
പത്തനംതിട്ട : കാറിൽ സഞ്ചരിച്ച കുടുംബത്തെ വഴിതടഞ്ഞു ആക്രമിക്കുകയും, വീട്ടമ്മയെ കയ്യേറ്റംചെയ്യുകയും ചെയ്ത കേസിൽ ഒരു പ്രതിയെപെരുനാട് പോലീസ് അറസ്റ്റ് ചെയ്തു.
ക്രിസ്തുമസ് ദിവസം രാത്രി 9 മണി കഴിഞ്ഞ് വടശ്ശേരിക്കര ചിറയ്ക്കൽ ഭാഗത്തുവച്ചാണ് സംഭവം.കാറിൽ വീട്ടിലേക്ക് ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്രചെയ്തുവന്ന വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം പള്ളിവാതുക്കൽ വീട്ടിൽ പി ജെ മാത്യുവിന്റെ മകൻ റോണി ജോൺ മാത്യുവിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്.
വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം വെള്ളുമാലിയിൽ വീട്ടിൽ വി കെ ചെല്ലപ്പന്റെ
മകൻ ഗിരീഷ് കുമാർ വി സി (47) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. മൂന്ന്
പ്രതികളുള്ള കേസിൽ മറ്റുള്ളവർ ഒളിവിലാണ്. പ്രതികളുടെ വീടിന്റെ ഭാഗത്ത് റോഡിൽ
മാർഗതടസ്സമുണ്ടാക്കി റോഡിൽ കിടന്നത് ചോദ്യം ചെയ്യുകയും, കാറിൽ നിന്നിറങ്ങി വഴിമാറാൻ
ആവശ്യപ്പെടുകയും ചെയ്തപോഴാണ് മൂവരും ചേർന്ന് ആക്രമിച്ചത്.ഒന്നാം പ്രതിയായ ഗിരീഷും
രണ്ടാം പ്രതിയും ചേർന്ന് റോണിയെ കഴുത്തിൽ കുത്തിപ്പിടിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു.
തടസ്സം പിടിച്ച ഭാര്യ പ്രിൻസിയുടെ കയ്യിൽ കയറിപ്പിടിച്ചുതിരിക്കുകയും കഴുത്തിൽ പിടിച്ചമർത്തുകയും ചെയ്തു.മകൾ അലീനക്കു നേരെയും കയ്യേറ്റമുണ്ടായി. കൈപിടിച്ച് തിരിച്ച
മൂന്നാം പ്രതി തോളിൽ അടിക്കുകയും , പിടിച്ചുതള്ളുകയും, കയ്യിൽ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
രണ്ടാം പ്രതി റോണിയുടെ തലയിൽ സിമന്റ് കട്ടകൊണ്ടിടിച്ച് പരിക്കേൽപ്പിക്കുകയും, മൂന്നാം പ്രതി ഭാര്യയുടെ നൈറ്റി വലിച്ചുകീറിയതായും പരാതിയിൽ പറയുന്നു.പ്രിൻസിയുടെ കഴുത്തിൽ കിടന്ന ഒരു ലക്ഷം രൂപ വിലവരുന്ന ഒന്നേമുക്കാൽ തൂക്കമുള്ള സ്വർണമാല നഷ്ട്ടമായതായും പറയുന്നു. തുടർന്ന് കുടുംബം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
റോണിയുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ്, ഒന്നാം പ്രതിയെ ഇന്ന് രാവിലെ വീടിനുസമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു.വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. പെരുനാട് എസ് ഐ റെജി തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.