തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ ജയകുമാറിനെ പരിഗണിക്കും

Spread the love

 

konnivartha.com; ദീര്‍ഘകാലം ശബരിമല ഉന്നതാധികാര സമിതിയുടെ ചെയര്‍മാനും ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായിരുന്ന മുന്‍ ചീഫ് സെക്രട്ടറിയും ഗാന രചയിതാവുമായ കെ ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു . ഇന്ന് അന്തിമ തീരുമാനം കൈക്കൊള്ളും . ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ നടക്കുന്നതിനു ഇടയിലാണ് നിലവില്‍ ഉള്ള പ്രസിഡണ്ട് പി.എസ്.പ്രശാന്തിനെ നീക്കം ചെയ്തു പകരം ജന സമ്മതനായ ഒരാളെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത് .

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരമാണ് കെ. ജയകുമാറിന്റെ പേര് പരിഗണിച്ചത് . തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സ്വീകാര്യനുമായ വ്യക്തിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ ജനങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് കുറവ് വരുമെന്ന കണക്കുകൂട്ടലുകള്‍ ഇതിനു പിന്നിലുണ്ട് . സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഞ്ചുപേരുകളാണ് അവസാനഘട്ടത്തിലേക്ക് വന്നത്. ഇതില്‍ പ്രധാന സ്ഥാനം കെ ജയകുമാറിന് ആണ് . മുഖ്യമന്ത്രി നിര്‍ദേശിച്ച കെ ജയകുമാറിനെ തന്നെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാരിന്‍റെ അന്തിമതീരുമാനം ഇന്ന് തന്നെ ഉണ്ടാകും .

2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ടപ്പോള്‍ ജയകുമാറിനെ ഇടക്കാലത്തേക്ക് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ പദവിയിലേക്ക് കൊണ്ടുവന്നിരുന്നു .രണ്ട് തവണകൂടി സ്‌പെഷ്യല്‍ കമ്മീഷണറായിരുന്നു . ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനായും ജയകുമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹരിപ്പാട് മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നിലവില്‍ കയര്‍ഫെഡ് അധ്യക്ഷനായ ടി.കെ.ദേവകുമാറിന്‍റെ പേര് ആദ്യം പരിഗണിച്ചു എങ്കിലും മുഖ്യമന്ത്രി നിര്‍ദേശിച്ച പേര് സിപി ഐ എം നേതൃത്വം അംഗീകരിച്ചു . ബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായതോടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.2019 ല്‍ സ്വര്‍ണം പൂശിയ, ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ ഈ വര്‍ഷം വീണ്ടും സ്വര്‍ണം പൂശാനായി ചെന്നൈയിലേക്കു കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് നിലവിലെ ബോര്‍ഡും സംശയനിഴലിലായത്.ഈ സാഹചര്യത്തില്‍ ബോര്‍ഡിനെ തുടരാന്‍ അനുവദിച്ചാല്‍ കോടതിയില്‍ നിന്നടക്കം കൂടുതല്‍ തിരിച്ചടിക്കു കാരണമായേക്കും എന്ന ആശങ്ക സര്‍ക്കാരിനുണ്ട്.നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെയും അംഗം എ.അജികുമാറിന്റെയും കാലാവധി ഈമാസം 12 വരെയാണ്. 16ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ കാലാവധി 2026 ജൂണ്‍ വരെ നീട്ടാനായിരുന്നു നീക്കം.

കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന മലയാളിയായ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്‌ കെ. ജയകുമാർ.കേരളസംസ്ഥാനത്തിലെ ചീഫ് സെക്രട്ടറിയായിയിരുന്ന ഇദ്ദേഹം തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടറായി പ്രവർത്തിക്കുന്നു.പ്രശസ്ത ചലച്ചിത്രസം‌വിധായകനായ എം. കൃഷ്ണൻ നായരുടെയും സുലോചനയുടെയും മൂത്ത മകനായി 1952 ഒക്ടോബർ 6-ന് തിരുവനന്തപുരത്ത് ജനിച്ചു.കേരള സർവകലാശാലയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാർ 1978-ൽ ഐ.എ.എസ്. നേടി. അസിസ്റ്റൻറ് കലക്റ്ററായി സർക്കാർ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടർ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്റ്റർ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 2002 മുതൽ 2007 വരെയുള്ള കാലത്ത് ഇദ്ദേഹം കേന്ദ്ര സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.2012 മാർച്ച് 31-ന് സംസ്ഥാനത്തെ 36-ആമതു ചീഫ് സെക്രട്ടറിയായി കെ. ജയകുമാർ ചുമതലയേറ്റു. അതിന് മുൻപ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. വിജിലൻസ്, ദേവസ്വം, അന്തർ സംസ്ഥാന നദീജലം, എന്നീ വകുപ്പുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു പ്രവർത്തിച്ചുവന്നത്. അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ, ശബരിമല മാസ്റ്റർ പ്ലാൻ ചെയർമാൻ, ശബരിമല സ്പെഷ്യൽ ഓഫിസർ, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേൽനോട്ടക്കാരൻ,സർക്കാർ പദ്ധതികൾ സംബന്ധിച്ചുള്ള ഉന്നതാധികാര സമിതി ചെയർമാൻ എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിരുന്നു. 2012 ഒക്ടോബർ 31 ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ചു. 2012 നവംബർ 1-നു തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലറായി സ്ഥാനമേറ്റു.കവിതാസമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർദ്ധവൃത്തങ്ങൾ, രാത്രിയുടെ സാദ്ധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീൽ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകൾ ഇദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളിൽ പെടുന്നു.

 

വർണച്ചിറകുകൾ എന്ന കുട്ടികളുടെ സിനിമ രചിച്ചു സംവിധാനം ചെയ്തിട്ടുണ്ട്. 120 തിൽ പരം മലയാള സിനിമകൾക്കു ഗാനരചന നിർവഹിച്ചു. ഒരു ചിത്രകാരൻ കൂടിയായ ഇദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.മീരയാണു ഭാര്യ. മക്കൾ: ആനന്ദ്, അശ്വതി