
konnivartha.com: കശുവണ്ടി മേഖലയിലെ തൊഴിൽ ദിനങ്ങളും ബോണസും വർദ്ധിപ്പിക്കാനായില്ലെന്ന കാഷ്യു കോർപ്പറേഷൻ ചെയർമാൻ ജയമോഹന്റെ തുറന്നുപറച്ചിൽ പരസ്യ കുറ്റസമ്മതമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.
യു.ഡി.എഫ്. ഭരണകാലത്ത് തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ബോണസിന്റെ പരമാവധി പരിധിയായ 20% കടന്ന് 2.5% എക്സ്ഗ്രേഷ്യ അനുവദിച്ചിരുന്നു. എന്നാൽ, ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം അത് പൂർണ്ണമായും ഇല്ലാതാക്കി. തൊഴിലാളികൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും, കാഷ്യു കോർപ്പറേഷനും കാപെക്സും ഇടത് സർക്കാരിന്റെ നിലപാടിനോട് കൂട്ടുനിന്നു.
കശുവണ്ടി മേഖലയുടെ പ്രതിസന്ധി പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്ത് എൽ.ഡി.എഫ്. വോട്ട് നേടിയെങ്കിലും, തുടർച്ചയായ പത്ത് വർഷത്തെ ഭരണത്തിലും വാഗ്ദാനങ്ങൾ പാലിക്കാൻ ഇടത് സർക്കാരിന് സാധിച്ചിട്ടില്ല. അടഞ്ഞ ഫാക്ടറികൾ തുറക്കാനായില്ലെന്നും, മുൻപ് പ്രവർത്തിച്ചിരുന്ന ഫാക്ടറികൾ പോലും പിണറായി സർക്കാരിന്റെ കാലത്ത് അടഞ്ഞുപോയി എന്നതാണ് യാഥാർത്ഥ്യമെന്നും എം.പി. ചൂണ്ടിക്കാട്ടി.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കാഷ്യു കോർപ്പറേഷനും കാപെക്സും മാതൃകാപരമായി പ്രവർത്തിച്ച്, തൊഴിലാളികൾക്ക് അഞ്ച് വർഷത്തിനിടെ 1000 തൊഴിൽദിനങ്ങൾ നൽകാൻ സാധിച്ചതായി അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോഴത്തെ ഇടത് ഭരണകാലത്ത് സ്റ്റാഫ് തസ്തികകൾ അന്യായമായി വെട്ടിക്കുറച്ചതും, തൊഴിൽ വിരുദ്ധ നയങ്ങൾ നടപ്പാക്കിയതുമാണ് സംഭവിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
തൊഴിലാളികളുടെ ഇ.എസ്.ഐ ആനുകൂല്യം ഉറപ്പാക്കുന്ന തൊഴിൽദിനങ്ങൾ പോലും നൽകാൻ ഇടത് സർക്കാരിന് സാധിച്ചിട്ടില്ല. കുറഞ്ഞ തൊഴിൽദിനങ്ങൾ നൽകിയത്, തൊഴിലാളികളുടെ പി.എഫ്. പെൻഷൻ പോലും ബാധിക്കുന്ന തരത്തിലാണ്.
തൊഴിലാളികളുടെ കുറഞ്ഞ പി.എഫ്. പെൻഷൻ ആയിരം രൂപയാക്കിയതും, പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളേജും, കൊല്ലം ആശ്രാമം ഇ.എസ്.ഐ.സി. ആശുപത്രിയിലെ കാത്ത് ലാബും, എഴുകോൺ ആശുപത്രി ഉൾപ്പെടെ കേരളത്തിലെ വിവിധ ഇ.എസ്.ഐ. ആശുപത്രികളുടെ വികസനവും താൻ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയായിരിക്കുമ്പോഴാണ് നടപ്പാക്കാൻ സാധിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. വ്യക്തമാക്കി.
കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എസ്. സുഭാഷ്, ഷാജി നൂറനാട്, കോതേത്ത് ഭാസുരൻ, വിജയരാജൻ പിള്ള, പി. പ്രതീഷ് കുമാർ, രതീഷ് കിളിത്തട്ടിൽ, ശ്രീനിവാസൻ, ബേബി ജോൺ, ഹരിഹരൻ, ഹരിശങ്കർ, നാവായിക്കുളം നടരാജൻ, കെ.ബി. ഷഹാൽ, മുഖത്തല ഗോപി, മണികണ്ഠൻ, ശശിധരൻ പിള്ള, സിദ്ധാർത്തൻ, ഇബ്രാഹിം കുട്ടി, സോമൻ കരിമുളയ്ക്കൽ എന്നിവർ സംസാരിച്ചു.