ആഗോള അയ്യപ്പ സംഗമം:ക്രിയാത്മക നിർദ്ദേശങ്ങൾ

Spread the love

 

ആഗോള അയ്യപ്പ സംഗമം: തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനത്തിനും ക്രിയാത്മക നിർദ്ദേശങ്ങൾ

 

ശബരിമലയിൽ വരുംവർഷങ്ങളിൽ പ്രതിദിന തീർത്ഥാടന സംഖ്യ മൂന്ന് ലക്ഷത്തിലെത്തുന്ന സാഹചര്യം മുൻകൂട്ടി കണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്ന നടപടി വേഗത്തിലാക്കണമെന്ന് അയ്യപ്പ സംഗമത്തിൽ നിർദേശം.

ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായി ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് തിരക്ക് നിയന്ത്രിക്കാൻ ക്രിയാത്മക നിർദേശങ്ങൾ ഉയർന്നത്. മുൻ ഡിജിപി ജേക്കബ് പുന്നൂസ് സംഗമത്തിന്റെ മൂന്നാം വേദിയായ ശബരിയിൽ നടന്ന ചർച്ചയിൽ മോഡറേറ്ററായി. രണ്ടു ലക്ഷത്തോളം ഭക്തജനങ്ങൾ എത്തുന്ന ശബരിമലയുടെ ഭൂമിശാസ്ത്ര പ്രത്യേകതകൾ കൂടി കണക്കിലെടുത്തു വേണം സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കേണ്ടത്. നിർമിത ബുദ്ധി ഉൾപ്പെടയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ തീർത്ഥാടകരും സന്നിധാനത്ത് ചിലവഴിക്കുന്ന സമയം കണ്ടെത്തി അതിന്റെ അടിസ്ഥാനത്തിൽ തിരക്ക് നിയന്ത്രിക്കാൻ പദ്ധതി തയ്യാറാക്കണം. വെർച്വൽ ക്യൂ സംവിധാനം വാഹനങ്ങളുടെ പാർക്കിങ്ങിനും കാൽനടയായി സന്നിധാനത്ത് എത്തുന്നുവരുടെ തിരക്ക് ക്രമീകരിക്കുന്നതിനും ഉപയോഗിക്കാം. സ്ഥലപരിമിതി ഉള്ളതിനാൽ ശബരിമലയിൽ പുതിയ ശൈലിയിൽ കെട്ടിട നിർമാണം നടത്തണം. താഴത്തെ നില പാർക്കിങ്ങിനായി ഒരുക്കണം. പല തലങ്ങളിലുള്ള ക്യു സംവിധാനം, ഫെറി സംവിധാനം എന്നിവ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് വിഷയാവതരണം നടത്തിയ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി എസ് ശ്രീജിത്ത്‌ ഓരോ മിനിറ്റിലും 15 തീർത്ഥാടകർ വരെ പമ്പയിലൂടെ കടന്നു പോകുന്നുവെന്നും തിരക്ക് നിയന്ത്രിക്കാൻ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉറപ്പാക്കണമെന്നും വ്യക്തമാക്കി. നിലവിൽ തീർത്ഥാടകരുടെ സംശയനിവാരണത്തിന് സ്വാമി ചാറ്റ്ബോട്ട് എന്ന സംവിധാനമുണ്ട്. 6238008000 എന്ന നമ്പറിൽ വിളിച്ചാൽ ഈ സേവനം ലഭ്യമാകും. കൂട്ടം തെറ്റുന്ന കുട്ടികളെ കണ്ടെത്താൻ സ്മാർട്ട്‌ ഡിജിറ്റൽ റിസ്റ്റ് ബാൻഡ്, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ, ഒറ്റ തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബ്ലോക്ക്ചെയിനിൽ അധിഷ്ഠിതമായ പാസുകൾ, അനിയന്ത്രിതമായ തിരക്ക് മുൻകൂട്ടി കണ്ട് ഒഴിവാക്കാൻ ഹീറ്റ് മാപ് ജനറേഷൻ, ആൾക്കൂട്ടത്തിൽ നിന്ന് കുറ്റവാസനയുള്ളവരെ മുൻപേ തിരിച്ചറിയാൻ ബിഹേവിയറൽ പാറ്റേൺ റെക്കഗ്നിഷൻ, എ ഐ അധിഷ്ഠിത സിസിടിവി ക്യാമറകൾ, സുരക്ഷയൊരുക്കാൻ ഡ്രോൺ സംവിധാനം എന്നിങ്ങനെ ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും നടപ്പാക്കേണ്ട ഭാവി സുരക്ഷാ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു.

നെയ്യഭിഷേകത്തിന് അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാൻ നടപടികൾ ത്വരിതപ്പെടുത്തണമെന്നും പൊൻകുഴി, പമ്പ, വണ്ടിപെരിയാർ വഴിയുള്ള തീർത്ഥാടകരുടെ സന്നിധാനത്തേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുയർന്നു.

ബഹുഭാഷ സഹായികളായ എ ഐ ചാറ്റ് ബോട്ടുകൾ തീർത്ഥാടകർക്ക് അവരുടെ മാതൃഭാഷയിൽ മറുപടി നൽകാൻ സഹായിക്കുമെന്നു തുടർന്ന് സംസാരിച്ച പാനലിസ്റ്റായ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിത ബീഗം അഭിപ്രായപെട്ടു. നിലനിൽക്കുന്ന നിയമ-പാരിസ്ഥിതിക നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് വാഹന പാർക്കിംഗ് സംവിധാനം മെച്ചപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

വിർച്വൽ ബുക്കിങ്ങിനു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് പാനലിസ്റ്റായ ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ബി പദ്മകുമാർ. സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും അടിയന്തിര ചികിത്സ സൗകര്യം ലഭ്യമാക്കാനും നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി. നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ മികച്ച ആശുപത്രികൾ പ്രവർത്തിക്കുന്നു. ശബരിമല പ്രദേശത്തെ പ്രധാന ആശുപത്രിയായി കോന്നി മെഡിക്കൽ കോളേജ് വികസിക്കും. കാർഡിയാക്ക് സ്റ്റേഷൻ, മൾട്ടി സ്പെഷ്യലിറ്റി വാർഡുകൾ എന്നിവ ആശുപത്രിയിൽ ഒരുക്കണം. ആശുപത്രിയിലേക്കുള്ള ദൂരം കുറയ്ക്കാൻ സീതത്തോട് വഴിയുള്ള കാനനപാത വികസിപ്പിക്കണം. അടിയന്തിര ചികിത്സ സംവിധാനങ്ങൾ ത്വരിതപെടുത്താൻ എയർലിഫ്റ്റിംഗ്, ഹെലിപാട് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണ മേഖല ഐ. ജി ശ്യാം സുന്ദർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം സന്തോഷ്‌, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ മുരളീധരൻ പിള്ള, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ സൈനുരാജ്, ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥർ, തീർത്ഥാടകർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

ആഗോള അയ്യപ്പ സംഗമത്തിലെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ 18 അംഗ സമിതി: മന്ത്രി വി.എൻ. വാസവൻ

 

ആഗോള അയ്യപ്പ സംഗമത്തിൽ ഉയർന്ന നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി ചെയർമാനായി 18 അംഗ സമിതിയെ നിയോഗിക്കുമെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർദ്ദേശങ്ങൾ കമ്മിറ്റി പരിശോധിച്ച് ബഹുജന സമക്ഷം അവതരിപ്പിച്ചശേഷമായിരിക്കും ഭാവി നടപടികൾ സ്വീകരിക്കുക എന്നും മന്ത്രി പറഞ്ഞു. ദേവസ്വം സെക്രട്ടറി കൺവീനറായും ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ തുടങ്ങിയവർ അംഗങ്ങളായും ആയിരിക്കും കമ്മറ്റി പ്രവർത്തിക്കുക.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ റോപ് വേ നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കും. ആഗോള അയ്യപ്പ സംഗമം കൊണ്ട് എന്താണോ ലക്ഷ്യമിട്ടത് അത് അർത്ഥപൂർണമാക്കാൻ സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും സാധിച്ചതായും മന്ത്രി പറഞ്ഞു.

പ്രമോദ് നാരായൺ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുരാവസ്തു രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിശിഷ്ടാതിഥിയായിരുന്നു. മൂന്ന് സമാന്തര സെഷനുകളായി നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ സംക്ഷിപ്തരൂപം പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി കെ എ നായർ, റവന്യൂ – ദേവസ്വം വകുപ്പ് സെക്രട്ടി എം. ജി രാജമാണിക്യം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടർ പ്രൊഫസർ സുജിത് കുമാർ എന്നിവർ അവതരിപ്പിച്ചു.

കെ. യു ജനീഷ് കുമാർ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ അജികുമാർ, അഡ്വ. പി.ഡി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

ആഗോള അയ്യപ്പ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി : മന്ത്രി വി എൻ വാസവൻ

 

ആഗോള അയ്യപ്പ സംഗമം പ്രതീക്ഷിച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ. ആഗോള അയ്യപ്പ സംഗമം സമാപന സമ്മേളനത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. 4,126 പേർ രജിസ്റ്റർ ചെയ്ത് പങ്കെടുത്തു. കേരളത്തിൽ നിന്ന് 1,819 പേരും മറ്റ് 13 സംസ്ഥാനങ്ങളിൽ നിന്നായി 2,125 പേരും അന്താരാഷ്ട്ര പ്രതിനിധികളായി 182 പേരും ഉൾപ്പെടെയാണിത്. തമിഴ്‌നാട് 1,545, ആന്ധ്രപ്രദേശ് 90, തെലുങ്കാന 182, കർണാടക 184, മഹാരാഷ്ട്ര 43, പോണ്ടിച്ചേരി 53, ഉത്തർപ്രദേശ് 4, ഗുജറാത്ത് 4, ഡൽഹി 2, ഹരിയാന 1, ഛത്തീസ്ഗഡ് 4, അസം 1, ഒഡീഷ 12 എന്നിങ്ങനെയാണ് കണക്ക്.

ശ്രീലങ്ക 39, മലേഷ്യ 13, കാനഡ 12, യു.എസ്.എ 5, അബുദാബി 18, ദുബായ് 16, ഷാർജ 19, അജ്മാൻ 3, ബഹറിൻ 11, ഒമാൻ 13, ഖത്തർ 10, സിംഗപ്പൂർ 8, യുകെ 13, സൗദി 2 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ നിന്നായി എത്തിയവർ. ഉദ്ഘാടന സമ്മേളനത്തിനുശേഷം മൂന്ന് സെഷനായി നടന്ന ചർച്ചയിൽ ഓരോ വിഷയത്തിലും താല്പര്യമുള്ളവർ മാത്രമാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒരു വേദിയിലെ കണക്കു മാത്രം ചൂണ്ടിക്കാട്ടി സംഗമത്തിന് രജിസ്റ്റർ ചെയ്തവർ എത്തിയില്ലെന്നുള്ള തെറ്റായ പ്രചരണം ചിലർ നടത്തുന്നു.

3,000 പേർക്കാണ് രജിസ്‌ട്രേഷൻ നൽകാൻ ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് 5,000 ആയി ഉയർത്തി. വിശാലമായ വേദി ക്രമീകരിച്ചതിലൂടെ ആളുകളെ സുഗമമായി ഉൾക്കൊള്ളാൻ കഴിഞ്ഞു. ചടങ്ങ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യങ്ങൾ കൃത്യമായി വിശദീകരിച്ചു. പിന്നീട് നടന്ന ചർച്ചകൾക്കും ഇത് സഹായകരമായി. വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളും മികവ് പുലർത്തി. ചർച്ചകളിൽ ഉയർന്ന നിർദ്ദേശങ്ങൾ പുതിയതായി രൂപീകരിക്കുന്ന പതിനെട്ടംഗ സമിതി പരിശോധിച്ച് മുന്നോട്ടുപോകും. ശബരിമലയുടെ വികസനം കേരളത്തിന്റെ ആകെ വികസനത്തിന് വഴിതെളിക്കും. വരും തീർത്ഥാടനകാലം സുഗമമായി നടത്തുന്നതിന് സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇടത്താവളങ്ങൾ, തിരുവനന്തപുരം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങിയതായതും മന്ത്രി അറിയിച്ചു.

എംഎൽഎമാരായ പ്രമോദ് നാരായണൻ, കെ യു ജനീഷ് കുമാർ, ദേവസ്വം അംഗങ്ങളായ പിഡി സന്തോഷ് കുമാർ, എ അജികുമാർ, ദേവസ്വം – റവന്യൂ സെക്രട്ടറി എം ജി രാജമാണിക്യം, ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

error: Content is protected !!