പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് പുതിയ കെട്ടിടം :ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

Spread the love

 

പത്തനംതിട്ട ജില്ല ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ഥ്യമായി. പൂര്‍ണമായും സംസ്ഥാന ഫണ്ടുപയോഗിച്ചാണ് ലാബ് ആധുനികവത്ക്കരിച്ചിട്ടുള്ളത്. പത്തനംതിട്ട നഗരത്തില്‍ അണ്ണായിപാറയിലുളള ലാബിന്റെ ഉദ്ഘാടനം നവംബര്‍ നാലിന് വൈകിട്ട് നാലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ജില്ലയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യ സുരക്ഷാ ലാബ് സുപ്രധാനമാണ്. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വഴിപാട് സാധനങ്ങള്‍ പരിശോധിക്കുന്നതിനായി 1997ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1998 മുതല്‍ ജില്ലയില്‍ ജില്ലാ ഭക്ഷ്യപരിശോധന ലബോറട്ടറി പ്രവര്‍ത്തിച്ചു വരുന്നു.

ലബോറട്ടറിയില്‍ കുടിവെള്ള പരിശോധയ്ക്കും മറ്റ് ഭക്ഷ്യവസ്തുക്കളുടെ പ്രാഥമിക പരിശോധന നടത്തുവാനുമുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ജില്ലാ ഭക്ഷ്യപരിശോധന ലാബ് അത്യാധുനിക സംവിധാനത്തോടെ കൂടുതല്‍ വിപുലീകരിച്ചത്.

ലബോറട്ടറിയുടെ താഴത്തെ നിലയില്‍ സാമ്പിള്‍ റിസീവിംഗ് ആന്റ് സ്റ്റോറേജ്, ഓഫീസ്, കെമിക്കല്‍ സ്റ്റോറേജ് റൂം, ലബോറട്ടറി, സ്റ്റാഫ് റൂം, ഫുഡ് അനാലിസിസ് റൂമുകള്‍ എന്നിങ്ങനെയാണുള്ളത്. രണ്ടാം നിലയില്‍ ഇന്‍സ്ട്രുമെന്റേഷന്‍ റും, സാമ്പിള്‍ പ്രിപ്പറേഷന്‍ എരിയ, സ്റ്റാഫ് റൂം എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. മൂന്നാം നിലയില്‍ വാട്ടര്‍ ലാബ്, ഫുഡ് ലാബ്, ബാലന്‍സ് റൂം, മൈക്രോബയോളജി ലാബ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു. ലാബിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി നിലവിലുള്ള മൂന്ന് തസ്തികകള്‍ക്ക് പുറമെ 10 തസ്തികകള്‍ സര്‍ക്കാര്‍ കൂടുതലായി അനുവദിച്ചിട്ടുണ്ട്. ആധുനിക ഉപകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവര്‍ പങ്കെടുക്കും.