konnivartha.com: സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വൻ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചു. ‘ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിലാണ് വിജിലൻസ് സംഘം സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്.
വനം വകുപ്പിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനുള്ള പരിശോധനകളുടെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത 71 ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലാണ് മിന്നല്‍ പരിശോധന നടക്കുന്നത് .
വനം വകുപ്പിന്റെ വിവിധ ഓഫിസുകളിൽ സർക്കാർ ഫണ്ടുകളുടെ ദുരുപയോഗം നടന്നു വരുന്നതായും നിർമാണ പ്രവൃത്തികൾ, ട്രൈബൽ സെറ്റിൽമെന്റ് വികസന പ്രവർത്തനങ്ങൾ, ഫയർ ലൈൻ നിർമാണം, എൻ.ഒ.സി അനുവദിക്കൽ, ജണ്ട നിർമാണങ്ങൾ, സോളാർ മതിൽ നിർമാണം തുടങ്ങിയ വിവിധ പദ്ധതികളുടെ നടത്തിപ്പുകളിലും കരാർ അനുവദിക്കുന്നതിലും വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി വിവിധയിടങ്ങളില്‍ നിന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് മിന്നല്‍ പരിശോധന തുടങ്ങിയത് .
പ്രധാനമായും ലാന്റ് എൻ.ഒ.സി , മരം മുറി അനുമതി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഈ അനുമതികൾ നൽകുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരമാണ് വിജിലൻസിന് ലഭിച്ചത്. ഇതേ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ ആണ് പരിശോധന . പ്രത്യേക വിജിലൻസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.