ആന്ധ്രപ്രദേശിൽ നിന്നും അരി ഉൾപ്പെടെ 6 ഇനങ്ങൾ വാങ്ങാൻ ധാരണയായി

Spread the love

 

അരിവണ്ടി ഉത്ഘാടനം നാളെ

konnivartha.com : വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സഞ്ചരിക്കുന്ന അരിവണ്ടി‘ നാളെ രാവിലെ 8.30ന് തിരുവനന്തപുരം പാളയം മാർക്കറ്റിനു മുന്നിൽ മന്ത്രി ജി. ആർ അനിൽ ഉത്ഘാടനം ചെയ്യും. ജയകുറുവ,മട്ടപച്ചരി എന്നീ നാല് ഇനങ്ങളിലായി ആകെ 10 കിലോ  അരി ഓരോ റേഷൻ കാർഡുടമകൾക്കും വാങ്ങാവുന്നതാണ്.

 

സപ്ലൈകോ സ്റ്റോറുകൾ ഇല്ലാത്ത സംസ്ഥാനത്തെ 500 താലൂക്ക്/പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരി വണ്ടി സഞ്ചരി ക്കുന്നത്. ഒരു താലൂക്കിൽ 2 ദിവസം എന്ന ക്രമത്തിലാണ് അരിവണ്ടിയുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും അതത് പ്രദേശത്തെ ജനപ്രതിനിധികൾ അരിവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്യും.

 

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജയ അരി ഉൾപ്പെടെ ആറിനം ഭക്ഷ്യ വസ്തുക്കൾ ആന്ധ്ര പ്രദേശിൽ നിന്നും വാങ്ങുന്നതിന് ധാരണയായി. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിലും ആന്ധ്ര പ്രദേശ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി.നാഗേശ്വര റാവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് ധാരണയിലായത്.

മലയാളികൾക്ക് ഏറ്റവും പ്രിയമുള്ള പ്രീമിയം നിലവാരത്തിലുള്ള ജയ അരി, മുളക്, മല്ലി തുടങ്ങിയ ഒമ്പത് ഇനം സാധനങ്ങൾ ആവശ്യകതയനുസരിച്ച് മിതമായ നിരക്കിൽ കേരളത്തിന് ലഭ്യമാക്കാൻ ആന്ധ്ര പ്രദേശ് സർക്കാർ തയ്യാറാണ് ആന്ധ്ര പ്രദേശ് ഭക്ഷ്യ വകുപ്പ് മന്ത്രി അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ജയ അരി ഉൾപ്പെടെയുള്ള വിവിധ ഇനം അരി വറ്റൽ മുളക്, പിരിയൻ മുളക്, മല്ലി, കടല, വൻപയർ എന്നീ ആറ് ഇനം സാധനങ്ങൾ ആന്ധ്ര പ്രദേശിൽ നിന്നും വാങ്ങാൻ ധാരണയായിട്ടുണ്ടെന്നും ഭക്ഷ്യ ധാന്യങ്ങൾ ഡിസംബറോടെ കേരളത്തിൽ എത്തുമെന്നും ഇരു മന്ത്രിമാരും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിളകൾക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം സപ്പോർട്ട് നൽകിക്കൊണ്ടാണ് ആന്ധ്ര പ്രദേശിലെ കർഷകരിൽ നിന്നും ആന്ധ്ര പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഭക്ഷ്യ ധാന്യങ്ങൾ സംഭരിക്കുന്നത്. എം.എസ്.പി വിലയ്ക്ക് കർഷകരിൽ നിന്നും ഭക്ഷ്യ ധാന്യങ്ങൾ സംഭരിച്ച് സംസ്‌കരണ ചെലവും കടത്തുകൂലിയും മാത്രം ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും ആന്ധ്ര പ്രദേശ് സർക്കാർ കേരളത്തിലേയ്ക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വില നിശ്ചയിക്കുക.

ആന്ധ്ര പ്രദേശിൽ നിന്നും കയറ്റുമ്പോഴും കേരളത്തിൽ എത്തുമ്പോഴും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനയ്ക്കായി ഒരു സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്താനും പരസ്പര ധാരണയായിട്ടുണ്ട്. ആദ്യ ഘട്ടം വിജയകരമായാൽ കൂടുതൽ ഉൽപ്പന്നങ്ങൾ ആന്ധ്ര പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ പോകുന്നതിനാണ് മുഖേന വാങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ട് ധാരണയായിട്ടുള്ളത്.

ആന്ധ്ര പ്രദേശിൽ നിന്നും പ്രതിമാസം 3840 മെട്രിക് ടൺ പ്രീമിയം ക്വാളിറ്റി ജയ അരി ആന്ധ്രായിലെ കർഷകരിൽ നിന്നും ആന്ധ്ര പ്രദേശ് സർക്കാർ നേരിട്ട് സംഭരിച്ച് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ റയിൽവേ റാക്ക് പോയിന്റുകളിൽ എത്തിക്കും. പ്രതിവർഷം 46100 മെട്രിക് ടൺ അരി ലഭ്യമാക്കും. ആന്ധ്രയിലെ കർഷകർക്ക് മിനിമം വില ഉറപ്പുവരുത്തുകയും കേരള ജനതയ്ക്ക് ഏറ്റവും ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യ സാധനങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്നതുമാത്രമാണ് ലക്ഷ്യമാക്കുന്നതെന്ന് ആന്ധ്ര പ്രദേശ് ഭക്ഷ്യ വകുപ്പ് മന്ത്രി അറിയിച്ചു. ആന്ധ്ര പ്രദേശ് സർക്കാർ കേരളവുമായുള്ള ഇറക്കുമതിയിൽ ലാഭം ലക്ഷ്യമാക്കുന്നില്ലായെന്നും അദ്ദേഹം അറിയിച്ചു. ഇരു സർക്കാരുകളും തമ്മിലുള്ള എം.ഒ.യു ഉടൻ ഒപ്പിടുമെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

ആന്ധ്ര പ്രദേശ് ഭക്ഷ്യ വകുപ്പു മന്ത്രിയോടൊപ്പം ആന്ധ്ര പ്രദേശ് ഭക്ഷ്യ വകുപ്പു ബാബു, സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജി.വീരപാണ്ഡ്യൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പിനെ പ്രതിനിധീകരിച്ച് ഭക്ഷ്യ വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ, ഭക്ഷ്യ പൊതുവിതരണ കമ്മീഷണർ ഡി.സജിത് ബാബു, സപ്ലൈകോ സി.എം.ഡി സഞ്ജീവ് കുമാർ പഡ്‌ജോഷി, സപ്ലൈകോ ജി.എം, ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!