മലയാലപ്പുഴയിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

Spread the love

 

 

konnivartha.com; മലയാലപ്പുഴയിലെ പുതിയ ബസ് സ്റ്റാന്‍ഡിന്റെയും റോഡുകളുടേയും നിര്‍മാണം പഞ്ചായത്തിലെ ഗതാഗത സൗകര്യങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.

മലയാലപ്പുഴ ബസ്സ് സ്റ്റാന്‍ഡിന്റെയും മണ്ണാറക്കുളഞ്ഞി -മലയാലപ്പുഴ, വെട്ടൂര്‍ -കാഞ്ഞിരപ്പാറ- മലയാലപ്പുഴ റോഡുകളുടെയും നിര്‍മാണോദ്ഘാടനം മലയാലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉള്‍പ്പെടെ പ്രയോജനമാകും. മലയാലപ്പുഴ ജംഗ്ഷനില്‍ പഴയ എല്‍.പി സ്‌ക്കൂള്‍ കെട്ടിടം നിന്നിരുന്നിടത്താണ് ബസ് സ്റ്റാന്‍ഡ്. കാഞ്ഞിരപ്പാറയില്‍ നിന്നും വെട്ടൂര്‍ ജംഗ്ഷനില്‍ എത്തുന്ന അഞ്ച് കിലോമീറ്റര്‍ 6.2 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം. മണ്ണാറക്കുളഞ്ഞി-പുതുക്കുളം റോഡ് 3.5 കി.മീറ്ററോളം ദൂരം 4.5 കോടി രൂപ ചെലവില്‍ നവീകരിക്കും. ആറു മീറ്റര്‍ ശരാശരി വീതിയില്‍ ബി.എം ബി.സി നിലവാരത്തിലേക്ക് റോഡ് മാറും.

റോഡ് വികസനത്തില്‍ സംസ്ഥാനത്ത് വലിയ മുന്നേറ്റം നടന്നു. വിവിധ റോഡുകള്‍ക്കായി 35000 കോടി രൂപ അനുവദിച്ചു. 8200 കിലോമീറ്റര്‍ നവീകരിച്ചു. 17750 കിലോ മീറ്റര്‍ റോഡും ബി.എം ബി.സിനിലവാരത്തിലാക്കി. ദേശീയപാത വികസനം , മലയോരഹൈവേ , തീരദേശ ഹൈവേ , ലെവല്‍ ക്രോസില്ലാത്ത കേരളം, ജംഗ്ഷന്‍ വികസനം, പാലങ്ങളുടെ നവീകരണം, റണ്ണിംഗ് കോണ്‍ട്രാക്ട് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയതായും മന്ത്രി കൂട്ടിചേര്‍ത്തു.
മലയാലപ്പുഴയില്‍ സമഗ്ര വികസനം സാധ്യമായെന്ന് അധ്യക്ഷത വഹിച്ച എംഎല്‍എ കെ യു ജനീഷ് കുമാര്‍ പറഞ്ഞു.

ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ മലയാലപ്പുഴയിലെ എല്ലാ റോഡുകളും ബി എം ബിസി നിലവാരത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുല്‍ വെട്ടൂര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ ഷീലാ കുമാരി, എസ് ബിജു, എന്‍ വളര്‍മതി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

error: Content is protected !!