ആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത വികസനം: മന്ത്രി വീണാ ജോര്‍ജ്

Spread the love

 

സമാനതകളില്ലാത്ത വികസനമാണ് ആരോഗ്യ രംഗത്ത് നടക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. ചുറ്റും കണ്ണോടിച്ചാല്‍ വികസനകാഴ്ച ലഭിക്കും. ജില്ലയിലെ ജറനല്‍, താലൂക്ക്, ആരോഗ്യ കേന്ദ്രങ്ങള്‍ ഉന്നത നിലവാരത്തിലെത്തി. ഏറ്റവും കൂടുതല്‍ വികസനം നടന്ന കാലഘട്ടമാണ്. ഇലന്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി.

 

2.88 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഒ പി ബ്ലോക്ക് നിര്‍മിക്കുന്നത്. 2022-23 വര്‍ത്തെ ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 88 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പുതിയ കാലഘട്ടത്തിന് അനുസരിച്ചാകും ഒ പി ബ്ലോക്ക് നിര്‍മിക്കുക. എല്ലാ സൗകര്യവും ഒരുക്കും. ഇലന്തൂരിനുള്ള സമ്മാനമാണ് പുതിയ കെട്ടിടമെന്ന് മന്ത്രി പറഞ്ഞു.

നാടാകെ വികസന വഴിയിലാണ്. ആശുപത്രി, പാലം, റോഡ്, സ്‌കൂളുകള്‍ തുടങ്ങിയവ നിര്‍മിച്ചു. ഓരോ കുടുംബത്തിനും തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതി പുരോഗമിക്കുന്നു. വികസനത്തില്‍ ഏറെ മുന്നിലാണ് ജില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 46 കോടി രൂപയുടെ വികസനം നടക്കുന്നു. കാത് ലാബിനായി കിഫ്ബിയില്‍ നിന്നും ഒമ്പത് കോടി രൂപ അനുവദിച്ചു. രണ്ട് ബ്ലോക്കിന്റെ നിര്‍മാണം ദ്രൂതഗതിയിലാണ്. കോഴഞ്ചേരി ആശുപത്രിയില്‍ 30 കോടി രൂപയുടെ വികസനമാണ്. ലഭ്യമായ മുറയ്ക്ക് ആരോഗ്യ കേന്ദ്രങ്ങളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നു. ജില്ലയില്‍ മെഡിക്കല്‍ കോളജ്, നഴ്സിംഗ് കോളജ് എന്നിവ വന്നു. റാന്നി, തിരുവല്ല, അടൂര്‍, മല്ലപ്പള്ളി, എഴുമറ്റൂര്‍ ആശുപത്രികളും വികസന ഘട്ടത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷയായി. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാലി ലാലു പുന്നക്കാട്, ആതിര ജയന്‍, സാം പി തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് സേതുലക്ഷ്മി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ എസ് ശ്രീകുമാര്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ അംജിത്ത് രാജീവന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍ എസ് അനില്‍ കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ റ്റി എം ബിന്ദു എന്നിവര്‍ പങ്കെടുത്തു.