Trending Now

കമ്പ്യൂട്ടർ കേടായെന്ന് മന്ത്രിയെ  തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ ജോലിയിൽ നിന്നും മാറ്റിനിർത്തി

Spread the love

 

konnivartha.com : തിരുവനന്തപുരം ജനറൽ ആശുപത്രി ക്യാഷ് കൗണ്ടറിൽ കമ്പ്യൂട്ടർ കേടായതിനാൽ പ്രവർത്തിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നു മാറ്റിനിർത്തി.

ജനറൽ ആശുപത്രിയിൽ മന്ത്രി രാവിലെ സന്ദർശിച്ചപ്പോൾ വിവിധ പരിശോധനകൾക്ക് ബില്ലടയ്ക്കേണ്ട ക്യാഷ് കൗണ്ടറിൽ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിച്ചത്. ഇത് രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടു. ഇതിന്റെ കാരണമന്വേഷിച്ച മന്ത്രിയോട് അവിടെയുണ്ടായിരുന്ന ജീവനക്കാരി പറഞ്ഞത് കമ്പ്യൂട്ടർ കേടായെന്നും 11 മാസമായി പ്രവർത്തിക്കുന്നില്ലെന്നുമാണ്.

സൂപ്രണ്ടിനെയും ഇ-ഹെൽത്ത് ജീവനക്കാരേയും വിളിച്ചു വരുത്തിയപ്പോൾ കമ്പ്യൂട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതോടെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടർ പുന:സ്ഥാപിക്കാനും മന്ത്രി നിർദേശം നൽകി. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം ജനറൽ ആശുപത്രി സന്ദർശിച്ചു. അടഞ്ഞുകിടക്കുന്ന സ്ട്രോക്ക് യൂണിറ്റ് എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനും സ്ട്രോക്ക് ചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്നവർക്ക് പരിചരണം ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. അത്യാഹിത വിഭാഗം, വെയിറ്റിംഗ് ഏരിയ, ഫാർമസി, കോവിഡ് വാർഡ്, ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സ്, വിവിധ ഐസിയുകൾ, കാത്ത് ലാബ് എന്നിവ മന്ത്രി സന്ദർശിച്ചു. രോഗികളുമായും ജീവനക്കാരുമായും മന്ത്രി ആശയവിനിമയം നടത്തി.

 

ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന അപ്പക്സ് ട്രോമ ആൻഡ് എമർജൻസി ലേണിംഗ് സെന്റർ, വിവിധ മാനിക്വിനുകൾ ഉപയോഗിച്ച് നടത്തുന്ന അത്യാധുനിക ക്ലാസുകൾ എന്നിവ മന്ത്രി നേരിട്ട് വിലയിരുത്തി.

 

ജനറൽ ആശുപത്രിയിൽ എത്തുന്നവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കണം. ഒപിയിൽ തിരക്ക് ഒഴിവാക്കുന്നതിന് ഒപി കൗണ്ടറുകളും ചില ഒപി പരിശോധനാ മുറികളും രോഗികൾക്ക് സൗകര്യപ്രദമായവിധം പുനക്രമീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

error: Content is protected !!