
പ്രത്യാശയുടെ വാതില്‍ തുറക്കണം : വകയാറിലെ ശശിയ്ക്കു വീട്ടില്‍ കയറുവാന്‍ “വഴി” വേണം
മനോജ് പുളിവേലിൽ
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയുടെ തെരുവിലൂടെ ഒരുദിവസം പോലും മുടങ്ങാതെ പാചക വാതക സിലിണ്ടര്‍ കയറ്റി സൈക്കിൾ ചവിട്ടിപ്പോകുന്ന ശശിയുടെ ജീവിതയാത്ര മുപ്പതാണ്ട് പിന്നിടുന്നു.ഇങ്ങനെ പല വീടുകളിലും പാചക വാതക കുറ്റി എത്തിക്കുന്ന ശശിയുടെ വീട്ടിലേക്ക് ഉള്ള വഴി സൌകര്യം വിപുലമാക്കി കൊടുക്കാന്‍ പ്രദേശ വാസികള്‍ മനസ്സ് വെക്കണം
വകയാർ മണിമല പടിഞ്ഞാറ്റേതിൽ എൻ.കെ.ശശി എന്ന അറുപത്തിമൂന്നുകാരൻ കോന്നിയ്ക്ക് സുപരിചിതനാണ്. ഇദ്ദേഹം തന്‍റെ സൈക്കിൾ ചവിട്ടുന്നതിനാൽ മുടക്കം കൂടാതെ വീടുകളിൽ പാചകവാതകം എത്തുന്നതിനാൽ അടുപ്പുകൾ കൃത്യമായി പുകയുന്നുണ്ട്.
കോന്നിയിൽ റീജിയണൽ ബാങ്കിന്‍റെ അധീനതയിൽ ഗ്യാസ് ഏജൻസി പ്രവർത്തനം തുടങ്ങിയ സമയത്ത് ഉപഭോക്താക്കൾക്ക് സിലിണ്ടർവീട്ടില്‍ എത്തിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു . ശശി തന്‍റെ സൈക്കിളിൽ ആദ്യം മൂന്നുകാലി സിലിണ്ടർ കയറ്റി ഗ്യാസ് ഏജൻസിയിൽ ബിൽ അടിച്ച് നിറച്ച ഗ്യാസ് സിലിണ്ടറുമായി വീടുകളിൽ എത്തിച്ചപ്പോൾ നൂറ്റി അൻപത് രൂപയുടെ ആദ്യ പ്രതിഫലം ലഭിച്ചു . അന്ന് മുതൽ ഇദ്ദേഹം ഒരു വരുമാന മാർഗ്ഗമായി ഈ ജോലി സ്വയം സ്വീകരിച്ചു . ശശിയുടെ സൈക്കിൾ യാത്ര മുപ്പത് വർഷം പിന്നിടുകയാണ്.തുടക്കത്തിൽ ഗ്യാസ് ഗോഡൗൺ കോന്നി മാമ്മൂട്ടിലായിരുന്നു. അന്നത്തെ കാലഘട്ടത്തിൽ ഒരു ദിവസം മൂന്നു തവണയായി മുപ്പത് കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടിയാണ് ഓരോ വീടുകളിലും ഗ്യാസ് സിലിണ്ടർ എത്തിച്ചിരുന്നത്. ഇപ്പോൾ ഗ്യാസ് ഗോഡൗൺ പ്രമാടം പഞ്ചായത്തിലെ ഇളകൊളളൂരിലേക്ക് മാറ്റിയതോടെ ദൂരം വർദ്ധിച്ചെങ്കിലും അതൊന്നും വകവെയ്ക്കാതെ ഗ്യാസ് സിലിണ്ടർ കയറ്റിയുള്ള ജീവിതയാത്ര തുടരുകയാണ് . ഇപ്പോള്‍ ശശിയുടെ മനസ്സിൽ ഒരു വിഷമം മാത്രമാണ് ഉള്ളത്.തന്‍റെ വീട്ടിലേക്ക് പോകാൻ സഞ്ചാരയോഗ്യമായ വഴിയില്ലാത്തതാണ് കാരണം . അതിനായി ഇദ്ദേഹം മുട്ടാത്ത സര്‍ക്കാര്‍ വാതിലുകളില്ല.എന്നാൽ ആരും ഇതുവരെ പ്രത്യാശയുടെ വാതില്‍ തുറന്നില്ല .