ആള്‍മാറാട്ടം നടത്തി അമ്മയെ അഗതിമന്ദിരത്തിലാക്കി മുങ്ങിയ മകനെതിരെ മഹാത്മ ജനസേവനകേന്ദ്രം പരാതി നല്‍കി

Spread the love

 

അടൂര്‍: അര്‍ദ്ധരാത്രിയില്‍ വഴിയില്‍ വയോധികയെ കാണുവാനിടയായതിനെത്തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സഹായത്തോടെ ഇവരെ അഗതി മന്ദിരത്തിലാക്കുകയും ചെയ്തശേഷം ഏകമകന്‍ നല്ല മനുഷ്യനായി അഭിനയിച്ച് എല്ലാവരേയും കബളിപ്പിച്ച് മുങ്ങി.

തിരുവനന്തപുരം ജില്ലയില്‍ വട്ടപ്പാറ കല്ലയം, കാരാമൂട് അനിതാ വിലാസത്തില്‍ ആന്റണിയുടെ ഭാര്യ ജ്ഞാനസുന്ദരി (71)യാണ് സ്വന്തം മകനാൽ ഈ ദുര്‍ഗതി ഉണ്ടായത്.

14-07-2022 രാത്രിയില്‍ വൃദ്ധയുമായി വഴിയില്‍ നിന്ന മകന്‍ അജികുമാര്‍ പോലീസ് വാഹനത്തിന് കൈ കാണിക്കുകയും, തൻ്റെ പേര് ബിജുവെന്നാണെന്നും അടുത്ത സ്ഥലത്ത് ജോലി ചെയ്യുകയാണെന്ന് ബോധ്യപ്പെടുത്തുകയും
രാത്രി അപകടകരമായ സാഹചര്യത്തിൽ കണ്ടെത്തിയ അജ്ഞാതയായ വൃദ്ധയെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും മറ്റൊരു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തിൽ അടൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും അടൂര്‍ പോലീസ് എത്തി സഹായമായ ആളെ ഉള്‍പ്പടെ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിക്കുകയും വൃദ്ധയെ അഡ്മിറ്റ് ചെയ്ത ശേഷം കൂടെ വന്ന ആളെന്ന നിലയില്‍ മകനെ താമസസ്ഥലത്ത് എത്തുകയും ചെയ്തു.

തുടര്‍ന്ന് 16ന് പകല്‍ ജ്ഞാനസുന്ദരിയുടെ ഫോണിലേക്ക് നിരന്തരം വന്നിരുന്ന ഫോണ്‍കോളുകളില്‍ നിന്നും പരിചയക്കാരനായ ബിജു എന്ന പേരില്‍ സംസാരിച്ചയാള്‍ അനുമതി നേടി ഇവരെ കാണാനെത്തുകയും, മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ തന്നെയാണ് മകനെന്ന് തിരിച്ചറിയുകയും, ഇയാള്‍ അമ്മയെ ഉപേക്ഷിക്കുവാൻ മനപൂർവം ഇങ്ങനെ ചെയ്തതാണെന്ന് സമ്മതിക്കുകയും ചെയ്തു.
ജ്ഞാനസുന്ദരിയും മകന്‍ അജികുമാറും ഭാര്യ ലീനയും ചേര്‍ന്ന് നടത്തിയ കളളക്കളിയായിരുന്നു ഇതെന്നും അമ്മയെ സംരക്ഷിക്കാന്‍ ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് അമ്മയെ തെരുവില്‍ ഉപേക്ഷിച്ച് നാടകത്തിലൂടെ അഗതി മന്ദിരത്തിലെത്തിച്ചതെന്നും ഇയാൾ സമ്മതിച്ചു.
തുടര്‍ന്ന് അജിമുകാറിനെതിരെ മാതാവിനെ തെരുവില്‍ ഉപേക്ഷിച്ചതിനും, ആള്‍മാറാട്ടം നടത്തി അഗതിമന്ദിരത്തിലെത്തിച്ചതിനും, മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയതിനും അടൂര്‍ പോലീസിന് മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല പരാതി നല്‍കി. അജികുമാറിനെ പോലീസ് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. പ്രായമായ അമ്മയെ തെരുവിൽ ഉപേക്ഷിച്ച മകനെതിരെ ഓള്‍ഡ്ഏജ് മെയിന്റനല്‍ ആക്ട് പ്രകാരം നിയമനടപടികള്‍ക്കും അടൂര്‍ ആര്‍ഡിഒ മുമ്പാകെ അഭ്യര്‍ത്ഥന നടത്തിയതായും മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല പറഞ്ഞു.