
konnivartha.com: കരിയാട്ടം .ഇത് കോന്നി നാടിന് സ്വന്തം . ലക്ഷകണക്കിന് ആളുകള്‍ അണി നിരന്നു . കോന്നിയുടെ ഉത്സവം നടന്നു . നൂറുകണക്കിന് കലാകാരന്മാര്‍ ആന വേഷം കെട്ടി കോന്നിയില്‍ നിറഞ്ഞാടി . കോന്നിയുടെ മണ്ണില്‍ ഉത്സവം .
കോന്നി പണ്ട് കോന്നിയൂരായിരുന്നു. ചരിത്രം കോന്നിയെ കോന്നിയൂർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യദേശത്തു നിന്ന് എ.ഡി. 75 ൽ കോന്നിയൂരിൽ എത്തി നാട്ടുരാജ്യം സ്ഥാപിച്ച ചെമ്പഴന്നൂർ കോവിലകക്കാർ കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടികൊമ്പനെ സംരക്ഷിച്ച് കരിങ്കൊമ്പൻ എന്ന പേരിൽ വളർത്തി വലുതാക്കി. നാട്ടുകാർക്ക് ഏറെ പ്രീയങ്കരനായ അവന് ഒരിക്കൽ പോലും ചങ്ങല ഇട്ടിരുന്നില്ല.
ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർ ആസ്ഥാനം പന്തളത്തേക്ക് മാറ്റുകയും കരിങ്കൊമ്പനെ കോന്നിയൂരിൽ നിന്നും കൊണ്ടുപോവുകയും ചെയ്തു. ദുഖിതരായ നാട്ടുകാർ പന്തളം കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും രാജാവ് സമ്മതിച്ചില്ല.നാട്ടുകാർ തിരികപ്പോന്ന ശേഷം കൊമ്പൻ ഭക്ഷണവും ജലപാനവുമില്ലാതെ ഒറ്റനിൽപ്പ് തുടർന്നു .
ഒടുവിൽ 21 ദിവസങ്ങൾക്ക് ശേഷം രാജാവ് കൊമ്പനെ കോന്നിയൂരിലേക്ക് തിരിച്ചയ്ക്കാൻ തീരുമാനിച്ചു. കൊമ്പന്റെ തിരിച്ചുവരവിൽ സന്തോഷം കൊണ്ട് കോന്നിയൂർ ദേശം ഉത്സവപ്പറമ്പു പോലെയായി. നാട്ടിലെ എല്ലാ ആനകളേയും കൂട്ടി പോയി കരിങ്കൊമ്പനെ വരവേൽക്കാൻ അവർ തീരുമാനിച്ചെങ്കിലും ഇത്രയധികം ദൂരം ആനകളെ നടത്താനുള്ള ബുദ്ധിമുട്ടിൽ ആ ശ്രമം ഉപേക്ഷിച്ചു.
പകരം നാട്ടുകാരെല്ലാം ആനവേഷം കെട്ടി പന്തളത്തെത്തി കൊമ്പനെ സ്വീകരിച്ച് കോന്നിയ്ക്ക് ആനയിച്ചു. ഈ ഓർമ്മപുതുക്കലിന്റെ ഭാഗമായാണ് കോന്നിയിൽ കരിയാട്ടം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.വളരെ വിപുലമായി നടന്നു
ആളുകൾ ആനവേഷം കെട്ടി കോന്നിയുടെ ഐതിഹ്യം പുനർസൃഷ്ടിക്കുമ്പോൾ കോന്നിനാടൊന്നാകെ അതിനൊപ്പം ഒത്തുചേര്‍ന്നു
.
ഓണക്കാലത്തു തൃശൂരിലെ പുലികളിപോലെ, കോന്നിയുടെ പാരമ്പര്യത്തിന്‍റെ പ്രതീകമായ ആനയെ പുതിയ കലാരൂപമായി അവതരിപ്പിച്ചു .ആളുകൾ ആനവേഷം കെട്ടി പ്രത്യേക താളത്തിൽ മേളത്തോടു കൂടി ചുവടു വയ്ക്കുന്ന ഇത്തരമൊരു കലാരൂപം സംസ്ഥാനത്ത് കോന്നിയില്‍ മാത്രമേ ഉള്ളൂ . പ്രത്യേക പരിശീലനം നേടിയ കലാകാരന്മാരാണു കരിയാട്ടത്തിൽ ആന വേഷം കെട്ടിയത് . വേഷം കെട്ടിയ കലാകാരന്മാർ പ്രത്യേകം ചിട്ടപ്പെടുത്തിയ താളത്തിൽ ചുവടുവെച്ചു. ചെണ്ട, ചേങ്ങില, കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുമായി കലാകാരന്മാരും അണിനിരന്നു .