Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/05/2025 )

Spread the love

മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും മേയ് 28 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.

ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു

ജില്ലയില്‍ ശക്തമായ മഴയുടെ സാഹചര്യത്തില്‍മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് മെയ് 25 മുതല്‍ 28 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ലംഘം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെടാം.

ഉദ്യോഗസ്ഥര്‍ ഹാജരാകണം

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നിര്‍വഹണത്തിനായി എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും മെയ് 25 മുതല്‍ 30 വരെ  ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകള്‍, പ്രാദേശിക അതോറിറ്റികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ  മുഴുവന്‍ ജീവനക്കാരും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നപക്ഷം ഇവരുടെ സേവനം ലഭ്യമാക്കണം. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക്  ഉത്തരവ് ബാധകമല്ല.

മണ്ണിടിച്ചില്‍ സാധ്യത : പ്രദേശവാസികളെ സുരക്ഷിതയിടങ്ങളിലേയ്ക്ക് മാറ്റണം

ഓറഞ്ച് ബുക്ക് 2021 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്നടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദുരിതാശ്വാസ കാമ്പുകളിലേയ്ക്ക് മാറ്റുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവ് നല്‍കി. പ്രാദേശികമായി വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് വിലയിരുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരെയും ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നതിന് ഉത്തരവുണ്ട്.

ഡോ.രവി പിളള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് പദ്ധതി:
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണപത്രം ഒപ്പുവച്ചു;
20 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ പ്രവാസികളുടെ മക്കള്‍ക്ക്

പഠനമികവുളള കേരളീയരായ വിദ്യാര്‍ഥികള്‍ക്കായുളള രവി പിളള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ധാരണാപത്രം  മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. ബി. രവി പിളളയും  നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും തമ്മില്‍ ധാരണാപത്രം കൈമാറി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ് കുമാര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍ എന്നിവരും സന്നിഹിതരായിരുന്നു. ഹയര്‍സെക്കന്‍ഡറി തലത്തില്‍ 1100 വിദ്യാര്‍ഥികള്‍ക്ക് അന്‍പതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ (ഒന്നേകാല്‍ ലക്ഷം രൂപ വിതം) 200 വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കാണ് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
ഓരോ വിഭാഗത്തിലും 20 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ പ്രവാസി കേരളീയരുടെ മക്കള്‍ക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കും നീക്കിവച്ചിട്ടുണ്ട്. മികച്ച പഠനമികവുളളവരും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കുമാകും സ്‌കോളര്‍ഷിപ്പിന് അര്‍ഹത. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴിയാണ്  രവി പിളള ഫൗണ്ടേഷന്‍ രവി പിളള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കോളര്‍ഷിപ്പിനായുളള അപേക്ഷ സ്വീകരിക്കുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹകരണത്തോടെ തയാറാക്കുന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി 2025 ജൂലൈയില്‍ ആരംഭിക്കും.  2025 സെപ്റ്റംബറില്‍ സ്‌കോളര്‍ഷിപ്പ് തുക കൈമാറും. ബഹ്റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നേടിയതിന് കേരളം നല്‍കിയ സ്വീകരണ ചടങ്ങിലായിരുന്നു (രവിപ്രഭ) 2025 മുതല്‍ 50 വര്‍ഷത്തേയ്ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 525 കോടി രൂപ നീക്കിവച്ചതായി ഡോ. ബി. രവി പിള്ള അറിയിച്ചത്. പ്രതിവര്‍ഷം 10.5 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക.

മരങ്ങള്‍ മുറിച്ചുമാറ്റണം

കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും ജീവനും സ്വത്തിനും ഭീഷണിയായി അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്നതുമായ മരങ്ങള്‍ ഭൂഉടമ തന്നെ മുറിച്ച് മാറ്റണം. അല്ലാത്തപക്ഷം എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും മരത്തിന്റെ ഉടമ മാത്രമായിരിയ്ക്കും ഉത്തരവാദി എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മരങ്ങള്‍ മുറിച്ച് മാറ്റണം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ വ്യക്തികളുടെ സ്ഥലത്ത്  അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍  ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും അടിയന്തരമായി മുറിച്ചു മാറ്റണം.  അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നീക്കം ചെയ്ത് വിവരം ഓഫീസില്‍ അറിയിക്കണം. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് നീക്കം ചെയ്യുമെന്നും ചെലവാകുന്ന തുക ബന്ധപ്പെട്ട ഉടമസ്ഥരില്‍ നിന്ന് ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണ ക്ലാസ്സ്

2025  2026 അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണ ക്ലാസ്സ് മേയ് 28 ന് രാവിലെ 10 ന് വാര്യാപുരം ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ നടത്തും. കോഴഞ്ചേരി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ബസ് ഡ്രൈവര്‍മാരും അറ്റന്‍ഡര്‍മാരും ക്ലാസ്സില്‍ പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ രാവിലെ 9:30 ന്. പങ്കെടുക്കുന്നവര്‍ അസ്സല്‍ ഡ്രൈവിംഗ് ലൈസന്‍സുമായി എത്തണമെന്ന് പത്തനംതിട്ട ആര്‍.റ്റി.ഒ അറിയിച്ചു. ഫോണ്‍ : 0468 2222426.

പരിശീലനം മെയ് 24 ന്

കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ക്ഷേമനിധി പ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കുന്ന ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ അധ്യക്ഷര്‍, അംഗത്വ അപേക്ഷ പരിശോധിച്ച് അര്‍ഹത ശിപാര്‍ശ ചെയ്യുന്നതിന് ചുമതലയുള്ള ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാര്‍, നഗരസഭാ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യേഗസ്ഥര്‍ എന്നിവര്‍ക്കായി അര്‍ധദിന പരിശീലനം മെയ് 24 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടുക്കും. ഫോണ്‍ : 0468 2962038

അഭിമുഖം

ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയിലേക്ക് താത്കാലിക അധ്യാപകന്‍, പ്രോഗ്രാമര്‍ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. കൊമേഴ്സ് (രാവിലെ 11), ഇംഗ്ലീഷ് (ഉച്ചയ്ക്ക് 12) എന്നീ തസ്തികകള്‍ക്ക് മെയ് 27 നും കമ്പ്യൂട്ടര്‍ സയന്‍സ് (രാവിലെ 11), പ്രോഗ്രാമര്‍ (ഉച്ചയ്ക്ക് 12) എന്നീ തസ്തികകള്‍ക്ക് മെയ് 28 നും ആണ് അഭിമുഖം. അധ്യാപക തസ്തികയ്ക്ക് അതതു വിഷയത്തില്‍ ബിരുദാനന്തര ബിരുദവും (നെറ്റ് മുന്‍ഗണന), പ്രോഗ്രാമര്‍ തസ്തികയ്ക്ക് പിജിഡിസിഎ/ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സുമാണ്  യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം കോളേജില്‍ ഹാജരാകണം. ഫോണ്‍ : 8547005074.

ജില്ലാ വികസന സമിതി യോഗം 31 ന്

ജില്ലാ വികസന സമിതി യോഗം മേയ് 31 ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനസജ്ജമെന്ന് ഉറപ്പാക്കണം  : ജില്ലാ കലക്ടര്‍
മേയ് 26 ന് ജില്ലയില്‍ ചുവപ്പ് മുന്നറിയിപ്പ്

ജില്ലയില്‍ മേയ് 26 മുതല്‍ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനസജ്ജമെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. മേയ് 26 ന് ജില്ലയില്‍ ചുവപ്പ് അറിയിപ്പ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട സാഹചര്യം  ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. റവന്യൂ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നിരുന്നു. ജില്ലയില്‍ 230 ക്യാമ്പുകളുണ്ട്. ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ സൗകര്യം ഉറപ്പാക്കും.  തഹസില്‍ദാര്‍മാര്‍ക്കാണ് മേല്‍നോട്ടം. ക്യാമ്പില്‍ എത്ര പേര്‍ക്ക് താമസിക്കാന്‍ കഴിയുമെന്ന പട്ടിക തയ്യാറാക്കും.  വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍  സാധ്യത് പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. ക്യാമ്പുകളില്‍ എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും.
ജില്ലയില്‍ മണ്ണിടിച്ചിലിന് സാധ്യതയുളള 60 പ്രദേശങ്ങളുണ്ട്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ പ്രത്യേകപദ്ധതി തയ്യാറാക്കും. ഈ പ്രദേശത്തെ താമസക്കാരുടെ ഫോണ്‍ നമ്പര്‍ തദ്ദേശസ്ഥാപനം വഴി ശേഖരിക്കും.

വെള്ളം ഉയരുമ്പോള്‍ ഒറ്റപ്പെടുന്ന അരയാഞ്ഞിലിമണ്‍, കുറുമ്പന്‍മൂഴി തുടങ്ങിയ പട്ടികവര്‍ഗ മേഖലയില്‍ ഭക്ഷണസാധനം ഉറപ്പാക്കും  ഗര്‍ഭിണികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.  അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തരമായി മുറിച്ച് മാറ്റാന്‍ നിര്‍ദേശം നല്‍കി.
താലൂക്ക് അടിയന്തര കേന്ദ്രങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും.  ദുരന്തനിവാരണ ഉപകരണങ്ങള്‍ തദേശ സ്ഥാപനങ്ങളില്‍ ഉറപ്പാക്കും. ഡാമുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട അറിയിപ്പ് പൊതുജനങ്ങള്‍ കൃത്യമായി ശ്രദ്ധിക്കണം
പ്രവേശനോത്സവത്തിന് മുന്‍പ് സ്‌കൂളിന്റെ ഫിറ്റ്നെസ് പരിശോധിച്ച് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.  തിരുവല്ല സബ്കലക്ടര്‍, അടൂര്‍ ആര്‍ഡിഒ എന്നിവര്‍ ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കും.  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം  കൃത്യമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.
തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി,  അടൂര്‍ ആര്‍ഡിഒ എം ബിപിന്‍ കുമാര്‍, തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ. എസ്. നൈസാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!