സന്നിധാനത്ത് എത്താതെ മടങ്ങിയ തീര്‍ഥാടകര്‍ക്ക് സുഗമ ദര്‍ശനമൊരുക്കി കേരള പോലീസ്

Spread the love

സന്നിധാനത്ത് എത്താതെ മടങ്ങിയ തീര്‍ഥാടകര്‍ക്ക് സുഗമ ദര്‍ശനമൊരുക്കി കേരള പോലീസ് :വെർച്വൽ ക്യൂവിലൂടെത്തുന്ന എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കും : എ ഡി ജി പി എസ് ശ്രീജിത്ത്

 

konnivartha.com; വെർച്വൽ ക്യൂ ക്യൂ പാസുണ്ടായിട്ടും ഭക്തരുടെ അഭൂതമായ തിരക്ക് മൂലം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയില്ലെന്ന് കരുതി മടങ്ങിയ മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘത്തിന് സുഗമദര്‍ശനം ഒരുക്കി കേരള പോലീസ്. കൊല്ലം കല്ലമ്പലം സ്വദേശി ഗിരിജ മുരളിയും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തിനാണ് എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ദര്‍ശന സൗകര്യമൊരുക്കിയത്.

ഇവര്‍ ഉള്‍പ്പെടെയുള്ള 17 പേരാണ് കൊല്ലത്ത് നിന്ന് ഇന്നലെ (നവം 18 ന്) പമ്പയില്‍ എത്തിയത്. എന്നാല്‍ ഭക്തജനതിരക്കും ആരോഗ്യപരമായ കാരണങ്ങളാലും ഗിരിജ ഉള്‍പ്പെടെ ആറ് സ്ത്രീകളും രണ്ടു കുട്ടികളും നിലയ്ക്കലിലേക്ക് തിരിച്ചു പോയിരുന്നു.

സംഭവം ശ്രദ്ധയില്‍പെട്ടയുടനെ ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ എഡിജിപി പൊലീസ് ഉദ്യോഗസ്ഥരോട് ഇവര്‍ക്ക് ദര്‍ശനം ഉറപ്പാക്കാനുള്ള നടപടിക്ക് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇവര്‍ പോലീസിന്റെ സഹായത്തോടെ സന്നിധാനത്ത് എത്തുകയും മനം നിറഞ്ഞ് മാമലവാസനെ തൊഴുകയും ചെയ്തു. ദര്‍ശനത്തിന് ശേഷം പോലീസിന് നന്ദി പറഞ്ഞാണ് ഇവര്‍ മലയിറങ്ങിയത്.

നവംബര്‍ 18 ന് പാസ് എടുക്കാതെ ചിലര്‍ എത്തിയതുമൂലം ചെറിയ ബുദ്ധിമുട്ടുണ്ടായി. ഇതുമൂലം ആരോഗ്യപ്രശ്‌നങ്ങളുള്ള ഏതാനും തീര്‍ഥാടകര്‍ ദര്‍ശനം കിട്ടാതെ മടങ്ങിയത് ശ്രദ്ധയില്‍പെട്ടു. തുടര്‍ന്നാണ് ഇവര്‍ക്ക് സൗകര്യം ഒരുക്കിയത്. വെർച്വൽ ക്യൂ ക്യൂ പാസ് എടുത്ത് കൃതമായ ദിവസം എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും എ ഡി ജി പി പറഞ്ഞു.