konnivartha.com: കമിഴ്ത്തിവെച്ച മൺകുടത്തിന് മുകളിൽ ‘ മൂന്ന് നർത്തകിമാർ കയറി നിന്ന് തലയിൽ കൂജയും വെച്ച് നൃത്തം ചെയ്തപ്പോൾ, സദസ്സ് ഒന്നടക്കം നിശബ്ദമായി നൃത്തത്തിൽ ലയിച്ചു. മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത പെരണിനാട്യമായിരുന്നു അത്.
ഓരോ ആസ്വാദകനും ഇമവെട്ടാതെ നർത്തകിമാർ ശരീരം കൊണ്ട് എഴുതിയ പെരണിനാട്യം ആസ്വദിച്ചു. കലാഗ്രാമം സിറാജുദ്ദീൻ പരിശീലിപ്പിച്ച ഗൗരി ഹരീഷ് , ഗായത്രി ഹരീഷ്, റുമിൻ ഫാത്തിമ എന്നിവരാണ് പെരണിനാട്യം അവതരിപ്പിച്ചത്. കണിശമായ പരിശീലനം ആവിശ്യമുള്ള ഈ നൃത്തം ശിവൻ്റെ പ്രപഞ്ച നടനത്തിൽ നിന്ന് ഉത്ഭവിച്ചുവെന്നാണ് പറയപ്പെടുന്നത്.
ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു
കേരള സംഗീത നാടക അക്കാദമി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു. സമാപന ദിവസം സ്വാതി രാജീവ്, എം.ടി. മൃൺമയി, നിർമുക്ത അരുൺ,മാനവിക മുരളി, മീനാക്ഷി നായർ,ഹിത ശശിധരൻ, സൃഷ്ടി ദേസാക്ഷി സിധേന്ദ്ര ചൊക്കലിംഗം, നൃത്ത കലാഞ്ജലി എന്നിവർ യുവനർത്തക വിഭാഗത്തിൽ നൃത്തം അവതരിപ്പിച്ചു. പ്രൊഫഷണൽ നർത്തക വിഭാഗത്തിൽ രൂപശ്രീ മഹാപത്ര മഹാരി നൃത്തവും ഡോ.രതീഷ് ബാബു, ഷഫീകുദ്ദീൻ, ഷബന എന്നിവർ ഭരതനാട്യവും ദീപ കർത്ത കഥക്കും കലാമണ്ഡലം ശ്രീജ ആർ. കൃഷ്ണൻ മോഹനിയാട്ടവും ഡോ ചിന്ത രവി ബാലകൃഷ്ണ കുച്ചിപ്പുടിയും ഡോ. മോനിഷ ദേവി സാത്രിയ നൃത്തവും അവതരിപ്പിച്ചു.കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി, എറണാകുളം ജില്ല കേന്ദ്രകലാസമിതി എന്നിവരുടെ സഹകരണത്തോടെയാണ് അക്കാദമി ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം സംഘടിപ്പിച്ചത്.