
konnivartha.com: കോന്നി തണ്ണിത്തോട് മുണ്ടോംമൂഴിക്കും തണ്ണിത്തോട് മൂഴിക്കും ഇടയിലുള്ള ഭാഗത്ത് കടുവയെ കണ്ടതായി പോലീസ് വനപാലകരെ അറിയിച്ചു . വനംവകുപ്പ് ഈ മേഖലയില്‍ നിരീക്ഷണം കര്‍ശനമാക്കി .
വന മേഖല ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് പുലിയും കാട്ടാനയും കടുവയുമടങ്ങുന്ന വന്യ മൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതയാണ് . രാത്രികാല പട്രോളിങ്ങിനു പോയ പോലീസുകാരാണ് വനഭാഗത്തെ റോഡിൽ കടുവയെ കണ്ടത് എന്ന് വനപാലകരെ അറിയിച്ചത് .
കോന്നി എലിമുള്ളുംപ്ലാക്കൽ നിന്ന് തേക്കുതോടിന് പോയ പോലീസ് പാര്‍ട്ടിയാണ് കടുവയെ കണ്ടത് എന്ന് പറയുന്നു . കല്ലാറിന്റെ ഭാഗത്ത് നിന്ന് റോഡിലേക്ക് കുതിച്ചെത്തിയ കടുവ റോഡിന്റെ മറുവശത്തെ ഉയർന്ന തിട്ടയിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും കഴിയാതെ കുറേ മുന്നോട്ടുപോയ ശേഷം വനത്തിലേക്ക് കയറിപോവുകയായിരുന്നു എന്നാണ് പോലീസ് വനം വകുപ്പില്‍ അറിയിച്ചത് .
റാന്നി കോന്നി വനം ഡിവിഷന്‍റെ ഭാഗത്ത് കടുവയുടെ സ്ഥിരം സാന്നിധ്യം ഉണ്ട് .കഴിഞ്ഞ ദിവസം കല്ലേലി കടിയാര്‍ ഭാഗത്ത് ഏഴു വയസ്സുള്ള കുട്ടി കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി .കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചരിഞ്ഞതാകാന്‍ ഉള്ള സാധ്യതയിലേക്ക് ആണ് വിരല്‍ ചൂണ്ടുന്നത് . ഏറെ ദൂരം കാട്ടാനയെ വലിച്ചിഴച്ച പാടുകള്‍ ഉണ്ട് . മൂന്നു ദിവസം പഴക്കം ഉണ്ട് . വയര്‍ ഭാഗം മാന്തി പൊളിച്ച നിലയില്‍ ആണ് . രണ്ടു ദിവസം മുന്നേ മേഖലയില്‍ കടുവയുടെ മുരളിച്ച ചിലര്‍ കേട്ടിരുന്നു . ഏറെ ദൂരം സഞ്ചരിക്കുന്ന കടുവ പിടിച്ച ഇരയെ ചീഞ്ഞളിയുന്ന വരെ കാത്തിരുന്ന ശേഷമേ ഭക്ഷിക്കൂ . ഇരയെ പിടിച്ച സ്ഥലത്ത് നിന്നും ഏറെ ദൂരം സഞ്ചരിച്ചാലും ഈ സ്ഥലത്തേക്ക് കടുവ കിലോമീറ്റര്‍ താണ്ടി എത്തി വീണ്ടും ഇരയെ ഭക്ഷിക്കുന്ന രീതി ഉണ്ട് . റാന്നി വന മേഖല പെരിയാര്‍ ടൈഗര്‍ റിസര്‍വ് വന മേഖല ആണ് .കോന്നി വനത്തിലേക്ക് ഒന്നിലധികം കടുവകള്‍ കടന്നു വന്നിട്ടുണ്ട് എന്നാണ് വനപാലകര്‍ പരസ്പരം പറയുന്നത് .
കടുവയുടെ സാന്നിധ്യം ഉള്ളതിനാല്‍ രാത്രി യാത്രകള്‍ പൊതു ജനം ശ്രദ്ധിക്കണം . വേഗത്തില്‍ ആക്രമിക്കുന്ന വന്യ മൃഗമാണ് കടുവ . ശക്തി, ക്രൂരത എന്നിവയുടെ ഏറ്റവും വലിയ പ്രതീകങ്ങളിൽ ഒന്നാണ് കടുവ . മാർജ്ജാര കുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കടുവ.അസാധാരണ കേൾവിശക്തിയും രാത്രികാലങ്ങളിൽ മനുഷ്യനേക്കാൾ ആറുമടങ്ങ് കാഴ്ചശക്തിയും ഉണ്ട് . കടുവയുടെ മുൻനിരയിലെ നാല് കോമ്പല്ലുകൾ കഴുത്തിലോ തലയ്ക്ക് പിന്നിലോ ആഴത്തിലിറങ്ങി രക്തം നഷ്ടപ്പെട്ടാണ് ഇരകൾ മരിക്കുന്നത്.കടുവയുടെ ആക്രമണത്തില്‍ കോന്നി കൊക്കാത്തോട്ടില്‍ മുന്‍പ് ഒരാള്‍ ഇരയായിരുന്നു . തണ്ണിത്തോട് മേടപ്പാറ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ സി ഡിവിഷന്‍ തോട്ടത്തിനകത്ത് കടുവയുടെ ആക്രമണത്തില്‍ ബിനീഷ് മാത്യു എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു