
konnivartha.com: കോന്നി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ അതുമ്പുംകുളം വരിക്കാഞ്ഞലി ഭാഗത്ത് ജൂലൈ 13ന് രാത്രിയിൽ കടുവ ഇറങ്ങുകയും വീട്ടിൽ കെട്ടിയിട്ട് വളർത്തിയിരുന്ന ആടിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കടുവയെ പിടികൂടുന്നതിന് കൂട് വെക്കാന്‍ ഉള്ള അനുമതി ലഭിച്ചു . ജന പ്രതിനിധികളുടെ തുടരെയുള്ള നിര്‍ദേശങ്ങള്‍ മാനിച്ചാണ് വനം വകുപ്പ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് ഇറക്കിയത് എന്ന് പഞ്ചായത്ത് അധ്യക്ഷ അനി സാബു പറഞ്ഞു .
അതുംമ്പുംകുളം വരിക്കാഞ്ഞിലി കിടങ്ങിൽ വീട്ടിൽ അനിലിന്റെ ആടിനെയാണ് കടുവ കൊന്നത് .വനംവകുപ്പ് ഡോക്ടർ ആടിന്റെ മൃതദേഹം പരിശോധിച്ച് കടുവയാണ് ആക്രമിച്ചതെന്ന് ഉറപ്പുവരുത്തിയിരുന്നു .ജനവാസമേഖലയിൽ കടുവയുടെ ആക്രമണത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ വലിയ പരിഭ്രാന്തിലും, ഭീതിയിലുമാണ്.കടുവയെ പിടിക്കാൻ ആവശ്യമായ കൂട് സ്ഥാപിക്കുകയും, മയക്കുവെടി വയ്ക്കുവാനും, ജനങ്ങളുടെ ഭീതി അകറ്റാനും നടപടി വേണം എന്ന് ജന പ്രതിനിധികള്‍ ആവശ്യം ഉന്നയിച്ചിരുന്നു . കടുവയെ പിടികൂടുന്നതിനാവശ്യമായ അടിയന്തര നടപടികൾ വനം വകുപ്പിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട് എന്ന് ആവശ്യം ഉന്നയിച്ചു കോന്നി പഞ്ചായത്ത് ബന്ധപെട്ട അധികാര തലങ്ങളില്‍ കത്ത് നല്‍കിയിരുന്നു . . ഇക്കാര്യത്തിൽ മന്ത്രിയുടെ ഭാഗത്തു നിന്നും ആവശ്യമായ ഇടപെടീൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു കോന്നി എംഎൽഎയും വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു .
സംഭവ സ്ഥലത്ത് ആന്റോ ആന്റണി എം പി എത്തി ജന പ്രതിനിധികളോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും വനം വകുപ്പ് മന്ത്രിയേയും വൈല്‍ഡ് ലൈഫ് വാര്‍ഡനെയും നേരിട്ട് വിളിച്ചു കൂട് വെക്കാന്‍ ഉള്ള ക്രമീകരണം ഏര്‍പ്പെടുത്തണം എന്ന് ആവശ്യം ഉന്നയിച്ചു . ഇതേ തുടര്‍ന്നാണ് കൂട് ഇന്ന് രാത്രി തന്നെ വെക്കാന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് ഇറക്കിയത്