്ന് ആര്‍എസ്എസ് ഏറെ മുന്നോട്ട് വന്നുകഴിഞ്ഞെന്നാണ് താന്‍ കരുതുന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി. ഭരണഘടന വിവാദം ചൂടുപിടിച്ചതിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ ആര്‍എസ്എസിനെയും ബിജെപിയും രാഹുല്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
◾ ഒരു ഉപതെരഞ്ഞെടുപ്പില്‍ വലതു മുന്നണി ജയിച്ചതേ ഉള്ളു, അപ്പോഴേക്കും കേരളത്തിലെ സര്‍വ്വമത വിഷജീവികളും മാളംവിട്ട് പുറത്തുവന്ന് തിമിര്‍ത്താടുകയാണെന്നും ശ്രദ്ധിച്ചാല്‍ കേരളത്തിന് കൊള്ളാമെന്നും എഴുത്തുകാരന്‍ ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എഴുത്തുകാര്‍ സാധാരണ പൗരന്മാരാണെന്നും അവര്‍ക്ക് ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും അനുവദിച്ചിരിക്കുന്ന എല്ലാ അവകാശങ്ങളുമുണ്ടെന്നും ബെന്യാമിന്‍ പറഞ്ഞു. അവര്‍ രാഷ്ട്രീയം പറയും വോട്ട് ചെയ്യും വോട്ട് ചോദിക്കുമെന്നും ബെന്യാമിന്റെ പോസ്റ്റിലുണ്ട്.
◾ എഴുത്തുകാരുടെ രാഷ്ട്രീയം അവരുടെ സാഹിത്യത്തില്‍ പ്രതിധ്വനിക്കുമെന്നും സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാട് പരസ്യപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എഴുത്തുകാരാണെന്നും കെ.ആര്‍. മീരയുടെ ഫേസ്ബുക്ക് കുറിപ്പ്. എഴുത്തുകാര്‍ സ്വന്തം അഭിപ്രായം തുറന്നു പറയുന്നതിന്റെ പേരില്‍ അധിക്ഷേപിക്കുന്നവര്‍ ജനാധിപത്യവിശ്വാസികളല്ലെന്നും കെ.ആര്‍. മീര ചൂണ്ടിക്കാട്ടി.
◾ സിപിഎം സംസ്ഥാന കമ്മറ്റിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമര്‍ശിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്‍. വിമര്‍ശനവും സ്വയംവിമര്‍ശനവും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇല്ലാത്തതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതുമായ ഒരു സവിശേഷതയാണെന്നും സിപിഎമ്മിനെ തകര്‍ക്കുകയാണ് വാര്‍ത്തകള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
◾ സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാത്തതില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനയായ തപസ്യ. സെന്‍സര്‍ ബോര്‍ഡ് നിലപാട് ബാലിശമാണെന്ന് കുറ്റപ്പെടുത്തിയ തപസ്യ ഇപ്പോള്‍ ഇത്തരം ഒരു വിലക്ക് ഏര്‍പ്പെടുത്താനുള്ള സാഹചര്യം എന്താണെന്ന് സിബിഎഫ്സി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
◾ സപ്ലൈകോ നെല്ല് സംഭരിച്ച് മൂന്നുമാസമായിട്ടും പണം നല്‍കാത്തതിനെതിരേ കൃഷി വകുപ്പ് മന്ത്രിയേയും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയില്‍ യുവ കര്‍ഷകന്‍ പനന്തറ പെരുവഴിപ്പുറത്ത് ശ്രീരാഗിനെതിരെ വടക്കേകാട് പൊലീസ് കേസെടുത്തു. ഇയാളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സപ്ലൈക്കോ നെല്ല് സംഭരിച്ച് മൂന്നുമാസമായിട്ടും പണം നല്‍കാത്തതിനെതിരേയുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് പരാതിക്ക് കാരണമായത്.
◾ പാലക്കാട് ചാലിശേരിയില്‍ കനത്ത മഴയില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്നു വീണു. ചാലിശേരി ഗവ: എല്‍.പി. സ്‌കൂളിന്റെ മതിലാണ് 20 മീറ്ററോളം ഭാഗം സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് തകര്‍ന്നുവീണത്. ഇന്നലെ അവധി ദിവസമായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
◾ തമിഴ്നാട് ചേരംമ്പാടിയില്‍ കൊന്ന് കുഴിച്ചിട്ട ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു. ഡിഎന്‍എ ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ബത്തേരിയിലെ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടില്‍ വച്ചാണ് മുഖ്യപ്രതിയായ നൗഷാദും സംഘവും ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയത്. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകള്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ അനുമാനം.
◾ ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്നും രാഷ്ട്രീയ നേതൃത്വം സൃഷ്ടിച്ച പരിമിതികളാണ് അതിനു കാരണമായതെന്നും ഇന്തൊനീഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയും നാവികസേനാ ക്യാപ്റ്റനുമായ ശിവ് കുമാര്‍. ജൂണ്‍ 10ന് ഇന്തൊനീഷ്യയിലെ സൂര്യദര്‍മ സര്‍വകലാശാലയുടെ പ്രതിരോധ വിശകലന പരിപാടിയിലാണ് ശിവ് കുമാറിന്റെ വിവാദ പരാമര്‍ശം. അതേസമയം ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് രാജ്യത്തെ മോദി സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം തള്ളിയതിന്റെ കാരണം ഇപ്പോള്‍ വ്യക്തമായെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
◾ മന്‍ കീ ബാത്തില്‍ മൊറാര്‍ജി ദേശായിയുടെ സംഭാഷണം കേള്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയവര്‍ ഭരണഘടനയെ അട്ടിമറിക്കുക മാത്രമല്ല, ജുഡീഷ്യല്‍ സംവിധാനത്തെയും നോക്കുകുത്തിയാക്കിയെന്നും എന്നാല്‍ ജനങ്ങള്‍ ജനാധിപത്യത്തെ പിന്നോട്ട് പോകാന്‍ അനുവദിച്ചില്ലെന്നും അവസാനം ജനങ്ങള്‍ തന്നെയാണ് ജയിച്ചതെന്നും അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവരെ നിരന്തരം ഓര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തില്‍ വലിയ പങ്കാളിത്തമുണ്ടായി എന്നും കൈലാസ് മാനസരോവര യാത്ര ഏറെ നാളുകള്‍ക്ക് ശേഷം പുനരാരംഭിക്കുന്നുവെന്നും എല്ലാ തീര്‍ത്ഥയാത്രികര്‍ക്കും ആശംസകളെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
◾ എസ്എഫ്ഐക്ക് പുതിയ നേതൃത്വം. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദര്‍ശ് എം. സജിയെയും ജനറല്‍ സെക്രട്ടറിയായി ശ്രീജന്‍ ഭട്ടാചാര്യയെയും തിരഞ്ഞെടുത്തു. കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ 87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
◾ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. വിഗ്രഹങ്ങളുമായെത്തിയ രഥങ്ങള്‍ ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. തിക്കും തിരക്കും നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് തീര്‍ത്ഥാടകര്‍ ആരോപിച്ചു.
◾ മധ്യപ്രദേശിലെ 90 ഡിഗ്രി കോണിലുള്ള വിവാദ മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഏഴ് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. ഭോപ്പാല്‍ നഗരത്തിലെ ഐഷ്ബാഗ് മേഖലയിലെ പുതിയ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം വലിയ വിവാദമായതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച നിര്‍മ്മാണത്തിലുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് നടപടി. പാലം നിര്‍മ്മിച്ച ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുമുണ്ട്.
◾ ബിജെപിയുടെ നോട്ടം ദില്ലി നിവാസികളുടെ ഭൂമിയിലാണെന്ന് അരവിന്ദ് കെജ്രിവാള്‍. തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ഇക്കാര്യം മുന്നറിയിപ്പ് നല്‍കിയിരുന്നു എവിടെ കുടില്‍ അവിടെ വീട് എന്നാണ് പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം. എന്നാല്‍ പാവപ്പെട്ടവരുടെ വീട് ഇടിച്ചുനിരത്തി തെരുവിലേക്ക് ഇറക്കിവിടുകയാണെന്നും എവിടെ കുടില്‍ അവിടെ മൈതാനമെന്നതാണ് മോദിയുടെ വാഗ്ദാനത്തിന്റെ അര്‍ത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന സംഭവത്തില്‍, അട്ടിമറി ഉള്‍പ്പെടെ എല്ലാ വശങ്ങളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹോള്‍. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ കസ്റ്റഡിയിലാണ്. വിശദമായ പരിശോധനയ്ക്കായി ഇത് വിദേശത്തേക്ക് അയക്കില്ലെന്നും മന്ത്രി പറഞ്ഞു.
◾ തമിഴ്നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ നിന്ന് രോഗി തെറിച്ച് റോഡില്‍ വീണു. നീലഗിരി കുനൂരിലാണ് അപകടമുണ്ടായത്. ആംബുലന്‍സ് സ്പീഡ് ബംപില്‍ കയറിയിറങ്ങിയപ്പോള്‍ പുറകുവശത്തെ ഡോര്‍ തുറന്ന് പോകുകയും സ്ട്രച്ചറിലുണ്ടായിരുന്ന രോഗി റോഡിലേക്ക് വീഴുകയുമായിരുന്നു. ജില്ലയിലെ സ്വകാര്യ ആംബുലന്‍സുകളില്‍ വിശദമായ പരിശോധന നടത്താന്‍ നീലഗിരി കളക്ടര്‍ നിര്‍ദ്ദേശിച്ചു.
◾ കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ പ്രശസ്തമായ ചാര്‍ ധാം യാത്ര നിര്‍ത്തിവെച്ചു. 24 മണിക്കൂര്‍ നേരത്തേക്കാണ് യാത്ര നിര്‍ത്തിവെച്ചത്. ഉത്തരാഖണ്ഡില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
◾ നിയമപാലകര്‍ മാത്രം വിചാരിച്ചാല്‍ ബലാത്സംഗങ്ങള്‍ തടയാനാകില്ലെന്ന് മധ്യപ്രദേശ് ഡിജിപി കൈലാഷ് മക്വാന. മൊബൈല്‍ ഫോണുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും അനായാസേന ലഭ്യമാകുന്ന അശ്ലീലവീഡിയോകളും ചിത്രങ്ങളും സാമൂഹിക ധാര്‍മികച്യുതിക്ക് കാരണമാകുന്നുവെന്ന് ഡിജിപി പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ ലഭ്യമായ അശ്ലീല ഉള്ളടക്കങ്ങള്‍ കുട്ടികളില്‍ മാനസിക വൈകല്യം ഉളവാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
◾ മാലെ മഹാദേശ്വര കുന്നുകളില്‍ ചത്ത നിലയില്‍ കണ്ടെത്തിയ അഞ്ച് കടുവകള്‍ മരിച്ചത് വിഷബാധയേറ്റെന്ന് പരിശോധന ഫലം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പശുവിനെ കടുവ കൊലപ്പെടുത്തിയതിലുള്ള പ്രതികാരത്തെ തുടര്‍ന്നാണ് കടുവകളെ കൊലപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
◾ പാകിസ്ഥാനില്‍ ഭൂചലനം. മധ്യ പാകിസ്ഥാനിലെ മുള്‍ട്ടാനില്‍ നിന്ന് ഏകദേശം 149 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനം ആഴം കുറഞ്ഞതാണെന്നും 10 കിലോമീറ്റര്‍ താഴ്ചയിലാണെന്നും സ്ഥിരീകരിച്ചു.
◾ ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ തുടങ്ങി വെച്ചതിന്റെ ഉത്തരവാദിത്വം അമേരിക്കക്കും ഇസ്രയേലിനുമാണെന്ന് അംഗീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ഇറാന്‍. ഇറാനില്‍ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമേരിക്കയും ഇസ്രയേലും നഷ്ടപരിഹാരം നല്‍കണമെന്നും യുഎന്‍ സെക്രട്ടറി ജനറലിന് അയച്ച കത്തില്‍ ഇറാന്‍ വ്യക്തമാക്കി.
◾ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളി അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി തലവന്‍. ആണവ ബോംബ് നിര്‍മ്മിക്കാന്‍ ഉതകുന്ന തലത്തില്‍ യുറേനിയം സംപുഷ്ടീകരണം നടത്താന്‍ മാസങ്ങള്‍ക്കുള്ളില്‍ ഇറാന് ശേഷിയുണ്ടെന്നാണ് അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി വിശദമാക്കുന്നത്. പൂര്‍ണമായി അല്ലെങ്കിലും സാരമായ കേടുപാടുകള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് സംഭവിച്ചതായി ട്രംപ് പറഞ്ഞിരുന്നു.
◾ ഇന്ത്യന്‍ പേസ് ബൗളര്‍ യാഷ് ദയാല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഗാസിയാബാദില്‍ നിന്നുള്ള യുവതിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരം കൂടിയായ യാഷ് ദയാലിനെതിരെ പരാതി നല്‍കിയത്. മുഖ്യമന്ത്രിയോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടലിലൂടെയാണ് പരാതി നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ടിമോര്‍ ലെഷ്‌തെയെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 70-ാം സ്ഥാനത്തും ടിമോര്‍ 158-ാം സ്ഥാനത്തുമാണ്. ഈ ജയത്തോടെ ഗ്രൂപ്പില്‍ ഇന്ത്യ തലപ്പത്തെത്തി. ആദ്യ കളിയില്‍ ഇന്ത്യ മംഗോളിയയെ എതിരില്ലാത്ത 13 ഗോളിന് തകര്‍ത്തിരുന്നു.
◾ ഫിലാഡെല്‍ഫിയയില്‍ നടക്കുന്ന ക്ലബ് ലോകകപ്പിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജിയോട് ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിക്ക് ഏകപക്ഷീയമായ നാലുഗോളുകളുടെ തോല്‍വി. ഇതോടെ അതോടെ ക്ലബ് ലോകകപ്പില്‍ ഫ്രഞ്ച് വമ്പന്മാര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. മെസ്സിയും സംഘവും പുറത്തായി.
◾ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ വന്‍വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഒന്‍പത് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 2.34 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1650 പോയിന്റ് ആണ് മുന്നേറിയത്. പത്തു മുന്‍നിര കമ്പനികളില്‍ ഇന്‍ഫോസിസ് മാത്രമാണ് നഷ്ടം നേരിട്ടത്. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 69,556 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 20,51,590 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഭാരതി എയര്‍ടെല്‍ 51,860 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 37,342 കോടി, ബജാജ് ഫിനാന്‍സ് 26,037 കോടി, ഐസിഐസിഐ ബാങ്ക് 24,649 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. എല്‍ഐസി, എസ്ബിഐ, ടിസിഎസ് എന്നിവയുടെ വിപണി മൂല്യത്തിലും വര്‍ധന രേഖപ്പെടുത്തി. നഷ്ടം നേരിട്ട ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ 5,494 കോടിയുടെ കുറവാണ് ഉണ്ടായത്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയാണ് തൊട്ടുപിന്നില്‍.
◾ മറ്റൊരു സൂപ്പര്‍ ഹിറ്റ് മലയാളം സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. സുരേഷ് ഗോപി നായകനായ ‘കമ്മീഷണര്‍’ ആണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുന്നത്. ഛോട്ടാ മുംബൈ, ദേവദൂതന്‍ തുടങ്ങിയ സിനിമകള്‍ റീമാസ്റ്റര്‍ ചെയ്ത ഹൈ സ്റ്റുഡിയോസ് തന്നെയാണ് കമ്മീഷണറിന്റെ റീമാസ്റ്റര്‍ വര്‍ക്കിന്റെ പിന്നിലും. 4കെ യില്‍ ഡോള്‍ബി അറ്റ്മോസിലാണ് കമ്മീഷണര്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഓണത്തിനോട് അനുബന്ധിച്ചാകും ചിത്രം റീ റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. പുറത്തിറങ്ങി 31 വര്‍ഷത്തിന് ശേഷമാണ് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. 1994 ലാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി കമ്മീഷണര്‍ റിലീസിനെത്തുന്നത്. ശോഭന, രതീഷ്, ഭീമന്‍ രഘു, വിജയരാഘവന്‍, ഗണേഷ് കുമാര്‍, രാജന്‍ പി ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതിയ സിനിമ നിര്‍മിച്ചത് എം മണി ആയിരുന്നു.
◾ മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ ശ്രദ്ധ നേടിയ നടന്‍ ഹൃദു ഹാറൂണിന്റെ ജന്മദിനത്തില്‍ പുതിയ മലയാളം ചിത്രമായ ‘മേനേ പ്യാര്‍ കിയ’യിലെ കഥാപാത്രം ആര്യന്റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി. പ്രണയവും,ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് ‘മേനേ പ്യാര്‍ കിയാ’. സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് ഫൈസല്‍ ഫസിലുദ്ദീന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു ‘മേനേ പ്യാര്‍ കിയയില്‍’, ഹൃദു ഹാറൂണിനൊപ്പം പ്രീതി മുകുന്ദന്‍, അഷ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങിളിലെത്തുന്നത്. ‘ആസൈ കൂടൈ’ എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദന്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്സിലി, ത്രികണ്ണന്‍, മൈം ഗോപി, ബോക്സര്‍ ദീന, ജഗദീഷ് ജനാര്‍ദ്ദനന്‍, ജീവിത റെക്സ്, ബിബിന്‍ പെരുമ്പിള്ളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
◾ ജാപ്പനീസ് ജനപ്രിയ ടൂവീലര്‍ വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ഷൈനിന് ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ മികച്ച വില്‍പ്പനയാണ് ലഭിക്കുന്നത്. 2025 മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഹീറോ സ്പ്ലെന്‍ഡറിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോട്ടോര്‍സൈക്കിളാണ് ഹോണ്ട ഷൈന്‍. മെയ് മാസത്തില്‍, മൊത്തം 1,68,908 യൂണിറ്റ് ഹോണ്ട ഷൈന്‍ വിറ്റു എന്നാണ് കണക്കുകള്‍. അതേസമയം 2024 മെയ് മാസത്തില്‍ 1,42,751 യൂണിറ്റുകള്‍ വിറ്റു. ഹോണ്ട ഷൈന്‍ 100 ന്റെ എക്സ്-ഷോറൂം വില 68,794 ആണ്. ഷൈന്‍ 100-ല്‍ കമ്പൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്), ഫ്രണ്ട്-റിയര്‍ ഡ്രം ബ്രേക്കുകള്‍, 17 ഇഞ്ച് ട്യൂബ്ലെസ് ടയറുകള്‍, അലോയ് വീലുകള്‍, സൈഡ്-സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്ററുള്ള എഞ്ചിന്‍ കട്ട്-ഓഫ്, കൂടാതെ അഞ്ച് കളര്‍ ഓപ്ഷനുകള്‍ എന്നിവയുണ്ട്.
◾ മണ്ണിന്റെ മണം തികച്ചും പ്രസരിപ്പിക്കുന്ന മറ്റൊരു ദേശത്തിന്റെ കഥയാണ് സ്വര്‍ഗ്ഗദൂതന്‍. ഒരു പരിഷ്‌കൃതനഗരത്തിന്റെ നിശ്വാസവിഷവായുശകലങ്ങള്‍ മാത്രം കൈപ്പറ്റി ഇന്നും അപരിഷ്‌കൃതഗ്രാമമായിക്കഴിയുന്ന പോഞ്ഞിക്കര ദ്വീപിന്റെ നാലഞ്ചു ദശകങ്ങള്‍ക്കപ്പുറമുള്ള ജീവസ്സുറ്റ ചിത്രം ഇവിടെ വരച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. മരപ്പണിയും മരവഞ്ചിനിര്‍മ്മാണവും മത്സ്യ ബന്ധനവും ദാരിദ്ര്യവും രോഗവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളു മായിക്കഴിയുന്ന ഒരു ദയനീയ ജനവിഭാഗത്തിന്റെ ഹ്യദയസ്പന്ദനം കപ്പല്‍ത്തോട്ടിലൂടെ ഇടയ്ക്കിടെ വന്നുംപോയുമിരിക്കുന്ന മോട്ടോര്‍ബോട്ടിന്റെ കിതപ്പിനിടയിലും മുഴങ്ങിക്കേള്‍ക്കാം. ‘സ്വര്‍ഗ്ഗദൂതന്‍’. പോഞ്ഞിക്കര റാഫി. എന്‍ബിഎസ്. വില 228 രൂപ.
◾ പൊണ്ണത്തടിയുള്ള എണ്ണം വര്‍ധിച്ചതോടെ ചോറിനെ ഒഴിവാക്കി ചപ്പാത്തിക്ക് സ്ഥാനക്കയറ്റം നല്‍കിയ നിരവധി ആളുകളുണ്ട്. ചോറ് കഴിക്കുന്നതാണ് തടി കൂടാനും കുടവയര്‍ ചാടുനുമൊക്കെ കാരണമെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പോഷകാഹാര വിദഗ്ധയായ നിധി കക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വിഡിയോയില്‍ പറയുന്നു. മസില്‍ വര്‍ധിപ്പിക്കാനും ശരീരം ആരോഗ്യമുള്ളതാക്കാനും ഡയറ്റില്‍ നിന്നും ചോറ് പൂര്‍ണമായും ഒഴിവാക്കുന്നവര്‍ നിരവധിയാണ്. ചോറ് അല്ലെങ്കില്‍ അരിയാഹാരങ്ങള്‍ ശരീരഭാരം വര്‍ധിപ്പിക്കുമെന്ന ധാരണ തെറ്റാണെന്ന് നിധി പറയുന്നു. ഉയര്‍ന്ന കലോറി ഉപഭോഗമാണ് തടി കൂടാനുള്ള കാരണം. ചോറ് ഒഴിവാക്കിയതു കൊണ്ട് മാത്രം ഇതിനൊരു പരിഹാരം ആകില്ല. കലോറി ഉപഭോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. മറ്റൊരു പ്രചാരണം, പ്രമേഹ രോഗികള്‍ ചോറ് കഴിക്കാന്‍ പാടില്ലെന്ന കാര്യമാണ്. പ്രമേഹ രോഗികളില്‍ മിക്ക ആളുകളും ഡയറ്റില്‍ നിന്ന് ചോറ് പൂര്‍ണമായും ഒഴിവാക്കി. എന്നാല്‍ പ്രോട്ടീന്‍, പച്ചക്കറികള്‍ എന്നിവയോടൊപ്പം മിതമായ അളവില്‍ ചോറ് കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് നിധി പറയുന്നു. അരി ഗ്ലൂട്ടന്‍ ഫ്രീയാണ്. ഗോതമ്പ്, ബാര്‍ലി തുടങ്ങിയവയില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്ന ഭക്ഷണങ്ങളില്‍ കണ്ടുവരുന്ന ഒരു പ്രോട്ടീന്‍ ആണ് ഗ്ലൂട്ടന്‍. ഇത് ദഹനവ്യവസ്ഥയ്ക്കും ചെറുകുടലിനുമൊക്കെ ചെറിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. കൂടാതെ വെള്ളയരി പോഷകമൂല്യം കുറഞ്ഞതാണെന്ന തെറ്റിദ്ധാരണയും വേണ്ടെന്ന് നിധി പറയുന്നു. വെള്ളയരിയില്‍ ബി വിറ്റാമിനുകളുടെ ചില അംശങ്ങളും ഇരുമ്പും അടങ്ങിയിട്ടുണ്ട്. രാത്രിയില്‍ ചോറ് ഒഴിവാക്കേണ്ടതില്ല. അരി എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണമാണ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് അരിയില്‍ കൂടുതല്‍ ആയതിനാല്‍ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. ശാരീരിക പ്രവര്‍ത്തനം കുറവുള്ളവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വയറില്‍ കൊഴുപ്പ് അടിയുന്നതിന്റെ കാരണം ചോറല്ല. വ്യായാമമില്ലാത്തതും അമിത കലോറി അടങ്ങിയ ഭക്ഷണവുമാണ് കൊഴുപ്പിന് പിന്നിലെ കാരണമെന്നും നിധി പറയുന്നു.