എല്ലാവര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുകയാണ് ലക്ഷ്യം : ഡെപ്യൂട്ടി സ്പീക്കര്‍

Spread the love

 

എല്ലാവര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ജില്ലാതല പട്ടയമേളയുടെ ഭാഗമായി അടൂര്‍ ഡിവിഷണല്‍ ഓഫീസില്‍ നടന്ന അടൂര്‍ നിയോജക മണ്ഡലത്തിലെ പട്ടയവിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടിയാണ് സര്‍ക്കാരിന്റേത്. ഡിജിറ്റല്‍ സര്‍വേയിലൂടെ ഭൂമിയുടെ കൃത്യമായ അളവ് മനസ്സിലാക്കാം. ഭൂരേഖ കൃത്യവും സുരക്ഷിതവുമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ 60 വയസിനു മുകളിലുള്ള 62 ലക്ഷം പേര്‍ക്ക് 2000 രൂപ പെന്‍ഷന്‍ നല്‍കും. പൊതുജനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദേഹം പറഞ്ഞു.

 

അടൂര്‍ വില്ലേജിലെ തടത്തില്‍ കോളനി നിവാസികളായ ഭവാനി, അനിത, ശ്രീവള്ളി, എം മണി, സൗമ്യ, ശാന്ത, രമ, കൊച്ചുകുട്ടന്‍, ശ്യാമള, മനോഹരന്‍, പന്തളം വില്ലേജിലെ സല്‍മ, കുഞ്ഞമ്മ, നസീമ്മ എന്നിവര്‍ക്കാണ് പട്ടയം ലഭിച്ചത്.

അടൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മഹേഷ് കുമാര്‍, കൗണ്‍സിലര്‍മാരായ ഡി സജി, ഡി ശശികുമാര്‍, റീന സാമുവല്‍, പന്തളം കൗണ്‍സിലര്‍ അരുണ്‍കുമാര്‍, തഹസില്‍ദാര്‍ ജോണ്‍ സാം, ആര്‍ ഡി ഒ സീനിയര്‍ സൂപ്രണ്ട് ഷൈനി ബേബി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹരീന്ദ്രനാഥ്, കെ എന്‍ അനില്‍കുമാര്‍, ബിജു ഗോപാല്‍, വില്ലേജ് ഓഫീസര്‍മാരായ മനോജ് കുമാര്‍, രേണു രാമന്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

തടത്തില്‍ ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം

അരനൂറ്റാണ്ടിലെ കാത്തിരിപ്പിന് വിരാമം.  അടൂര്‍ മണ്ഡലത്തിലെ തടത്തില്‍ കോളനിയിലെ 10 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു.  ജില്ലാതല പട്ടയമേളയുടെ ഭാഗമായി അടൂര്‍ ഡിവിഷണല്‍ ഓഫീസ് ഹാളില്‍ നടന്ന അടൂര്‍ മണ്ഡലതല പട്ടയമേളയില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറില്‍ നിന്ന് കുടുംബങ്ങള്‍ പട്ടയം ഏറ്റുവാങ്ങി.

അടൂര്‍ വില്ലേജിലെ തടത്തില്‍ ഉന്നതി നിവാസികളായ ഭവാനി, അനിത, ശ്രീവള്ളി, എം മണി, സൗമ്യ, ശാന്ത, രമ, കൊച്ചുകുട്ടന്‍, ശ്യാമള, മനോഹരന്‍ എന്നിവര്‍ക്കാണ് പട്ടയം ലഭിച്ചത്. പട്ടയം ലഭിച്ചത്തോടെ ഭൂമി സംബന്ധമായ നിരവധി പ്രശ്നത്തിന് പരിഹാരമാകുമെന്ന് നിവാസികള്‍ പറഞ്ഞു. ഉന്നതിയിലെ  50 സെന്റ് വസ്തുവിനാണ് പട്ടയം ലഭിച്ചത്.  ഡെപ്യൂട്ടി സ്പീക്കര്‍ക്കൊപ്പം ചിത്രമെടുത്തും സന്തോഷം പങ്കിട്ടുമാണ് ഓരോ കുടുംബങ്ങളും മടങ്ങിയത്.