രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത തലവൂർ ആയുർവേദ ആശുപത്രിയുടെ സീലിംഗ് തകർന്നു വീണു

Spread the love

 

പത്തനാപുരത്ത് രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത തലവൂർ ആയുർവേദ ആശുപത്രിയുടെ സീലിംഗ് തകർന്നു വീണു. രോഗികൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. കെ ബി ഗണേഷ്‌ കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ ചെലവിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. പ്രധാന കെട്ടിടത്തിലെ ജിപ്സം ബോര്‍ഡ് സീലിംഗാണ് തകര്‍ന്നത്. കെട്ടിടത്തില്‍ രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. സംസ്ഥാന സർക്കാരിന്റെ ‘നിർമ്മിതി’ക്കായിരുന്നു കെട്ടിടത്തിന്റെ മേൽനോട്ട ചുമതല. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഈ ആയുര്‍വേദ ആശുപത്രി നേരത്തെയും വാര്‍ത്തകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിനെ തുടര്‍ന്നും ഉദ്ഘാടനം നടത്തുന്നതിന് മുമ്പ് തന്നെ ടൈലുകളടക്കം ഇളകിപ്പോയതിനെ തുടര്‍ന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ആശുപത്തരി അധികൃതരെ ശകാരിച്ചിരുന്നു. ഈ സംഭവം അന്ന് വിവാദമായിരുന്നു. അതേസമയം സംഭവത്തിൽ വലിയ അഴിമതി ആരോപണമാണ് കോൺഗ്രസും ബിജെപിയും ഉന്നയിച്ചിരിക്കുന്നത്.